ആഗോള സാഹചര്യങ്ങൾ തിരിച്ചടിയായതോടെ രണ്ട് ദിവസത്തെ നേട്ടത്തിന് ശേഷം ഇന്ത്യൻ ആഭ്യന്തര സൂചികകൾ ചൊവ്വാഴ്ച നഷ്ടത്തിലേക്ക് വീണു. സെൻസെക്‌സ് 107 പോയിന്റ് ഇടിഞ്ഞ് 65,846.50 ലും നിഫ്റ്റി 26 പോയിന്റ് താഴ്ന്ന് 19,570.85 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
വിപണി നേട്ടത്തിലാണ് ആരംഭിച്ചതെങ്കിലും ഏഷ്യൻ വിപണികളിലെ സമ്മിശ്ര പ്രവണതയും ചൈനയിൽ നിന്നുള്ള മോശം ഡാറ്റയും വിപണിയെ ഇടിവിലേക്ക് നയിച്ചു. വ്യാഴാഴ്ച പുറത്ത് വരാനിരിക്കുന്ന യുഎസ് പണപ്പെരുപ്പ ഡാറ്റ, ആർബിഐയുടെ പണനയ അവലോകന യോഗ തീരുമാനം എന്നിവയ്ക്ക് മുന്നോടിയായി നിക്ഷേപകർ കരുതലിലാണ്.
ചൊവ്വാഴ്ച 1,524 ഓഹരികളാണ് മുന്നേറ്റമുണ്ടാക്കിയത്. മെറ്റൽ, ഐടി, ഓട്ടോമൊബൈൽസ്, എഫ്എംസിജി, ഇൻഫ്രാ എന്നിവയുൾപ്പെടെ മിക്ക സെക്ടറുകളും 0.3-1.1 ശതമാനം ഇടിഞ്ഞു. ഹീറോ മോട്ടോകോർപ്പ് പുറത്തിറക്കിയ ഹാർലി ഡേവിഡ്‌സൺ X440 നുള്ള ശക്തമായ ബുക്കിംഗ് ഓഹരിയെ 4 ശതമാനത്തിലധികം ഉയർത്തി. നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയ ഓഹരി ഹീറോയാണ്.സിപ്ല 2 ശതമാനം നേട്ടമുണ്ടാക്കി.

പാദഫലം പുറത്ത് വരാനിരിക്കെ അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ 3 ശതമാനം ഇടിഞ്ഞു. നിഫ്റ്റിയിലെ ഏറ്റവും വലിയ ഇടിവാണിത്. മികച്ച പാദഫലത്തിന് ശേഷം ബ്രോക്കറേജുകളുടെ ശ്രദ്ധ പതിഞ്ഞ ഗ്ലാൻഡ് ഫാർമ ഓഹരികൾ 20 ശതമാനം അപ്പർ സർക്യൂട്ടിലെത്തി.
ഐടിഡി സിമന്റേഷൻ, ജൂപ്പിറ്റർ വാഗൺസ്, ഇമാമി, ഇൻഡിഗോ പെയിന്റ്‌സ് എന്നിവയാണ് ത്രൈമാസ ഫലത്തിന് പിന്നാലെ നേട്ടമുണ്ടാക്കിയ ഓഹരികൾ. മോശം പ്രകടനത്തെ തുടർന്ന് ടാറ്റ കെമിക്കൽസ്, ഒലെക്ട്രാ ഗ്രീൻടെക്, ശോഭ, മോണ്ടെ കാർലോ എന്നി ഓഹരികൾ ഇടിഞ്ഞു.
സെക്ടറൽ സൂചികകൾ
സെക്ടറൽ സൂചികകളിൽ നിഫ്റ്റി മെറ്റൽ സൂചിക 1.17 ശതമാനം ഇടിഞ്ഞു. ഏറ്റവും വലിയ നഷ്ടം മെറ്റൽ സൂചികയിലാണ്. നിഫ്റ്റി ഓട്ടോ 0.31 ശതമാനം ഇടിഞ്ഞു, നിഫ്റ്റി എഫ്എംസിജി 0.28 ശതമാനം ഇടിഞ്ഞു. നിഫ്റ്റി റിയാലിറ്റി- 0.18 ശതമാനവും ഓയിൽ ആൻഡ് ഗ്യാസ്- 0.15 ശതമാനവും ഹെൽത്ത് കെയർ സൂചിക- 0.13 ശതമാനവും ഇടിഞ്ഞു.
ഇടിവിന് കാരണം
ആഗോള സാഹചര്യങ്ങളാണ് വിപണിയെ ഇടിവിലേക്ക് എത്തിച്ചത്. ചൈനയുടെ ദുർബലമായ സാമ്പത്തിക ഡാറ്റ വിപണി വികാരത്തെ ദുർബലപ്പെടുത്തി. ജൂലായിലെ ചെെനയുടെ കയറ്റുമതി വാർഷികാടിസ്ഥാനത്തിൽ 14.5 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. അതേസമയം ഇറക്കുമതി യുഎസ് ഡോളർ മൂല്യത്തിൽ 12.4 ശതമാനവും കുറഞ്ഞു.
ചൈനയിൽ നിന്നുള്ള നിരാശാജനകമായ സാമ്പത്തിക ഡാറ്റയ്‌ക്ക് പുറമേ ഇറ്റലി ബാങ്കുകൾക്ക് 40 ശതമാനം വിൻഡ്‌ഫാൾ ടാക്സ് ചുമത്തുമെന്ന പ്രഖ്യാപനവും തിരിച്ചടയിയായി. അമേരിക്കയിലെ പ്രധാന 10 ബാങ്കുകളുടെ ക്രെഡിറ്റ് റേറ്റിംഗുകൾ കുറയ്ക്കാനുള്ള മൂഡിസ് തീരുമാനവും വിപണിയെ അസ്ഥിരമാക്കി.


Click it and Unblock the Notifications