ദുർബലമായ ആഗോള സാഹചര്യത്തിൽ ഇന്ത്യൻ സൂചികകൾ വ്യാഴാഴ്ച നഷ്ടത്തിൽ വ്യാപാരം അവസാനിച്ചു. സെൻസെക്സ് 388.40 പോയിന്റ് നഷ്ടത്തിൽ 65,151.02 ലും നിഫ്റ്റി 99.70 പോയിൻറ് താഴ്ന്ന് 19,365.30 ലും ക്ലോസ് ചെയ്തു. ഐടിസി, എൽടിഐമിൻഡ്‌ട്രീ, ദിവിസ് ലാബ്, പവർ ഗ്രിഡ്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയാണ് നിഫ്റ്റിയിൽ നഷ്ടമുണ്ടാക്കിയ ഓഹരികൾ.
അദാനി പോർട്ട്‌സ്, ടൈറ്റൻ കമ്പനി, അദാനി എന്റർപ്രൈസസ്, ബജാജ് ഓട്ടോ, എസ്ബിഐ എന്നിവ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. പിഎസ്‌യു ബാങ്ക് ഒഴികെ മറ്റെല്ലാ സെക്ടറൽ സൂചികകളും നഷ്ടത്തിലാണ്. ബിഎസ്ഇ മിഡാകാപ് സൂചിക നേട്ടത്തിലാണ്.
ഇന്നത്തെ ഇടിവിന് കാരണം
പണപ്പെരുപ്പം തടയാൻ നിരക്ക് വർധനവ് ആവശ്യമാണെന്ന യുഎസ് ഫെഡ് മിനിറ്റ്സിനോടുള്ള പ്രതികരണമായി വ്യാഴാഴ്ച ആഗോള സൂചനകൾ ദുർബലമായിരുന്നു. സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലാണെന്ന് കാണിക്കുന്ന ചൈനീസ് മാക്രോ ഇക്കണോമിക് ഡാറ്റയും വിപണിയെ സമ്മർദ്ദത്തിലാക്കി.

അതേസമയം, ഡോളർ ശക്തിപ്പെടുന്നത് രൂപയെ ഇടിവിലേക്ക് നയിക്കുകയാണ്. ഡോളർ സൂചിക 103.5 കവിഞ്ഞപ്പോൾ ഇന്ത്യൻ രൂപ 20 പൈസ നഷ്ടത്തിൽ 83.15 നിലയിലാണ് വ്യാഴ്ഴ്ച ക്ലോസ് ചെയ്തത്. യുഎസ് ബോണ്ട് യീൽഡ് വർധിക്കുന്നകിനാൽ ഇന്ത്യൻ വിപണിയിലേക്കുള്ള വിദേശ നിക്ഷേപങ്ങളുടെ ഒഴുക്ക് പരിമിതപ്പെടും. ഇത് വിപണിയുടെ മുന്നേറ്റത്തെ ബാധിക്കുമെന്നാണ് വിദഗ്ധരുടെ നിഗമനം.
പൊതു ചിത്രം
വ്യാഴാഴ്ച വിപണിയിൽ ത്രിഭോവൻദാസ് ഭീംജി സവേരി, എസ്എംഎൽ ഇസുസു, സാക്‌സോഫ്റ്റ്, പ്രജ് ഇൻഡസ്ട്രീസ്, പട്ടേൽ എൻജിനീയറിങ്, ലുപിൻ, ജ്യോതി ലാബ്‌സ്, ജമ്മു ആൻഡ് കാശ്മീർ ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ഗ്രാവിറ്റ ഇന്ത്യ, ഫോഴ്‌സ് മോട്ടോഴ്‌സ് തുടങ്ങി 200-ലധികം ഓഹരികൾ 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.
എസ്‌കോർട്ട്‌സ് കുബോട്ട 3 സെഷനുകളിലായി 8 ശതമാനം ഉയർന്നു. ഫാർമ ഓഹരികളിൽ പ്രൊഫിറ്റ് ബുക്കിംഗ് നടന്നതിനാൽ ലുപിൻ ദിവസത്തിലെ ഇൻട്രാഡേ ഉയർന്ന നിരക്കിൽ നിന്ന് 5 ശതമാനം ഇടിഞ്ഞു. അഡിഡാസുമായി പങ്കാളിത്തത്തിനുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെ ബാറ്റ ഓഹരി 8 ശതമാനം വരെ ഉയർന്നു. ആഘോഷ സീസണിന് മുന്നോടിയയി ടൈറ്റൻ ഓഹരികളിൽ വാങ്ങൽ നടക്കുന്നുണ്ട്. ഓഹരി 2 ശതമാനം നേട്ടമുണ്ടാക്കി.


Click it and Unblock the Notifications