ഇസ്രായേൽ- ഹമാസ് യുദ്ധ സാഹചര്യം നിക്ഷേപകരെ ആശങ്കയിലായ്ത്തിയതിനാൽ തിങ്കളാഴ്ച ഇന്ത്യൻ ഇക്വിറ്റി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 483 പോയിന്റ് ഇടിഞ്ഞ് 65,512.39 ലും നിഫ്റ്റി 141 പോയിന്റ് നഷ്ടത്തിൽ 19,512.35 ലുമാണ് ക്ലോസ് ചെയ്തത്. തിങ്കളാഴ്ച നഷ്ടത്തോടെയാണ് നിഫ്റ്റി ക്ലോസ് ചെയ്തത്.
19,539.45 ൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 0.90 ശതമാനം ഇടിഞ്ഞ് 19,480.50 എന്ന് ഇൻട്രാഡേ താഴ്ന്ന നിലവാരത്തിലേക്ക് എത്തിയിരുന്നു. ഇവിടെ നിന്നാണ് നിഫ്റ്റി നേട്ടത്തിലേക്ക് പോയത്. സെൻസെക്സും നഷ്ടത്തോടെ 65,560.07 ലാണ് വ്യാപാരം ആരംഭിച്ചത്. 65,434.61 ആണ് ഇൻട്രാഡേ താഴ്ന്ന നിലവാരം.
അദാനി പോർട്ട്‌സ്, ഹീറോ മോട്ടോകോർപ്പ്, ബിപിസിഎൽ, എച്ച്‌ഡിഎഫ്‌സി ലൈഫ്, എംആൻഡ്എം എന്നിവയാണ് നിഫ്റ്റിയിൽ ഏറ്റവും വലിയ നഷ്ടം നേരിട്ട ഓഹരികൾ. എച്ച്സിഎൽ ടെക്നോളജീസ്, ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, ടിസിഎസ്, ടാറ്റ കൺസ്യൂമർ, ഹിന്ദുസ്ഥാൻ യൂണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

പവർ, ഓയിൽ ആൻഡ് ഗ്യാസ്, ഓട്ടോ, പിഎസ്‌യു ബാങ്ക്, മെറ്റൽ, റിയൽറ്റി, ക്യാപിറ്റൽ ഗുഡ്‌സ് എന്നിവ 1-3 ശതമാനം ഇടിഞ്ഞു. എല്ലാ സെക്ടറൽ സൂചികകളും നഷ്ടത്തിലാണ് അവസാനിച്ചത്. ബിഎസ്‌ഇ മിഡ്‌കാപ് സൂചിക 1.2 ശതമാനവും സ്‌മോൾകാപ് സൂചിക 1.7 ശതമാനവും ഇടിഞ്ഞു.
യുദ്ധം ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർത്തി. ഇത് വിപണി വികാരത്തിന് തിരിച്ചടിയായി. വിതരണത്തെക്കുറിച്ചുള്ള ആശങ്കകളാണ് ക്രൂഡ് ഓയിൽ വില ഉയർത്തിയത്. തിങ്കളാഴ്ച വ്യാപാരത്തിൽ ബ്രെന്റ് ക്രൂഡ് ബാരലിന് 3 ഡോളറിലധികം ഉയർന്ന് ബാരലിന് 87 ഡോളറിനടുത്തെത്തി.
ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതിനെ തുടർന്ന് ഓയിൽ ഇന്ത്യ 5 ശതമാനം നേട്ടമുണ്ടാക്കി. ഒഎൻജിസി 1 ശതമാനം ഉയർന്നു. അതേസമയം ഓയിൽ മാർക്കറ്റിംഗ് കമ്പനികളിൽ ഇത് നഷ്ടമുണ്ടാക്കി. ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവ 2 ശതമാനം ഇടിഞ്ഞു.
വടക്കൻ ഇസ്രായേലിലുള്ള അദാനിയുടെ ഹൈഫ തുറമുഖത്തെക്കുറിച്ചുള്ള ആശങ്കയെ തുടർന്ന് അദാനി പോർട്സ് ഓഹരികൾ 5 ശതമാനം ഇടിഞ്ഞു. രണ്ടാം പാദ അപേഡ്റ്റിന് ശേഷം പൊതുമേഖലാ ബാങ്കുകളിൽ ഇടിവാണ്. അദാനി ഗ്രൂപ്പിന്റെ എല്ലാ ഓഹരികളും ഇടിഞ്ഞു. 30,000 കോടി രൂപയിലധികം വിപണി മൂല്യം നഷ്ടമായി.
പഴയ കേസിൽ ഡൽഹി പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതോടെ ഹീറോ മോട്ടോക്രോപ്പ് 3 ശതമാനം ഇടിഞ്ഞു. പുതിയ പ്ലാറ്റ്‌ഫോമിലേക്ക് മാറാനുള്ള സെബിയുടെ അനുമതിക്ക് പിന്നാലെ എംസിഎക്‌സ് സ്റ്റോക്ക് റെക്കോർഡിലെത്തി. ഇടിവിനിടെയിലും ടിസിഎസ്, ക്യുക്ക് ഹീൽ ടെക്നോളീസ്, എംസിഎക്സ്, ഐടിഐ, സിഎസ്ബി ബാങ്ക് എന്നിവ 52 ആഴ്ചയിലെ ഉയർന്ന നിലയിലെത്തി.
ഡോളറിനെതിരെ രൂപ 13 പൈസ നേട്ടത്തിൽ 83.26 നിലവാരത്തിൽ ക്ലോസ് ചെയ്തു.


Click it and Unblock the Notifications