യുഎസ് പലിശ നിരക്ക് സംബന്ധിച്ച ആശങ്കകൾ കാരണമുള്ള സമ്മിശ്ര ആഗോള സൂചനകൾക്കിടയിൽ ആഭ്യന്തര ബെഞ്ച്മാർക്ക് സൂചികകൾ ബുധനാഴ്ച നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്‌സ് 33.21 പോയിന്റ് ഉയർന്ന് 64,975.61ലും നിഫ്റ്റി 36.80 പോയിന്റ് നേട്ടത്തോടെ 19,443.50 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. പലിശ നിരക്ക് സംബന്ധിച്ച് ഫെഡറൽ റിസർവ് ചെയർ ജെറോം പവലിന്റെ അഭിപ്രായങ്ങൾക്കായി നിക്ഷേപകർ കാത്തിരിക്കുകയാണ്. ബുധൻ, വ്യാഴം ദിവസങ്ങളിലാണ് ജെറോ പവൽ വിഷയത്തിൽ സംസാരിക്കുന്നത്.
യുഎസിലെ പലിശനിരക്കുകൾ അടുത്ത വർഷം മേയ് അല്ലെങ്കിൽ ജൂണിൽ കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് വിപണി. അതിനിടെയിൽ ഫെഡറൽ റിസർവ് ഉദ്യോഗസ്ഥരുടെ ചില പരാമർശങ്ങൾ നിക്ഷേപകരിൽ ആശയകുഴപ്പമുണ്ടാക്കി. ബുധനാഴ്ച നിഫ്റ്റിയിൽ ഐസിഐസിഐ ബാങ്ക്, എൻടിപിസി, ടെക് മഹീന്ദ്ര, ഇൻഫോസിസ്, ടാറ്റ കൺസ്യൂമർ പ്രോഡക്ട്‌സ് എന്നിവ നഷ്ടത്തിലായി. ബിപിസിഎൽ, അദാനി പോർട്ട്‌സ്, സിപ്ല, ഏഷ്യൻ പെയിന്റ്‌സ്, ടൈറ്റൻ കമ്പനി എന്നിവ നേട്ടമുണ്ടാക്കി.

നിഫ്റ്റി നേരിയ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. 19,449.60 തിൽ ആരംഭിച്ച ഓഹരി ബുധനാഴ്ച 19,464.40 നും 19,401.50 ഇടയിൽ വ്യാപാരം നടത്തി. സെൻസെക്സ് 65,101.95 ലാണ് വ്യാപാരം ആരംഭിച്ചത്. ഇൻട്രാഡേയിൽ 65,124 - 64,851.06 നിലവാരത്തിനിടയിലാണ് സൂചിക വ്യാപാരം നടത്തിയത്.
സെക്ടറൽ സൂചികകളിൽ ഐടി, ബാങ്ക് എന്നിവ ഒഴികെയുള്ള സൂചികകൾ നേട്ടത്തിലാണ്. റിയൽറ്റി, ഓയിൽ ആൻഡ് ഗ്യാസ്, ഹെൽത്ത് കെയർ, ക്യാപിറ്റൽ ഗുഡ്‌സ് എന്നിവ 1 ശതമാനം വീതം നേട്ടമുണ്ടാക്കി. ഓട്ടോ, എഫ്എംസിജി, മെറ്റൽ എന്നിവ 0.5 ശതമാനം വീതം ഉയർന്നു. ബിഎസ്‌ഇ മിഡ്‌കാപ്, സ്‌മോൾകാപ് സൂചികകൾ 0.5 ശതമാനം വീതം ഉയർന്നു. ബാങ്ക് നിഫ്റ്റി 79 പോയിന്റ് ഇടിഞ്ഞു.
ശ്രദ്ധേയമായ ഓഹരികൾ
ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ നേട്ടമുണ്ടാക്കുന്നത് തുടര്‍ന്നു. പോസ്റ്റീവ് ബ്രോക്കറേജ് നോട്ടില്‍ എച്ച്പിസിഎല്‍ 7 ശതമാനം ഉയര്‍ന്നു. ശക്തമായ രണ്ടാം പാദഫലത്തിന് പിന്നാലെ ഫാര്‍മ ഓഹരികള്‍ തുടര്‍ച്ചയായ രണ്ടാം ദിവസത്തിലും നേട്ടമുണ്ടാക്കി. പ്രവചനത്തേക്കാള്‍ മികച്ച പ്രകടനം നടത്തിയ സൈഡസ് ലൈഫ്, ആല്‍കെം എന്നിവ 5 ശതമാനം വീതം നേട്ടമുണ്ടാക്കി.
അപ്പോളോ ടയറിന്റെ ശക്തമായ രണ്ടാം പാദഫലത്തിന് പിന്നാലെ ടയര്‍ ഓഹരികളില്‍ വാങ്ങല്‍ ശക്തമായി. ഓഹരികള്‍ 2-7 ശതമാനം വരെ ഉയര്‍ന്നു. ക്രൂഡ് ഓയില്‍ വിലയില്‍ ഇടിവുണ്ടായതോടെ പെയിന്റ് ഓഹരികളും നേട്ടമുണ്ടാക്കി. ഏഷ്യന്‍ പെയിന്റ്‌സ്, ബെര്‍ജര്‍ എന്നിവ 2 ശതമാനം വീതം ഉയര്‍ന്നു.
ഇൻഡസ്ഇൻഡ് ബാങ്ക്, ലുപിൻ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, പവർ ഗ്രിഡ്, സൺ ഫാർമ, ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്, ടാറ്റ എൽക്‌സി, യുണൈറ്റഡ് സ്പിരിറ്റ്‌സ് എന്നിവയുൾപ്പെടെ 250 ഓളം ഓഹരികൾ 52 ആഴ്‌ചയിലെ ഉയർന്ന നിലയിലെത്തി.
മുൻനിര ഉപഭോക്താക്കളിൽ നിന്നുള്ള ഡിമാൻഡ് കുറയുമെന്ന ആശങ്കയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞു. ബ്രെന്റ് ക്രൂഡ് 0.78 ശതമാനം ഇടിഞ്ഞ് ബാരലിന് 81 ഡോളറിനടുത്താണ് വ്യാപാരം നടക്കുന്നത്. ഡോളറിനെതിരെ രൂപയുടെ ക്ലോസിംഗ് നിലവാരത്തിൽ മാറ്റമില്ല. ചൊവ്വാഴ്ച ക്ലോസ് ചെയ്ത 83.27 നിലവാരത്തിലാണ് ബുധനാഴ്ചയും രൂപ ക്ലോസ് ചെയ്തത്.


Click it and Unblock the Notifications