കൊറോണ വൈറസിനെ 'മഹാമാരി' എന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിനെത്തുടർന്ന് ആഗോള ഇക്വിറ്റി വിപണികൾ വ്യാഴാഴ്ച കുത്തനെ ഇടിഞ്ഞു. ആഗോളതലത്തിൽ കൊറോണ വൈറസ് ബാധിച്ച 119,400 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിക്കുശേഷം നേരിടുന്ന ഏറ്റവും വലിയ നഷ്ടത്തിനാണ് വാൾസ്ട്രീറ്റ് ഓഹരികൾ ബുധനാഴ്ച സാക്ഷ്യം വഹിച്ചത്. ഇന്ത്യൻ വിപണികളിലും സ്ഥിതി വ്യത്യസ്തമല്ല.
ഓഹരി വിപണി ഇന്ന് തകർന്നടിഞ്ഞു, കാരണങ്ങൾ ഇവയാണ്
സെൻസെക്സും നിഫ്റ്റിയും അഞ്ച് ശതമാനത്തിലധികം ഇടിഞ്ഞു. സെൻസെക്സ് 1,795 പോയിൻറ് അഥവാ 5.03 ശതമാനം ഇടിഞ്ഞ് 33,900 പോയിന്റിലെത്തി. 17 മാസത്തിനിടയിലെ ഏറ്റവും കനത്ത നഷ്ടമാണിത്. ടാറ്റാ സ്റ്റീൽ, ഒഎൻജിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) തുടങ്ങിയ ഓഹരികൾ എട്ട് ശതമാനത്തിലധികം ഇടിഞ്ഞു. റിലയന്സ് ഇൻഡസ്ട്രീസ് ഇന്നലത്തെ നേട്ടങ്ങളെല്ലാം മായ്ച്ച് ഇന്ന് 7 ശതമാനത്തിലധികം ഇടിഞ്ഞു.
നിഫ്റ്റി 50 സൂചിക 2018 മാർച്ച് 26 ന് ശേഷം ആദ്യമായി 10,000 പോയിന്റിന് താഴെയായി. 532 പോയിൻറ് അഥവാ 5.09 ശതമാനം ഇടിഞ്ഞ് 9,925 ലെവലിലാണ് രാവിലെ വ്യാപാരം നടക്കുന്നത്. നിഫ്റ്റി മേഖലാ സൂചികകളെല്ലാം തന്നെ ഇന്ന് നഷ്ടത്തിലാണ്. നിഫ്റ്റി പിഎസ്‌യു ബാങ്ക്, നിഫ്റ്റി മെറ്റൽ, നിഫ്റ്റി റിയൽറ്റി സൂചികകൾ 7 ശതമാനം വീതം ഇടിഞ്ഞു. ബിഎസ്ഇ മിഡ്കാപ്പ് സൂചിക ഇന്ന് 670 പോയിൻറ് അഥവാ 5 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ സ്മോൾക്യാപ്പ് സൂചിക 670 പോയിന്റ് അഥവാ 5.3 ശതമാനം ഇടിവ് രേഖപ്പെടുത്തി.
ആഗോള ഓഹരികളുടെയും കറൻസികളുടെയും ഇടിവിനെത്തുടർന്ന് വിദേശ ഫണ്ടുകൾ തുടർച്ചയായി വിറ്റഴിക്കപ്പെട്ടതോടെ ഇന്ത്യൻ രൂപ യുഎസ് ഡോളറിനെതിരെ റെക്കോർഡ് താഴ്ന്ന നിലയിലെത്തി. രൂപയുടെ മൂല്യം ഏകദേശം 1 ശതമാനം കുറഞ്ഞ് 74.34 എന്ന നിലയിലെത്തി. റെക്കോർഡ് താഴ്ന്ന നിലയായ 74.48ന് അടുത്താണ് എത്തിയിരിക്കുന്നത്. 2018 ഒക്ടോബറിലാണ് ഇതിന് മുമ്പ് രൂപ കനത്ത ഇടിവ് രേഖപ്പെടുത്തിയത്. ഏഷ്യൻ കറൻസികളിൽ ഫിലിപ്പൈൻ പെസോയും ദക്ഷിണ കൊറിയയുടെ വണ്ണും ഒരു ശതമാനം വീതം ഇടിവ് രേഖപ്പെടുത്തി. ഇന്തോനേഷ്യൻ റുപ്പിയ, മലേഷ്യൻ റിംഗറ്റ് എന്നിവ 0.7 ശതമാനം വീതം കുറഞ്ഞു.
ഓഹരി വിപണിയിൽ കനത്ത ഇടിവ്; സെൻസെക്സ് 1,600 പോയിന്റിന് താഴെ, നിഫ്റ്റി 10,500ലേയ്ക്ക് കൂപ്പുകുത്തി