വിപണി രണ്ട് ദിവസങ്ങളിലായി ആഗോള ആശങ്കയിൽ ദിശകിട്ടാതെ അലയുമ്പോൾ നേട്ടമുണ്ടാക്കുകയാണ് പൊതുമേഖലാ ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ. മികച്ച സാമ്പത്തിക ഫലം, ക്രൂഡ് വില എന്നിവയാണ് ഓഹരികൾക്ക് ഇത്തവണ നേട്ടമുണ്ടാക്കിയത്. ബുധനാഴ്ച ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ഓഹരികൾ 7 ശതമാനം ഉയർന്നു. ഭാരത് പെട്രോളിയം കോർപ്പറേഷൻ 3 ശതമാനം മുന്നേറിയപ്പോൾ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ബുധനനാഴ്ച ഏകദേശം 1 ശതമാനം നേട്ടമുണ്ടാക്കി. ഓഹരികൾ നേട്ടമുണ്ടാക്കാനുള്ള കാരണം പരിശോധിക്കാം.
നേട്ടത്തിനുള്ള കാരണം
2023-24 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ ഉയർന്ന സെയിൽസ് വോളിയം, ക്രൂഡ് വിലയിലുണ്ടായ ഇടിവ് എന്നിവ ഈ റാലിക്ക് സഹായിച്ച ഘടകങ്ങളാണ്. പൊതുമേഖലാ എണ്ണ വിപണന കമ്പനികളായ എച്ച്പിസിഎൽ, ബിപിസിഎൽ, ഇന്ത്യൻ ഓയിൽ എന്നിവയുടെ ഏകീകൃത അറ്റാദായം 27,295 കോടി രൂപയാണ്.
ഇന്ത്യൻ ഓയിൽ കഴിഞ്ഞ വർഷത്തെ 272 കോടി നഷ്ടത്തിൽ നിന്ന് രണ്ടാം പാദത്തിൽ 12,967 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. ഭാരത് പെട്രോളിയവും ഹിന്ദുസ്ഥാൻ പെട്രോളിയവും സെപ്റ്റംബർ 30 ന് അവസാനിച്ച പാദത്തിൽ 8,501 കോടി രൂപയും 5,827 കോടി രൂപയും അറ്റാദായം നേടി.

അതോടൊപ്പം ബ്രെന്റ് ക്രൂഡ് സെപ്റ്റംബറിലെ ഏറ്റവും ഉയർന്ന വിലയായ ബാരലിന് 94 ഡോളറിൽ നിന്ന് 83 ഡോളറിലെത്തിയത് കമ്പനികൾക്ക് നേട്ടമായി. ക്രൂഡ് ഓയില്‍ വില ജൂലായ്ക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കാണ് ബുധനാഴ്ച എത്തിയത്. യുഎസ് ക്രൂഡ് വിതരണത്തിൽ കുത്തനെയുള്ള വര്‍ധനവ് കാണിച്ചതിന് ശേഷം ക്രൂഡ് ഓയില്‍ വില ബുധനാഴ്ച മൂന്ന് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു.
അതേസമയം മിക്‌സഡ് ചൈനീസ് സാമ്പത്തിക ഡാറ്റ ക്രൂഡിന്റെ ആഗോള ഡിമാന്‍ഡിനെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തിയതും വില ഇടിച്ചു. ഒക്ടോബര്‍ 7 ന് ഹമാസ് ഇസ്രായേല്‍ ആക്രമിച്ചതിന് ശേഷം ആദ്യമായാണ് ബ്രെന്റ് ക്രൂഡ് വില ബാരലിന് 84 ഡോളറില്‍ താഴെയെത്തുന്നത്. സമ്മിശ്ര ചൈനീസ് സാമ്പത്തിക ഡാറ്റ, ഒപെക് കയറ്റുമതി വർധിച്ചത്, വിതരണ ക്ഷാമത്തെക്കുറിച്ചുള്ള ആശങ്കകൾ കുറഞ്ഞത്, ശക്തമായ ഡോളർ എന്നിവയാണ് ഓയിൽ കമ്പനികളുടെ ഓഹരിയിൽ ഉണർവുണ്ടാക്കിയത്.
ഹിന്ദുസ്ഥാൻ പെട്രോളിയം
തുടര്‍ച്ചയായ 9 ദിവസങ്ങളിലായി ഹിന്ദുസ്ഥാന്‍ പെട്രോളിയം ഓഹരി മുന്നേറുകയാണ്. 22 ശതമാനമാണം മുന്നേറ്റമാണ് ഈ ദിവസങ്ങളിലുണ്ടായത്. വിവിധ ബ്രോക്കറേജുകള്‍ എച്ച്പിസിഎല്ലിന്റെ ലക്ഷ്യവില ഉയര്‍ത്തിയിട്ടുണ്ട്. നവൂമ ഇക്വിറ്റീസ് 310 രൂപയാണ് ഓഹരിക്ക് നല്‍കുന്ന ലക്ഷ്യവില. മോത്തിലാല്‍ ഓസ്വാളിന്റെ റിപ്പോര്‍ട്ട് പ്രകാരം 315 രൂപയാണ് ഓഹരിയുടെ ലക്ഷ്യവില. വിപണി വില 299 രൂപയാണ്.
ഇന്ത്യൻ ഓയിൽ
മികച്ച പാദഫലത്തിനൊപ്പം 50 ശതമാനം ലാഭവിഹിതമാണ് ഇന്ത്യൻ ഓയിൽ പ്രഖ്യാപിച്ചത്. ഓഹരി ഉടമകൾ്ക്ക് പ്രതിയോഹരി 5 രൂപയാണ് ഡിവിഡന്റ് ലഭിക്കുക. ലാഭവിഹിതത്തിന് അർഹരായ ഓഹരി ഉടമകളെ കണ്ടെത്താനുള്ള റെക്കോർഡ് തീയതി നവംബർ 10 ആണ്. ലാഭവിഹിതം ആവശ്യമുള്ള നിക്ഷേപകർ 10 ന് മുൻപ് ഓഹരികൾ സ്വന്തമാക്കണം. അതോടൊപ്പം ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ 115 രൂപ ഓഹരിക്ക് ലക്ഷ്യവിലയും നൽകുന്നുണ്ട്. ബുധനാഴ്ച 103.47 രൂപയിലാണ് ഓഹരിയുടെ ക്ലോസിംഗ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications