ഓഹരികളിൽ നിന്ന് മികച്ച ലാഭമുണ്ടാക്കാൻ വിലകുറവിലുള്ള ഓഹരികളെ തിരഞ്ഞു പിടിച്ച് നിക്ഷേപിക്കുന്നവരുണ്ട്. ഇത്തരത്തിൽ വാല്യു ഇൻവെസ്റ്റിംഗിന് പല അളവു കോലുകൾ പ്രയോഗിക്കുന്നതിൽ ഒന്നാണ് ബുക്ക് വാല്യു. ഓഹരിയുടെ പ്രൈസ്-ടു-ബുക്ക് വാല്യു 1 ൽ താഴെയുള്ള ലാർജ് കാപ് ഓഹരികളെയാണ് ഇന്ന് പരിഗണിക്കുന്നത്.
ഉയര്‍ന്ന പണമൊഴുക്ക്, സുസ്ഥിരമായ ബിസിനസ് എന്നിവയുള്ള ലാര്‍ജ്കാപ് ഓഹരികൾ പ്രീമിയത്തിൽ ട്രേഡ് ചെയ്യുന്നതിനാൽ അണ്ടര്‍ വാല്യൂഡ് ഓഹരികളെ കണ്ടെത്തുക എന്നത് പൊതുവെ പ്രയാസമാണ്. അതോടൊപ്പം. നിഫറ്റി എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തോട് അടുത്തതിനാൽ പല നിഫ്റ്റി50 ഓഹരികളും പ്രീമിയത്തിലാണ് ട്രേഡ് ചെയ്യുന്നത്. ഇവയിൽ 3 ഓഹരികൾക്ക് നിലവില്‍ പിബി അനുപാതം 1 ല്‍ താഴെയാണ്.
ബുക്ക് വാല്യു
ഒരു കമ്പനിയുടെ ബുക്ക് വാല്യൂ എന്നത് മൊത്തം ആസ്തിയുടേയും അറ്റ മൂല്യമാണ്. അതായത് കമ്പനിയുടെ എല്ലാ ആസ്തികളും വില്‍ക്കുകയും അതിലൂടെ ലഭിക്കാവുന്ന തുകയില്‍ നിന്നും കടബാധ്യതകള്‍ തീര്‍ത്തതിനു ശേഷം മിച്ചമാകുന്ന മൂല്യമാണ് ബുക്ക് വാല്യൂ. ഇതിനെ പ്രതിയോഹരി കണക്കിലേക്കും മാറ്റിയെടുക്കാം. അങ്ങിനെ ഓഹരി വിലയും പ്രതിയോഹരി ബുക്ക് വാല്യുവും താരതമ്യം ചെയ്ത് മികച്ച മൂല്യമതിപ്പുള്ള കമ്പനികളെ കണ്ടെത്താനാകും.

പിബി അനുപാതം 1 ന് താഴെ
ഓഹരി വില ബൂക്ക് വാല്യുവിനേക്കാൾ കുറവാണെങ്കിൽ ഓഹരികളുടെ പ്രൈസ്-ടു-ബുക്ക് റേഷ്യോ 1 ന് താഴെയായിരിക്കും. പിബി അനുപാതം 1 ന് താഴെയാണെങ്കിൽ കമ്പനി ആസ്തികൾ വിൽക്കുകയാണെങ്കിൽ ഓഹരികളുടെ മാർക്കറ്റ് വിലയേക്കാൾ കൂടുതലായിരിക്കും എന്നർഥമാക്കാം.
പിബി അനുപാതം 1-ന് താഴെയാകുമ്പോള്‍ ആ കമ്പനിയുടെ ഓഹരിയെ മൂല്യമതിപ്പിന്റെ അടിസ്ഥാനത്തില്‍ ഡിസ്‌കൗണ്ടിലാണ് അഥവാ വിലക്കുറവിലാണ് എന്ന് കണക്കാക്കാം. മികച്ച ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതും പിബി അനുപാതം 1-നും താഴെയും നില്‍ക്കുന്ന ഓഹരികള്‍ക്ക് മറ്റുള്ള ഓഹരികളെ നിഷ്പ്രഭമാക്കുന്ന മുന്നേറ്റം കാഴ്ചവെയ്ക്കാൻ സാധിക്കാറുണ്ട്.
ഒഎന്‍ജിസി
കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പെട്രോളിയം കമ്പനികളിലൊന്നാണ് ഓയില്‍ ആന്‍ഡ് ന്യാചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍. 1,98,328 കോടി രൂപ വിപണി മൂല്യമുളള കമ്പനിയുടെ വരുമാനത്തില്‍ 2023 സാമ്പത്തിക വര്‍ഷത്തില്‍ 38.5 ശതമാനം വര്‍ധനവുണ്ടായിരുന്നു. ടാക്‌സ് പ്രൊവിഷനിംഗ് കാരണ ലാഭം 22.15 ശതമാനം കുറഞ്ഞ് 35440 കോടി രൂപയായി.
മികച്ച തുക സ്ഥിരമായി ലാഭവിഹിതം നല്‍കുന്ന ഒഎന്‍ജിസിയുടെ ഡിവിഡന്റ് യീല്‍ഡ് 7.14 ശതമാനാണ്. 0.7 മടങ്ങ് പിഇ അനുപാതത്തിലാണ് ഓഹരി ട്രേഡ് ചെയ്യുന്നത്. ഇത് ഓഹരിയെ വില കുറഞ്ഞ ലാര്‍ജ്കാപ് ഓഹരിയാക്കി മാറ്റുന്നു.
ബാങ്ക് ഓഫ് ബറോഡ
രാജ്യത്തെ 7-മത്തെ വലിയ ബാങ്കാണ് പൊതുമേഖലയിൽ നിന്നുള്ള ബാങ്ക് ഓഫ് ബറോഡ. 94,842 കോടി രൂപയാണ് വിപണി മൂല്യം. കഴിഞ്ഞ 12 മാസത്തിനിടെ 106 ശതമാനത്തിന്റെ മികച്ച റിട്ടേണ്‍ ബാങ്കിംഗ് ഓഹരി നല്‍കി. 2023 സാമ്പത്തിക വര്‍ഷത്തില്‍ ലാഭത്തിലുണ്ടായ വര്‍ധനവ് ഇതിനൊരു കാരണമാണ്.
മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 89.8 ശതമാനം വര്‍ധനവോടെ 14,905 കോടി രൂപയാണ് ബാങ്ക് ലാഭമുണ്ടാക്കിയത്. തുടര്‍ച്ചയായ 3 പാദങ്ങളില്‍ വിദേശ നിക്ഷേപകര്‍ ഓഹരി വാങ്ങുന്നുണ്ട്. 10.92 ശതമാനം ഓഹരികളാണ് എഫ്‌ഐഐ കയ്യിൽ വെയ്ക്കുന്നത്. പിബി അനുപാതം 0.89 മടങ്ങാണ്. ലാര്‍ജ്കാപ് ബാങ്കിംഗ് ഓഹരികളില്‍ ഏറ്റവും കുറഞ്ഞ പിബി അനുപാതമാണിത്.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ എണ്ണ കമ്പനിയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. 1,31,186 കോടി രൂപയാണ് വിപണി മൂല്യം. 2023 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ലാഭം 60.9 ശതമാനം ഇടിഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഉയര്‍ന്ന സമയത്തും വില വര്‍ധിപ്പാതിരുന്ന സര്‍ക്കാര്‍ തീരുമാനം കമ്പനിക്ക് തിരിച്ചടിയായി. ഇത് സാമ്പത്തിക വർഷത്തിന്റെ ആദ്യ 2 പാദത്തില്‍ കമ്പനിയെ നഷ്ടത്തിലും എത്തിച്ചു.
എണ്ണ വില അന്താരാഷ്ട്ര വിപണിയില്‍ കുറഞ്ഞ് തുടങ്ങിയതോടെ കമ്പനി നേരത്തെയുള്ള നഷ്ടം നികത്തുന്നുണ്ട്. 12 മാസത്തിനിടെ 34 ശതമാനം റിട്ടേണ്‍ നല്‍കിയ ഓഹരി 0.97 മടങ്ങ് പിബി അനുപാതത്തിലാണ് വ്യാപാരം നടക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications