റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ പ്രഖ്യാപനങ്ങളെ തുടർന്ന് ഇന്ത്യൻ സൂചികകൾ ഇന്ന് കുത്തനെ ഉയർന്ന് നേട്ടത്തിൽ ക്ലോസ് ചെയ്തു. 0.75 ശതമാനം നേട്ടമാണ് വിപണി ഇന്ന് കൈവരിച്ചത്. തുടർച്ചയായ ഏഴാമത്തെ ദിവസത്തെ നേട്ടമാണ് ഇന്നത്തേത്. ബിഎസ്‌ഇ സെൻസെക്സ് 349 പോയിൻറ് ഉയർന്ന് 40,532 ലെവലിൽ ക്ലോസ് ചെയ്തപ്പോൾ എൻഎസ്‌ഇ നിഫ്റ്റി 79 പോയിൻറ് നേടി 11,914 മാർക്കിലെത്തി. 23,846 ലെവലിൽ ക്ലോസ് ചെയ്ത ബാങ്ക് നിഫ്റ്റി 655 പോയിൻറ് ഉയർന്നു.
നേട്ടവും നഷ്ടവും
പരാഗ് മിൽക്ക് ഫുഡ്സ്, ലക്ഷ്മി വിലാസ് ബാങ്ക്, എൽഐസി ഹൌസിംഗ് ഫിനാൻസ്, റെപ്കോ ഹോം ഫിനാൻസ്, പിഎൻബി ഹൌസിംഗ് ഫിനാൻസ്, കാൻ ഫിൻ ഹോംസ്, ജിഐസി ഹൌസിംഗ് ഫിനാൻസ് എന്നിവയുടെ ഓഹരികൾ ഇന്ന് നേട്ടം കൈവരിച്ചു. ബയോകോൺ, കമ്മിൻസ് ഇന്ത്യ, ഒബറോയ് റിയൽറ്റി, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, മഹീന്ദ്ര സിഐഇ ഓട്ടോ, ഹിൻഡാൽകോ ഇൻഡസ്ട്രീസ് എന്നിവയ്ക്ക് നഷ്ടം നേരിട്ടു.
ബാങ്ക് ഓഹരികൾ
ആർബിഐയുടെ ക്രെഡിറ്റ് പോളിസി പ്രഖ്യാപനത്തിന് ശേഷം ബാങ്കിംഗ്, ഫിനാൻഷ്യൽ ഓഹരികൾ ഇന്ന് മുന്നേറി. ബിഎസ്‌ഇ ബാങ്കിംഗ് സൂചിക 2.64 ശതമാനം ഉയർന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ എസ്‌ബിഐ ഓഹരി വില 3.52 ശതമാനം ഉയർന്നു, ആക്സിസ് ബാങ്ക് ഓഹരികൾ 3.64 ശതമാനം, എച്ച്ഡിഎഫ്സി ബാങ്ക് 3.57 ശതമാനം, ഐസിഐസിഐ ബാങ്ക് ഓഹരി വില 3.64 ശതമാനം എന്നിങ്ങനെ ഉയർന്നു.
മറ്റ് വിപണികൾ
ഏഷ്യയിലെ പ്രധാന സൂചികകളിൽ ജാപ്പനീസ് നിക്കി 225 സൂചിക 0.12 ശതമാനവും ദക്ഷിണ കൊറിയൻ കോസ്പി 0.21 ശതമാനവും ഹോങ്കോങ്ങിന്റെ ഹാംഗ് സെംഗ് 0.31 ശതമാനവും ഷാങ്ഹായ് സൂചിക 1.68 ശതമാനവും ഉയർന്നു. വാൾസ്ട്രീറ്റിൽ വ്യാഴാഴ്ച ഡോവ് ജോൺസ് 0.43 ശതമാനവും നാസ്ഡാക്ക് 0.50 ശതമാനവും എസ് ആന്റ് പി 500 0.80 ശതമാനവും സ്മോൾ ക്യാപ് 2000 1.08 ശതമാനവും ഉയർന്നു.


Click it and Unblock the Notifications