കഴിഞ്ഞ വർഷത്തെ മികച്ച പ്രകടനത്തിന് ശേഷവും ബാങ്കിംഗ് ഓഹരികളിൽ കുതിപ്പ് കാണുന്നുണ്ട്. 2023 സാമ്പത്തിക വർഷത്തിലെ നാലാം പാദഫലത്തിൽ മികച്ച ലാഭമുണ്ടാക്കാൻ ബാങ്കിംഗ് കമ്പനികൾക്ക് സാധിച്ചിട്ടുണ്ട്. ലാഭത്തിനൊപ്പം ബാങ്കിംഗ് ഓഹരികളിൽ നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണ് കിട്ടാകടം. ബാങ്കിന് എത്രത്തോളം ബാധ്യതയുണ്ടെന്ന് നിക്ഷേപകർ മനസിലാക്കേണ്ടതുണ്ട്. തിരിച്ചടവ് മുടങ്ങിയ വായ്പകളെയാണ് നിഷ്ക്രിയ ആസ്തികളായി മാറ്റുന്നത്.
ഉയർന്ന നിഷക്രിയ ആസ്തി ബാങ്കിന്റെ പ്രവർത്തനങ്ങളെയും ലാഭത്തെയും മുന്നോട്ട് പോക്കിനെയും പ്രതികൂലമായി ബാധിക്കുന്നവയാണ്. ട്രെൻഡ്‌ലെയിന്‍ ഡാറ്റ അനുസരിച്ച് എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ അടക്കമുള്ള 6 പൊതുമേഖലാ ബാങ്കുകളാണ് ഉയര്‍ന്ന കിട്ടാകടമുള്ളത്. ഇവ വിശദമായി നോക്കാം.
എൻപിഎ എങ്ങനെ ബാങ്കിനെ ബാധിക്കും
ബാങ്കുകൾ നിഷ്ക്രിയ ആസ്തികളെ ഗ്രോസ് എൻപിഎ, നെറ്റ് എൻപിഎ എന്നിങ്ങനെ കണക്കാക്കുന്നു. ബാങ്കിന്റെ വായ്പകളിലെ നിഷ്ക്രിയ ആസ്തിയായ വായ്പകളുടെ മൊത്തം മൂല്യമാണ് ഗ്രോസ് എൻപിഎ. ബാങ്കിന്റെ മൊത്തത്തിലുള്ള ആസ്തി നിലവാരത്തിന്റെ സൂചകമാണ് ഗ്രോസ് എൻപിഎ. ബാങ്കിന്റെ സാമ്പത്തിക ആരോഗ്യത്തെയും റിസ്ക് മാനേജ്മെന്റ് രീതികളെ സംബന്ധിച്ചും കൃത്യമായി മനസിലാക്കാൻ നെറ്റ് എൻപിഎ സഹായിക്കും. പ്രൊവിഷനുകൾക്ക് ശേഷം ബാങ്കിന്റെ യഥാർത്ഥ സാമ്പത്തിക നഷ്ടത്തെ നെറ്റ് എൻപിഎ കാണിക്കുന്നു.

നെറ്റ് എൻപിഎ
കിട്ടാക്കടമായി കിടക്കുന്ന വായ്പകൾക്കെതിരെ ബാങ്ക് മതിയായ പ്രൊവിഷൻ നടത്തുമ്പോഴാണ് കുറഞ്ഞ നെറ്റ് എൻപിഎ അനുപാതം ഉണ്ടാകുന്നത്. അതുവഴി ബാങ്കിന്റെ യഥാർത്ഥ സാമ്പത്തിക നഷ്ടം കുറയ്ക്കുന്നു. ഉയർന്ന നെറ്റ് എൻപിഎ അനുപാതം കിട്ടാക്കടമായ അണ്ടർ പ്രൊവിഷൻ ആണ് സൂചിപ്പിക്കുന്നത്. ഇത് ബാങ്കിന്റെ ലാഭക്ഷമത, മൂലധന പര്യാപ്തത, മൊത്തത്തിലുള്ള സാമ്പത്തിക ആരോഗ്യം എന്നിവയെ പ്രതികൂലമായി ബാധിക്കും.
പഞ്ചാബ് നാഷണൽ ബാങ്ക്
പൊതുമേഖലാ ബാങ്കുകളിലെ ഉയര്‍ന്ന നെറ്റ് എൻപിഎയുള്ളത് പഞ്ചാബ് നാഷണൽ ബാങ്കിനാണ്. 2023 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തിൽ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ നെറ്റ് എന്‍പിഎ 2.7 ശതമാനമാണ്. ബാങ്ക് ഓഹരിയുടെ പിഇ അനുപാതം 17.2 മടങ്ങാണ്. 57,88 കോടി രൂപയാണ് വിപണി മൂല്യം. 1 വർഷത്തിനിടെ 65.02 ശതമാനം റിട്ടേൺ നൽകിയ ഓഹരി 51.90 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഇന്ത്യൻ ഓവർസീസ് ബാങ്ക്
ഉയര്‍ന്ന നെറ്റ് എന്‍പിഎയുള്ള മറ്റൊരു പൊതുമേഖലാ ബാങ്ക് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കാണ്. 1.80 ശതമാനമാണ് 2023 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ബാങ്കിനുള്ള നെറ്റ് എന്‍പിഎ. 47,918 കോടി വിപണി മൂല്യമുള്ള ഓഹരിയുടെ പിഇ അനുപാതം 22.8 മടങ്ങാണ്. 1 വർഷത്തിനിടെ 43.10 ശതമാനം നേട്ടം നൽകിയ ഓഹരിയുടെ നിലവിലെ വില 24.90 രൂപയാണ്.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
2023 മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ യൂണിയന്‍ ബാങ്കിന്റെ നെറ്റ് എന്‍പിഎ 1.7 ശതമാനം ആണ്. 49,723 കോടി രൂപ വിപണി മൂല്യമുള്ള ഓഹരിയുടെ പിഇ അനുപാതം 5.8 മടങ്ങാണ്. ഒരു വർഷത്തിനിടെ 87.13 ശതമാനം റിട്ടേൺ നൽകിയ ഓഹരി 71.95 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ബാങ്ക് ഓഫ് ഇന്ത്യ
മാർച്ച് പാദത്തിൽ ബാങ്ക് ഓഫ് ഇന്ത്യയുടെ നെറ്റ് എന്‍പിഎയും 1.70 ശതമാനമാത്തിലാണ്. 30,613 കോടി രൂപ വിപണി മൂല്യമുള്ള ഓഹരിയുടെ പിഇ അനുപാതം 8 മടങ്ങാണ്. 1 വർഷത്തിനിടെ 57.86 ശതമാനം മുന്നേറിയ ഓഹരികൾ 73.90 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ബാങ്ക് ഓഫ് ബറോഡ
2023 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 0.90 ശതമാനമാണ് നെറ്റ് എൻപിഎ. 96,575 കോടി രൂപ വിപണി മൂല്യമുള്ള ബാങ്കിംഗ് ഓഹരിയായ ബാങ്ക് ഓഫ് ബറോഡയുടെ പിഇ അനുപാതം 6.4 മടങ്ങാണ്. 1 വർഷത്തിനിടെ 82.07 ശതമാനം മുന്നേറിയ ഓഹരികൾ നിലവിൽ 185.80 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
എസ്ബിഐ
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ നെറ്റ് എന്‍പിഎ 0.70 ശതമാനമാണ്. 5,24,053 കോടി രൂപ വിപണി മൂല്യമുള്ള ഓഹരിക്ക് 9.40 മടങ്ങാണ് പിഇ. 1 വർഷത്തിനിടെ 26.03 ശതമാനം മുന്നേറിയ ഓഹരി 584.40 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications