പുതിയ ഉയരങ്ങൾ താണ്ടിയ സെൻസെക്സും നിഫ്റ്റിയും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. വ്യാഴാഴ്ച വ്യാപാരത്തിനിടെ സെൻസെക്സ് 66,000 പോയിന്റും നിഫ്റ്റി 19,500 നും മുകളിലെത്തി. രണ്ടാം പകുതിയിൽ നേട്ടം നിലനിർത്താൻ സൂചികകൾക്ക് സാധിച്ചില്ലെങ്കിലും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 165 പോയിൻറ് നേട്ടത്തിൽ 65,558.89 ലും നിഫ്റ്റി 29 പോയിന്റ് ഉയർന്ന് 19,413.75 ലും ക്ലോസ് ചെയ്തു. 1,322 ഓഹരികൾ നേട്ടത്തിലെത്തിയപ്പോൾ 2,037 ഓഹരികൾ ഇടിഞ്ഞു. 129 ഓഹരികളുടെ വിലയിൽ മാറ്റമില്ല.
യുഎസിലെ പണപ്പെരുപ്പ കണക്ക് പ്രതീക്ഷിച്ചതിലും കുറഞ്ഞതും ഈ കണക്കിൽ ഏഷ്യൻ വിപണികൾ നേട്ടത്തിൽ ആരംഭിക്കുകയും ചെയ്തതാണ് ആഭ്യന്തര പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും ഉയർന്നിട്ടും നേട്ടത്തിലെത്താൻ വിപണിയെ സഹായിച്ചത്. സെൻസെക്സ് 66,064.21 എന്ന റെക്കോർഡ് ഉയരത്തിലെത്തി.
എന്നാൽ ഉച്ചയ്ക്ക് ശേഷമുണ്ടായ കനത്ത ചാഞ്ചാട്ടത്തില്‍ രണ്ട് സൂചികകളും ഉയരത്തില്‍ നിന്ന് താഴേക്ക് വീണു. സെന്‍സെക്‌സ് ഉയരത്തില്‍ നിന്ന് 500 പോയിന്റിലധികം നഷ്ടപ്പെടുത്തിയാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി പുതിയ ഉയരമായ 19,567 ല്‍ നിന്ന് 150 പോയിന്റിന് മുകളില്‍ ഇടിഞ്ഞു.

ബാങ്കിംഗ് ഓഹരികളിൽ ഇടിവ്
ഫെഡറല്‍ ബാങ്കിന്റെ സമ്മിശ്ര പാദഫലം പുറത്ത് വന്നതോടെ ബാങ്കിംഗ് ഓഹരികളിലെ വില്പന വിപണിയെ ഇടിച്ചു. മുന്‍പാദത്തെ അപേക്ഷിച്ച് ഫെഡറല്‍ ബാങ്കിന്റെ എന്‍പിഎയില്‍ വര്‍ധനവും നെറ്റ് ഇന്ററസ്റ്റ് മാര്‍ജിന്‍ കുറഞ്ഞതും ഓഹരിയെ 5 ശതമാനം ഇടിച്ചു. പാെതുമേഖലാ ബാങ്കിംഗ് ഓഹരികളില്‍ ലാഭമെടുപ്പ് നടന്നതോടെ നിഫ്റ്റി പിഎസ്‍യു ബാങ്ക് 3 ശതമാനം ഇടിഞ്ഞു.
നേട്ടത്തിലുള്ള ഓഹരികൾ
ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ടിസിഎസ്, ഇൻഫോസിസ്, എൽടിഐഎംഡ്‌ട്രീ, ബജാജ് ഫിൻസെർവ് എന്നിവയാണ് നിഫ്റ്റിയിൽ നേട്ടത്തിലെത്തിയ ഓഹരികൾ, പവർ ഗ്രിഡ് കോർപ്പറേഷൻ, കോൾ ഇന്ത്യ, ബിപിസിഎൽ, യുപിഎൽ, മാരുതി സുസുക്കി എന്നിവ നഷ്ടത്തിലാണ്.
ബിഎസ്ഇ മിഡ്കാപ്, സ്മോൾ കാപ് സൂചികകൾ 0.5 ശതമാനം വീതം ഇടിഞ്ഞു. ഓട്ടോ, ക്യാപിറ്റൽ ഗുഡ്‌സ്, എഫ്‌എംസിജി, ഹെൽത്ത്‌കെയർ, ഓയിൽ ആൻഡ് ഗ്യാസ്, പവർ എന്നീ മേഖലകളിൽ വില്പന നടന്നു.
ബുധനാഴ്ച പാദഫലം പുറത്തു വന്ന ഐടി ഓഹരികളിൽ, പ്രതീക്ഷിച്ചതിലും ഉയർന്ന ആദ്യ പാദ ലാഭം റിപ്പോർട്ട് ടിസിഎസ് ഓഹരികളിൽ ഒരു ശതമാനത്തിലധികം കുതിപ്പിന് കാരണമായി. അതേസമയം പ്രതീക്ഷിച്ചതിലും ദുർബലമായ വരുമാനം രേഖപ്പെടുത്തിയതതോടെ എച്ച്സിഎൽ ഒരു ശതമാനത്തിലധികം ഇടിഞ്ഞു.
5 ബില്യൺ രൂപ നിക്ഷേപിക്കുമെന്ന് മുൻനിര ഓഹരി ഉടമയായ അജയ് സിംഗിളിന്റെ പ്രഖ്യാപനം സ്പൈസ് ജെറ്റ് ഓഹരികളിൽ 5 ശതമാനത്തിലധികം കുതിപ്പുണ്ടാക്കി. പബ്ലിക് ഷെയർഹോൾഡിംഗിന്റെ മിനിമം നിയമങ്ങൾ പാലിക്കുന്നതിനായി 9 ശതമാനം ഓഹരികൾ വില്പന നടത്തുമെന്ന പ്രഖ്യാപനം പതഞ്ജലി ഫുഡ്സിനെ 5 ശതമാനം ഇടിയാൻ കാരണമായി.
പണപ്പെരുപ്പം ചൂടാറിയതോടെ ഡോളർ പിടിത്തം വിട്ടത് രൂപയ്ക്ക് ആശ്വാസമായി. രൂപ 17 പൈസ നേട്ടത്തിൽ ഡോളറിനെതിരെ 82.07 നിലവാരത്തിൽ ക്ലോസ് ചെയ്തു. 82.24 രൂപയിലായിരുന്നു ബുധനാഴ്ചയിലെ ക്ലോസിംഗ്. ആഗോള വിപണിയിൽ ബെൻഡ് ക്രൂഡ് ബാരലിന് 80 ഡോളറിന് മുകളിലെത്തി.
ആഗോള വിപണി
യുഎസിലെ പണപ്പെരുപ്പ കുറഞ്ഞെന്ന കണക്ക് പുറത്ത് വന്നത് നിക്ഷേപകർക്കിടയിൽ പ്രതീക്ഷ നൽകി. നിരക്ക് വർധനയ്ക്ക് താൽക്കാലിക വിരാമമിടാൻ ഫെഡറൽ റിസർവിന് പ്രോത്സാഹനം നൽകുമെന്ന കണക്കായതിനാൽ ആഗോള വിപണികളിലെല്ലാം നേട്ടം പ്രകടമായി. നാസ്ഡാക്ക് ഒരു ശതമാനത്തിലധികം ഉയർന്നു. ഏഷ്യ വിപണിയിൽ ഹോങ്കോംഗ് രണ്ട് ശതമാനത്തിലധികം ഉയർന്നപ്പോൾ ടോക്കിയോ, ഷാങ്ഹായ്, സിഡ്നി, സിയോൾ, സിംഗപ്പൂർ, മനില എന്നിവയെല്ലാം ഒരു ശതമാനത്തിലധികം ഉയർന്നു.


Click it and Unblock the Notifications