അനുകൂലമായ ആഗോള സൂചനകൾക്കിടയിൽ തുടർച്ചയായ രണ്ടാം ദിവസത്തിലും ഇന്ത്യൻ ആഭ്യന്തര സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 97 പോയിന്റ് ഉയർന്ന് 19,230.60 ത്തിലും സെൻസെക്സ് 283 പോയിന്റ് നേട്ടത്തോടെ 64,363.78 ലും ക്ലോസ് ചെയ്തു.
നിഫ്റ്റിയിൽ അപ്പോളോ ഹോസ്പിറ്റൽസ്, അദാനി പോർട്ട്സ്, ഐഷർ മോട്ടോഴ്സ്, എൽടിഐമിൻഡ്ട്രീ, ടൈറ്റൻ കമ്പനി എന്നിവ നേട്ടമുണ്ടാക്കി. ബജാജ് ഫിൻസെർവ്, ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ഇൻഡസ്ഇൻഡ് ബാങ്ക്, ടാറ്റ സ്റ്റീൽ തുടങ്ങിയവ നഷ്ടത്തിൽ ക്ലോസ് ചെയ്തു.
നിഫ്റ്റി മാന്യമായ നേട്ടത്തോടെ 19,241 ലാണ് വ്യാപാരം ആരംഭിച്ചത്. 19,276.25 വരെ ഉയർന്ന നിഫ്റ്റി വ്യാപാരത്തിനിടെ 19,210.90 ലേക്കും താഴ്ന്നു. സെൻസെക്സാവട്ടെ ഏകദേശം 400 പോയിന്റിനടുത്ത് നേട്ടത്തിൽ 64,444.90 ലാണ് വ്യാപാരം ആരംഭിച്ചത്. 64,535.19 നും 64,275.39 മധ്യേയാണ് സെൻസെക്സ് വെള്ളിയാഴ്ച വ്യാപാരം നടത്തിയത്. സെക്ടറൽ സൂചികകളെല്ലാം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഓയിൽ ആൻഡ് ഗ്യാസ്, റിയൽറ്റി എന്നിവ 1-2 ശതമാനം വീതം ഉയർന്നു.

അനുകൂലമായ ഘടകങ്ങൾ
യുഎസ് ഫെഡറൽ റിസർവ്, ബാങ്ക് ഓഫ് ഇംഗ്ലണ്ട്, യൂറോപ്യൻ സെൻട്രൽ ബാങ്ക് എന്നിവയുൾപ്പെടെ ലോകത്തിലെ പ്രധാന സെൻട്രൽ ബാങ്കുകൾ ഈ മാസം പലിശ നിരക്കുകൾ മാറ്റമില്ലാതെ നിർത്തിയത് വിപണിക്ക് അനുകൂലമായി. പലിശ ഇനിയും ഉയരില്ലെന്ന ശുഭാപ്തി വിശ്വാസത്തിന് പുറമെ സമീപകാല തിരുത്തലിനുശേഷം ചില ഓഹരികൾ കുറഞ്ഞ മൂല്യത്തിൽ ലഭ്യമായതും ആഭ്യന്തര വിപണിയിൽ വാങ്ങലിന് കാരണമായി.
ശ്രദ്ധേയമായ ഓഹരികൾ
പോസിറ്റീവ് ബ്രോക്കറേജ് നോട്ട് ലഭിച്ച അപ്പോളോ ഹോസ്പിറ്റൽ 5 ശതമാനത്തിലധികം ഉയർന്നു. അദാനി പോർട്ട്‌സ് ഓഹരി 3 ശതമാനം നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. ത്രൈമാസ ഫലങ്ങൾക്ക് പിന്നാലെ ഐഷർ മോട്ടോഴ്‌സ് ഓഹരികൾ 3 ശതമാനം നേട്ടമുണ്ടാക്കി. ടൈറ്റൻ 2 ശതമാനം നേട്ടമുണ്ടാക്കി. ആരോഗ്യകരമായ രണ്ടാം പാദത്തിന് ശേഷം ടാറ്റ മോട്ടോഴ്‌സും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. എസ്റ്റിമേറ്റിനേക്കാളും താഴെയുള്ള വരുമാനത്തെ തുടർന്ന് എംആർഎഫ് 2 ശതമാനം താഴ്ന്നു.
രണ്ടാം പാദത്തിൽ ലാഭത്തിൽ തുടർന്നതോടെ സൊമാറ്റോ ഓഹരികൾ 10 ശതമാനം വരെ ഉയർന്നു. ഡയറക്ടർ ബോർഡ് ഓഹരി ബൈബാക്ക് പരിഗണിക്കുന്നതിനിടെ അതുൽ 4 ശതമാനം ഉയർന്നു. ഡിഎൽഎഫ്, സൊമാറ്റോ, ശ്രീറാം ഫിനാൻസ്, വോഡഫോൺ ഐഡിയ, ഒബ്‌റോയ് റിയൽറ്റി, പെർസിസ്റ്റന്റ് സിസ്റ്റംസ് എന്നിവയുൾപ്പെടെ 180-ലധികം ഓഹരികൾ 52 ആഴ്‌ചയിലെ ഉയർന്ന നിലയിലെത്തി. നിക്ഷേപകരുടെ വരുമാനത്തിൽ ഏകദേശം 2 ലക്ഷം കോടി രൂപ കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ ആശങ്കകൾക്ക് അയവ് വന്നതോടെ ക്രൂഡ് ഓയിൽ വില മന്ദഗതിയിലായി. ബ്രെന്റ് ക്രൂഡ് 0.14 ശതമാനം ഇടിഞ്ഞ് ബാരലിന് 86.73 ഡോളറിലെത്തി. രൂപയുടെ മൂല്യം 3 പൈസ ഇടിഞ്ഞ് 83.28 രൂപ നിലവാരത്തിലാണ് ക്ലോസ് ചെയ്തത്.


Click it and Unblock the Notifications