സെക്ടറുകളിലുട നീളം പ്രകടമായ വാങ്ങലുകൾ ബുധനാഴ്ചയും ഇന്ത്യൻ ആഭ്യന്തര സൂചികകളെ പുതിയ ഉയരത്തിലെത്തിച്ചു. പുതിയ ക്ലോസിംഗ് നിലവാരത്തിലെത്തിയ സൂചികകളിൽ, സെൻസെക്‌സ് 302.30 പോയിന്റ് ഉയർന്ന് 67,097.44ലും നിഫ്റ്റി 83.90 പോയിന്റ് നേട്ടത്തോടെ 19,833.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇൻട്രാഡേയിൽ സെൻസെക്സ് 67,171.38 വരെ ഉയർന്നു. നിഫ്റ്റി സർവകാല ഉയരമായ 19,851.70 ലും എത്തി. 1,961 ഓഹരികളാണ് ഇന്നേ ദിവസം നേട്ടമുണ്ടക്കിയത്. 1,360 ഓഹരികൾ ഇടിഞ്ഞപ്പോൾ 119 ഓഹരികളുടെ വിലയിൽ മാറ്റമില്ല.
എൻടിപിസി, ബജാജ് ഫിനാൻസ്, ഇൻഡസ്ഇൻഡ് ബാങ്ക്, അൾട്രാടെക് സിമന്റ്, ബജാജ് ഫിൻസെർവ് എന്നിവയാണ് നേട്ടമുണ്ടാക്കിയ പ്രധാന ഓഹരികൾ. ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോർപ്പ്, ടിസിഎസ്, മാരുതി സുസുക്കി എന്നിവ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

സെക്ടറൽ സൂചികകളിൽ പിഎസ്‍യു ബാങ്ക് സൂചിക 2 ശതമാനവും പവർ, ഹെൽത്ത് കെയർ, ഓയിൽ ആൻഡ് ഗ്യാസ് എന്നിവ 0.5 ശതമാനം വീതവും ഉയർന്നു. ബിഎസ്ഇ മിഡ് കാപ് സൂചികയും സ്മോൾക്യാപ് സൂചികയും 0.6 ശതമാനം വീതം നേട്ടത്തിലെത്തി. എല്ലാ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഡസ്ഇൻഡ് ബാങ്ക്, സൺ ഫാർമ, ഐസിഐസിഐ ലോംബാർഡ് ജനറൽ ഇൻഷുറൻസ് കമ്പനി, ടാറ്റ മോട്ടോഴ്സ് - ഡിവിആർ എന്നിവയുൾപ്പെടെ 200 ഓളം ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള മാർക്കറ്റ് ക്യാപിറ്റലൈസേഷൻ 304.5 ലക്ഷം കോടി രൂപയായി ഉയർന്നു. കഴിഞ്ഞ സെഷനിൽ ഇത് 303 ലക്ഷം കോടി രൂപയായിരുന്നു.
നേട്ടത്തിന് കാരണം
പണപ്പെരുപ്പം കുറഞ്ഞു വരുന്നതിന്റെ സൂചനയായ ബോണ്ട് യീൽഡ് ഇടിയുന്നത് നിക്ഷേപകരെ ഇക്വിറ്റിയിലേക്ക് ആകർഷിക്കുന്നതിലാണ് മികച്ച രീതിയിൽ വാങ്ങലുകൾ നടക്കുന്നത്. യുകെയിലെ പണപ്പെരുപ്പം ജൂണിൽ പ്രതീക്ഷിച്ചതിലും കൂടുതൽ ഇടിഞ്ഞത് ആഗോള വിപണിയിൽ ഉത്തേജനം നൽകി. യുഎസ് സ്റ്റോക്ക് ഫ്യൂച്ചറുകളും പ്രധാന യൂറോപ്യൻ വിപണികളും നേട്ടത്തിലാണ്.
അനുകൂലമായ ആഗോള സൂചനകൾക്കൊപ്പം ഇന്ത്യൻ കമ്പനികളുടെ ജൂൺ പാദഫലങ്ങലും ശക്തമായ വിദേശ മൂലധന ഒഴുക്കും, ജൂലായ്ക്ക് ശേഷം ഫെഡറൽ നിരക്ക് വർധനവ് അവസാനിക്കുമെന്ന പ്രതീക്ഷകളും വിപണിക്ക് ഊർജം നൽകുന്നുണ്ട്.


Click it and Unblock the Notifications