തുടക്കത്തിലെ നേട്ടം തുടരാൻ സാധിക്കാതിരുന്ന ആഭ്യന്തര സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 440.38 പോയിൻറ് ഇടിഞ്ഞ് 66,266.82 ലും നിഫ്റ്റി 118.40 പോയിൻറ് നഷ്ടത്തിൽ 19,659.90 ലുമാണ് ക്ലോസ് ചെയ്തത്. യുഎസ് ഫെഡറൽ റിസർവ് പ്രതീക്ഷിച്ചത് പോലെ പലിശ നിരക്ക് വർധിപ്പിച്ചതിനാൽ വിപണി നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്.
സെൻസെക്‌സ് 127 പോയിന്റ് ഉയർന്ന് 66,834.12 ലാണ് വ്യാപാരം ആരംഭിച്ചത്. 66,984.17 നിലവാരത്തിലേക്ക് സെൻസെക്സ് ഒരു ഘട്ടത്തിലെത്തി. 30 ഓഹരികളിൽ 10 എണ്ണം മാത്രമാണ് നേട്ടത്തിൽ ക്ലോസ് ചെയ്തത്. നിഫ്റ്റി 19,867.55 ലേക്ക് ഉയർന്ന ശേഷമാണ് ഇടിഞ്ഞത്. 17 ഓഹരികൾ നേട്ടത്തിലും 30 എണ്ണം നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇടിവിന് കാരണം
യുഎസ് ഫെഡറൽ റിസർവ് കാൽ ശതമാനത്തിന്റെ പലിശ നിരക്ക് വർധനവ് നടപ്പിലാക്കുകയും ഭാവി നിരക്ക് പ്രവർത്തനങ്ങൾക്കായി ഡാറ്റ കേന്ദ്രീകൃത സമീപനം സൂചിപ്പിക്കുകയും ചെയ്തതിനാൽ വിപണി വ്യാപാരത്തിന്റെ തുടക്കത്തിൽ നേട്ടത്തിലായിരുന്നു. എന്നാൽ മുൻനിര കമ്പനികളുടെ ആദ്യപാദഫലം പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതിനാലും കഴിഞ്ഞ ദിവസങ്ങളിലെ റാലിയുടെ ലാഭമെടുപ്പിൽ നിക്ഷേപകർ ശ്രദ്ധകേന്ദ്രീകരിച്ചതും വിപണിയെ താഴോട്ടെത്തിച്ചു. ബാങ്ക്, ഓട്ടോ സെക്ടറുകളിലെ തിരുത്തലുകളാണ് വിപണിക്ക് തിരിച്ചടിയായത്.

ഓഹരി പ്രകടനം
15 നിഫ്റ്റി സെക്ടറൽ സൂചികകളിൽ നാലെണ്ണം മാത്രമാണ് നേട്ടത്തിൽ ക്ലോസ് ചെയ്തത്. ഫാർമ, ഹെൽത്ത് കെയർ, റിയൽറ്റി എന്നിവ 2 ശതമാനത്തിലധികം ഉയർന്നു. ഓട്ടോ, എഫ്എംസിജി, ബാങ്ക്, എനർജി എന്നിവയിലെ ഇടിവാണ് ഇന്ന് വിപണിയെ വലിച്ചിട്ടത്. ഇവ ഓരോ ശതമാനം വീതം ഇടിഞ്ഞു.
അതേസമയം മികച്ച പാദഫലം പ്രഖ്യാപിച്ച ഫാർമ ഓഹരികൾ മുന്നേറ്റമുണ്ടാക്കി. സിപ്ല 10 ശതമാനവും സൺ ഫാർമ 2 ശതമാനവും ഉയർന്നു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര 6 ശതമാനത്തിലധികം ഇടിഞ്ഞു, ടെക് മഹീന്ദ്ര 3.5 ശതമാനവും ടാറ്റ കൺസ്യൂമർ, ബിപിസിഎൽ, നെസ്‌ലെ എന്നിവ 2 ശതമാനത്തിലധികം ഇടിഞ്ഞു.
52 ആഴ്ച ഉയരം കുറിച്ചവ
ഭാരതി എയർടെൽ, ലാർസൻ ആൻഡ് ടൂബ്രോ, സിപ്ല, കോൾഗേറ്റ് പാമോലിവ് ഇന്ത്യ, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ലുപിൻ, സൺ ഫാർമ, എൻടിപിസി, സൊമാറ്റോ എന്നിവയുൾപ്പെടെ 254 ഓഹരികളാണ് വ്യാഴാഴ്ച 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയത്.
ആഗോള വിപണി
യൂറോപ്യൻ സെൻട്രൽ ബാങ്ക് മീറ്റിംഗിന് മുന്നോടിയായി യൂറോപ്യൻ വിപണികൾ നേട്ടത്തിലാണ്. ഫെഡറൽ റിസർവ് രണ്ട് പതിറ്റാണ്ടിലേറെക്കാലത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് പലിശനിരക്ക് ഉയർത്തിയതിനെത്തുടർന്ന് വ്യാഴാഴ്ച ഏഷ്യൻ ഓഹരികളും നേട്ടത്തിലാണ്. ജപ്പാനിലെ നിക്കി 0.68 ശതമാനം ഉയർന്നു.
ഹോങ്കോംഗ് ഓഹരി വിപണിയും പലിശ നിരക്ക് വർധനവ് മുന്നേറ്റമുണ്ടാക്കി. ടെക് ഓഹരികളുടെ നേതൃത്വത്തിൽ ഹോങ്കോങ്ങിന്റെ ബെഞ്ച്മാർക്ക് ഹാംഗ് സെംഗ് സൂചിക 1.4 ശതമാനം ഉയർന്നു. ചൈനയുടെ ബ്ലൂ-ചിപ്പ് CSI300 സൂചിക 0.1 ശതമാനവും ഷാങ്ഹായ് കോമ്പോസിറ്റ് സൂചിക 0.2 ശതമാനവും ഇടിഞ്ഞു.


Click it and Unblock the Notifications