ഓഹരി വിലയിലെ മുന്നേറ്റത്തിനൊപ്പം കമ്പനികൾ നൽകുന്ന ലാഭവിഹിതവും നിക്ഷേപർക്ക് മികച്ച നേട്ടം നൽകും. ഉയർന്ന തുക ലാഭവിഹിതം നൽകുന്ന കമ്പനികളിൽ നിന്ന് സ്ഥിര വരുമാനം ഉണ്ടാക്കാൻ നിക്ഷേകർക്ക് സാധിക്കും. പൊതുവെ പൊതുമേഖലാ കമ്പനികളാണ് സ്ഥിരമായി ലാഭവിഹിതം നൽകുന്നത്. എന്നാൽ സ്വകാര്യ മേഖലയിൽ നിന്നുള്ള, പൊതുമേഖലാ കമ്പനികൾക്ക് മികച്ച നിക്ഷേപമുള്ള ഒരു ഓഹരി 22 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. ഓഹരിയെ വിശദമായി അറിയാം.
യുടിഐ അസറ്റ് മാനേജ്‌മെന്റ് കമ്പനി
ഫിനാൻഷ്യൽ സെക്ടറിൽ പ്രവർത്തിക്കുന്ന മിഡ് കാപ് കമ്പനിയാണ് യുടിഐ എഎംസി. നിരവധി കമ്പനികളുടെ ആസ്തികൾ കൈകാര്യം ചെയ്യുന്നതിനുള്ള ചുമതല യുടിഐ എഎംസിക്കാണ്. നിക്ഷേപങ്ങൾ, അന്താരാഷ്ട്ര ബിസിനസ്, റിട്ടയർമെന്റ്, മ്യൂച്വൽ ഫണ്ടുകൾ, പോർട്ട്ഫോളിയോ മാനേജ്മെന്റ് സേവനങ്ങൾ എന്നി ബിസിനസുകളിൽ കമ്പനി ഏർപ്പെടുന്നു. 9,926 കോടി രൂപയാണ് ഓഹരിയുടെ വിപണി മൂല്യം.

ലാഭവിഹിതം
2023 സാമ്പത്തിക വർഷത്തിലെ അന്തിമ ലാഭവിഹിതമായി യുടിഐ അസറ്റ് മാനേജ്‌മെന്റ് കമ്പനി 220 ശതമാനം ലാഭവിഹിതമാണ് പ്രഖ്യാപിച്ചത്. 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 22 രൂപ ലാഭവിഹിതം ലഭിക്കും. ലാഭവിഹിതം ലഭിക്കുന്നതിന് യോഗ്യരായ ഓഹരി ഉടമകളെ നിശ്ചയിക്കുന്നതിനുള്ള റെക്കോർഡ് തീയതി കമ്പനി ബോർഡ് യോഗത്തിന് ശേഷം തീരുമാനിക്കും.
തുടർ ലാഭവിഹിതം നൽകുന്ന കമ്പനി 2022 സാമ്പത്തിക വർഷത്തിൽ 21 രൂപ ലാഭവിഹിതം നൽകിയിരുന്നു. 2020 നവംബർ 19 മുതൽ യുടിഐ അസറ്റ് മാനേജ്‌മെന്റ് കമ്പനി 3 തവണ ലാഭവിഹിതം നൽകിയിട്ടുണ്ട്. നിലവിലെ 781.75 രൂപ പ്രകാരം 2.69 ശതമാനമാണ് ഡിവിഡന്റ് യീൽഡ്.
സാമ്പത്തികം
2023 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ യുടിഐ അസറ്റ് മാനേജ്‌മെന്റ് കമ്പനി 86 കോടി രൂപയുടെ അറ്റാദായം നേടി. 2022 സാമ്പത്തിക വർഷം നാലാം പാദത്തിലെ 54 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 60 ശതമാനം വാർഷിക വളർച്ചയാണ് ലാഭത്തിലുണ്ടായത്. 309 കോടി രൂപയുടെ പ്രവർത്തന വരുമാനമാണ് കമ്പനി നാലാം പാദത്തിൽ രേഖപ്പെടുത്തിയത്.
2023 സാമ്പത്തിക വർഷത്തിലെ മൊത്തത്തിലുള്ള അറ്റാദായം 18 ശതമാനം ഇടിഞ്ഞ് രൂപ 440 കോടി രൂപയായപ്പോൾ വിൽപ്പന 4 ശതമാനം ഇടിഞ്ഞ് 1,267 കോടി രൂപയായി.
ഓഹരി പങ്കാളിത്തം
ശ്രദ്ധേയമായ ഓഹരി പങ്കാളിത്തമാണ് യുടിഐ അസ്റ്റ് മാനേജ്‌മെന്റ് കമ്പനിയുടേത്. 60.26 ശതമാനം ഓഹരികളും ആഭ്യന്തര സ്ഥാപക നിക്ഷേപകരുടെ കയ്യിലാണ്. ഇതില്‍ ഭൂരിഭാഗവും പൊതുമേഖല സ്ഥാപനങ്ങളാണ് കൈവശം വെച്ചിരിക്കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്ക് 15.22 ശതമാനവും എല്‍ഐസി, എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ എന്നിവ 9.97 ശതമാനം വീതവും ഓഹരികള്‍ കൈവശം വെയ്ക്കുന്നുണ്ട്.
ടാറ്റ മ്യൂച്വല്‍ ഫണ്ട്, മിറെ അസറ്റ് മ്യൂച്വല്‍ ഫണ്ട്, ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട്, മാക്‌സ് ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി, നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ട് എന്നിവയാണ് മറ്റു നിക്ഷേപകര്‍. വിദേശ നിക്ഷേപകര്‍ക്ക് 33.68 ശതമാനം നിക്ഷേപവും പൊതു നിക്ഷേപകര്‍ക്ക് 6.06 ശതമാനം ഓഹരി പങ്കാളിത്തവുമുണ്ട്.
ഓഹരി വില
ചൊവ്വാഴ്ച 0.10 ശതമാനം നഷ്ടത്തില്‍ 781.75 രൂപയിലാണ് യുടിഐ അസറ്റ് മാനേജ്‌മെന്റ് കമ്പനി വ്യാപാരം അവസാനിപ്പിച്ചത്. 908 രൂപയാണ് ഓഹരിയുടെ 62 ആഴ്ചയിലെ ഉയര്‍ന്ന വില. 608 രൂപയാണ് ഓഹരിയുടെ 52 ആഴ്ച താഴ്ന്ന വില. 1 മാസത്തിനിടെ 10 ശതമാനവും 3 മാസത്തിനിടെ 20.37 ശതമാനവും റിട്ടേണ്‍ നല്‍കിയ ഓഹരി 2023 ല്‍ ഇതുവരെ 9.19 ശതമാനം ഇടിഞ്ഞു. 1 വര്‍ഷത്തെ പ്രകടനം 19.11 ശതമാനാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications