തുടർച്ചയായ മൂന്നാം സെഷനിലും ആഭ്യന്തര ബെഞ്ച്മാർക്ക് സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 571 പോയിന്റ് നഷ്ടത്തിൽ 66,230.24 ലും നിഫ്റ്റി 159 പോയിന്റ് ഇടിഞ്ഞ് 19,742.35 ലും വ്യാപാരം അവസാനിപ്പിച്ചു. യുഎസ് ഫെഡറൽ റിസർവ് പണനയ യോഗത്തിൽ പലിശ നിരക്കിൽ തൽസ്ഥിതി നിലനിർത്തിയെങ്കിലും പലിശ നിരക്ക് കൂടുതൽ കാലം ഉയർന്ന നിലയിൽ തുടരുമെന്ന് സൂചിപ്പിച്ചത് വിപണിയെ ബാധിച്ചു.
വിദേശ സ്ഥാപന നിക്ഷേപകരുടെ (എഫ്‌ഐഐ) വിൽപ്പനയും അസംസ്‌കൃത എണ്ണയുടെ വിലവർധനവും ഇടിവിന് കാരണമായി. സെപ്തംബർ 20ന് വിദേശ സ്ഥാപന നിക്ഷേപകർ 3,110 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിയച്ചത്.
നിഫ്റ്റിയിൽ 34 ഓഹരികൾ ഇടിവിലാണ് ക്ലോസ് ചെയ്തത്. എം ആൻഡ് എം, ഐസിഐസിഐ, സിപ്ല എന്നിവ പ്രധാന നഷ്ടം നേരിട്ട ഓഹരികളാണ്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, റിലയൻസ് ഇൻഡസ്ട്രീസ്, ഐടിസി എന്നിവയും നഷ്ടം നേരിട്ടു. - ഇൻഫോസിസ്, ഭാരതി എയർടെൽ, എൽ ആൻഡ് ടി, ടെക് മഹീന്ദ്ര എന്നിവയാണ് നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയത്.

സെക്ടറൽ സൂചികകളിൽ ഐടി, എഫ്എംസിജി, ഓട്ടോ, ഫിനാൻഷ്യൽ സർവീസ്, ബാങ്ക്, ക്യാപിറ്റൽ ഗുഡ്സ് എന്നിവ നഷ്ടത്തിൽ ക്ലോസ് ചെയ്തു. റിയാലിറ്റി, ഓയിൽ ആൻഡ് ഗ്യാസ്, മെറ്റൽ എന്നിവ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്കാപ് സൂചിക 0.06 ശതമാനവും സ്മോൾകാപ് സൂചിക 0.09 ശതമാനവും ഉയർന്നു.
ബാങ്കിംഗ് ഓഹരികളിൽ കൊട്ടക് ബാങ്ക്, ഐഡിഎഫ്സിഫസ്റ്റ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇൻഡസ്ഇൻഡ് ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, മുത്തൂറ്റ് ഫിനാൻസ്, പേടിഎം, ആക്സിസ് ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നിവ ദിവസത്തിലെ താഴ്ന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.
സർക്കാർ ഓഫർ ഫോർ സെയിൽ (ഒഎഫ്എസ്) പ്രഖ്യാപിച്ചതിന് പിന്നാലെ എസ്ജെവിഎൻ ഓഹരികൾ 13.09 ശതമാനം ഇടിഞ്ഞു. 9.67 കോടി ഓഹരികൾ (2.46 ശതമാനം) ഓഹരികൾ വിൽക്കാനാണ് കേന്ദ്ര സർക്കാർ ഒഎഫ്‌എസ് വഴി പദ്ധതി ഇടുന്നത്.
റീട്ടെയിൽ ഇതര നിക്ഷേപകർക്കായുള്ള ഒഎഫ്എ്സ് സെപ്തംബർ 21 ന് തുറന്നു, റീട്ടെയിൽ നിക്ഷേപകർക്കായി 22 നാണ് ഒഎഫ്എസ് തുറക്കുക. ഓഫറിന്റെ ഫ്ലോർ വില ഓഹരിയൊന്നിന് 69 രൂപയാണ്. മുൻ ദിവസത്തെ ക്ലോസിംഗ് വിലയേക്കാൾ 15 ശതമാനം കിഴിവിലാണ് ഇത്.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തത്തിലുള്ള വിപണി മൂല്യം മുൻ സെഷനിലെ 320.5 ലക്ഷം കോടി രൂപയിൽ നിന്ന് ഏകദേശം 317.9 ലക്ഷം കോടി രൂപയായി കുറഞ്ഞു, ഒറ്റ ദിവസം കൊണ്ട് നിക്ഷേപകരുടെ 2.6 ലക്ഷം കോടി രൂപയോളമാണ് ഇടിഞ്ഞത്.


Click it and Unblock the Notifications