ആഭ്യന്തര, ആഗോള സാഹചര്യങ്ങൾ അനുകൂലമായ വിപണിയിൽ റാലി തുടരുന്നു. വ്യാഴാഴ്ചയും റെക്കോർഡ് ഉയരത്തിലെത്തിയ സൂചികകൾ റെക്കോർഡ് ക്ലോസിംഗ് നിലവാരത്തിലെത്തി. സെൻസെക്സ് 474 പോയിൻറ് ഉയർന്ന് 67,571.90 ലും നിഫ്റ്റി 146 പോയിൻറ് നേട്ടത്തോടെ 19,979.15 ലും ക്ലോസ് ചെയ്തു.
വ്യപാര ആരംഭത്തിൽ നഷ്ടത്തിലാണ് സെൻസെക്സ് തുടങ്ങിയത്. എന്നാൽ, വ്യാപാരത്തിന്റെ അവസാന മണിക്കൂറിലുണ്ടായ മികച്ച വാങ്ങലുകളിൽ സെൻസെക്‌സ് 67,619.17 എന്ന പുതിയ റെക്കോർഡ് ഉയരത്തിലും നിഫ്റ്റി 19,991.85 എന്ന റെക്കോർഡിലും എത്തി.
നേട്ടത്തിലുള്ള ഓഹരികൾ
1,718 ഓഹരികൾ തിങ്കളാഴ്ച മുന്നേറി. 1,574 ഓഹരികൾ ഇടിഞ്ഞപ്പോൾ 130 ഓഹരികളുടെ വിലയിൽ മാറ്റമില്ല. ഐടിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, ഐസിഐസിഐ ബാങ്ക്, സിപ്ല എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ ഓഹരികൾ. റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, അൾട്രാടെക് സിമന്റ്, എച്ച്സിഎൽ ടെക്നോളജീസ്, ബജാജ് ഫിൻസെർവ് എന്നിവ നഷ്ടത്തിൽ വ്യാപാരം അവസാനിച്ചു.

സെക്ടറൽ സൂചികകൾ
സെക്ടറൽ സൂചികകളിൽ എഫ്എംസിജി, ബാങ്ക്, ഫാർമ സൂചികകൾ 1 ശതമാനം വീതവും ഓയിൽ ആൻഡ് ഗ്യാസ് സൂചിക 0.5 ശതമാനവും ഉയർന്നു. ഐടി സൂചിക 0.8 ശതമാനവും പവർ സൂചിക 0.4 ശതമാനവും ഇടിഞ്ഞു. ബിഎസ്‌ഇ മിഡ്‌കാപ്, സ്‌മോൾകാപ് സൂചികകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയിൽ 38 ഓഹരികൾ നേട്ടത്തിലും 12 ഓഹരികൾ നഷ്ടത്തിലും അവസാനിച്ചു.
ജിയോ ഫിനാൻഷ്യൽ സർവീസസ്
റിലയൻസ് ഇൻഡസ്ട്രീസിൽ നിന്നും വിഭജിക്കപ്പെട്ട ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ ഓഹരി മൂല്യം നിർണയിക്കാൻ വ്യാഴാഴ്ച രാവിലെ റിലയൻസ് ഓഹരികളിൽ പ്രത്യേക വ്യാപാരം നടന്നു. 261.85 രൂപയാണ് ജിയോ ഫിനാൻഷ്യൽ സർവീസസിന് കണ്ടെത്തിയ വില. 160-190 രൂപയായിരുന്നു പ്രതീക്ഷിച്ചിരുന്ന വില.
റാലി തുടരുന്നു
ശക്തമായ വിദേശ മൂലധനം വിപണിയിലേക്ക് എത്തുന്നതിന്റെ വികാരങ്ങളാണ് ആഭ്യന്തര വിപണിയിൽ കാണുന്നത്. ബുധനാഴ്ച വിദേശ സ്ഥാപക നിക്ഷേപകർ 1,165 കോടി ഇന്ത്യൻ ഇക്വിറ്റികളിൽ നിക്ഷേപിച്ചു. ജൂലായ് 19 വരെ 16,325.75 കോടി രൂപയുടെ നിക്ഷേപമാണ് വിദേശ നിക്ഷേപകർ നടത്തിയത്. ജൂൺ പാദത്തിൽ കമ്പനികളുടെ ആരോഗ്യകരമായ പ്രകടനവും വിപണി കുതിപ്പിന് കാരണമാണ്.
ഇൻഫോസിസ് ഹിന്ദുസ്ഥാൻ യുണിലിവർ എന്നിവയുടെ പാദഫലങ്ങൾ വരും സെഷനുകളിൽ വിപണിയെ ചലിപ്പിക്കും. റിലയൻസ് ഇൻഡസ്ട്രീസിന്റെ പാദഫലം വെള്ളിയാഴ്ച പുറത്തുവരും. അടുത്ത വാരത്തിൽ പ്രധാന സെൻട്രൽ ബാങ്കുകളുടെ യോഗങ്ങൾ നടക്കുന്നുണ്ട്. ഇതിലെ തീരുമാനങ്ങളും വിപണിയെ സ്വാധീനിക്കുന്നവയാണ്. ജൂലായിലെ പോളിസി മീറ്റിംഗിന് ശേഷം യുഎസിലെ പലിശ നിരക്ക് വർധനവ് അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വിപണിക്ക് അനുകൂലമാകുന്ന ഘടകമാണ്.


Click it and Unblock the Notifications