തുടര്‍ച്ചയായ മൂന്നാം മാസത്തിലും ബുള്ളിഷ് ട്രെന്‍ഡ് തുടരുന്ന ഇന്ത്യന്‍ ഓഹരി വിപണിയില്‍ സെന്‍സെക്‌സും നിഫ്റ്റിയും റെക്കോര്‍ഡ് ഉയരത്തിലാണ് വ്യാപാരം നടക്കുന്നത്. വിദേശ നിക്ഷേപകരുടെ വലിയ നിക്ഷേപവും 2023 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലെ കമ്പനികളുടെ മികച്ച പ്രകടനവും സമീപ കാല മുന്നേറ്റത്തിന് കാരണമാണ്. ഈ സാഹചര്യങ്ങളില്‍ ഓഹരികള്‍ വാങ്ങുന്നതിലും വില്‍ക്കുന്നതിലും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.
ഇതിനാല്‍ പലരും പേരെടുത്ത ഓഹരി നിക്ഷേപകരുടെ പോര്‍ട്ട്‌ഫോളിയോ പിന്തുടരാറുണ്ട്. ഇത്തരത്തിലൊരാളാണ് സംരംഭകനും മുന്‍നിര നിക്ഷേപകനുമായ രാധകിഷന്‍ ദമാനി (ആർകെ ദമാനി). റീട്ടെയില്‍ ചെയിന്‍ ഡിമാര്‍ട്ടിന്റെ സ്ഥാപകനായ ആര്‍കെ ദമാനിയുടെ പോര്‍ട്ട്‌ഫോളിയോ പിന്തുടരുന്നവരും ധാരളമുണ്ട്. 2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദ ഷെയര്‍ഹോള്‍ഡിംഗ് വിശദാംശങ്ങള്‍ പുറത്തു വരുമ്പോള്‍ കയ്യിലുള്ള സ്‌മോള്‍ കാപ് ഡിഫന്‍സ് ഓഹരി ആര്‍കെ ദമാനി വിറ്റൊഴിവാക്കി എന്നാണ് വാര്‍ത്ത.

ഏതാണ് ഓഹരി
സ്‌മോള്‍ കാപ് ഡിഫന്‍സ് ഓഹരിയായ ആസ്ട്ര മൈക്രോവേവ് പ്രൊഡക്ട്‌സാണ് ദമാനി ഒഴിവാക്കിയിരിക്കുന്നത്. 2023 മാര്‍ച്ച് പാദത്തില്‍ ഓഹരിയില്‍ 1 ശതമാനം ഓഹരി വിഹിതമാണ് ദമാനിക്ക് ഉണ്ടായിരുന്നത്. 8,86,387 ഓഹരികള്‍ വരുമിത്. കമ്പനിയുടെ പുതിയ ഷെയര്‍ഹോള്‍ഡിംഗ് ഡാറ്റ പ്രകാരം ദമാനിയുടെ പേരില്ല.
1 ശതമാനത്തിന് മുകളില്‍ ഓഹരികളുള്ളവരുടെ പേരാണ് ഷെയര്‍ഹോള്‍ഡിംഗ് ഡാറ്റയില്‍ ഉള്‍പ്പെടുത്തുകയുള്ളൂ. ഇതിനാല്‍ ഓഹരികള്‍ പൂര്‍ണമായി വിറ്റഴിച്ചോ അതോ ഭാഗികമായാണോ വില്പന എന്ന് കണ്ടെത്താന്‍ സാധിക്കില്ല. 2020 ദൂണിലാണ് ദമാനി 8.86 ലക്ഷം ഓഹരികള്‍ വാങ്ങിയത്.
വില്പനയ്ക്കുള്ള കാരണം
ഓഹരി വില്പനയ്ക്കുള്ള കാരണം തിരഞ്ഞാല്‍ ആദ്യഘടകം ലാഭമെടുക്കല്‍ തന്നെയാണ്. ഈ ഡിഫന്‍സ് ഓഹരി കഴിഞ്ഞ മൂന്ന് മാസത്തിനിടെ 47.4 ശതമാനം റിട്ടേണ്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ (ഐഎംഡി) നിന്ന് സി-ബാന്‍ഡ് ഡ്യുവല്‍ പോളറൈസ്ഡ് എസ്എസ്പിഎ അടിസ്ഥാനമാക്കിയുള്ള ഡോപ്ലര്‍ വെതര്‍ റഡാറുകളുടെ വിതരണത്തിനായുള്ള 329.7 ദശലക്ഷം രൂപയുടെ ഓര്‍ഡര്‍, ദൃഷ്ടി കൗണ്ടര്‍ ഡ്രോണ്‍ റഡാറിന്റെ വികസനം തുടങ്ങിയവ ഓഹരി മുന്നേറ്റത്തിന് കാരണമായി.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ പ്രകടനം നോക്കിയാല്‍ ഓഹരി മള്‍ട്ടിബാഗര്‍ റിട്ടേണ്‍ നല്‍കിയിട്ടുണ്ട്. 190 ശതമാനത്തില്‍ കൂടുതലാണ് ഓഹരിയുടെ മുന്നേറ്റം. സമീപ ആഴ്ചകളിലെ റാലി കണക്കിലെടുക്കുമ്പോള്‍ കമ്പനിയില്‍ രാധാകൃഷ്ണ ദമാനി ലാഭമെടുത്തതായി അനുമാനിക്കാം.
മറ്റൊരു കാരണമായി കണാന്‍ സാധിക്കുന്നത് പ്രമോട്ടര്‍മാര്‍ വിഹിതം കുറയ്ക്കുന്നതാണ്. കഴിഞ്ഞ 5 പാദങ്ങളിലാണ് പ്രമോട്ടര്‍മാര്‍ ഓഹരി വില്പന നടത്തുകയാണ്. 2022 ജൂണ്‍ പാദത്തില്‍ 8.50 ശതമാനമായ പ്രമോട്ടര്‍ ഹോള്‍ഡിംഗ് നിലവില്‍ 2023 ജൂണ്‍ പാദത്തില്‍ 6.5 ശതമാനമായി കുറഞ്ഞു.
പ്രൊമോട്ടര്‍മാര്‍ ഓഹരികള്‍ വില്‍ക്കുന്നത് കമ്പനിയിലുള്ള വിശ്വാസത്തെ ദുര്‍ബലപ്പെടുത്തും
ഓഹരി വില
കഴിഞ്ഞ 1 വര്‍ഷത്തിനിടെ 75 ശതമാനം മുന്നേറ്റമാണ് ആസ്ട്ര മൈക്രോവേവ് ഓഹരികള്‍ കാഴ്ചവെച്ചത്.ഒരു മാസത്തിനിടെ 2 ശതമാനം ഉയര്‍ന്നു.2023ല്‍ ഇതുവരെ 27.4 ശതമാനം നേട്ടം കാഴ്ചവെയ്ക്കാന്‍ ഓഹരിക്ക് സാധിച്ചു. ജൂണ്‍ 22 നാണ് ഓഹരി 52 ആഴ്ചയിലെ ഉയര്‍ന്ന വിലയായ 389.50 രൂപയിലെത്തിയത്. 209 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന വില. വ്യാഴാഴ്ച 2.23 ശതമാനം നഷ്ടത്തിൽ 358.05 രൂപയിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications