ആഗോള വിപണി വികാരങ്ങൾ നെഗറ്റീവായ തിങ്കളാഴ്ച ആഭ്യന്തര ഇക്വിറ്റി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇടിവിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 116 പോയിന്റ് ഇടിഞ്ഞ് 66,166.93 ലും നിഫ്റ്റി 23 പോയിന്റ് ഇടിഞ്ഞ് 19,728.15 ലും ക്ലോസ് ചെയ്തു. മൂന്നാം സെഷനിലാണ് സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്യുന്നത്.
ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ നിന്നുള്ള സാമ്പത്തിക തകർച്ചയാണ് വിപണി വികാരത്തെ ബാധിക്കുന്നത്. യുദ്ധത്തെ തുടർന്ന് നിക്ഷേപകർ അപകടസാധ്യതയുള്ള ഇക്വിറ്റികളിൽ ജാഗ്രത പുലർത്തുകയാണ്. ഇത് ഇടിവിന് കാരണമായി. അതേസമയം സുരക്ഷിത നിക്ഷേപമായ സ്വർണത്തിന് ആവശ്യക്കാരേറുകയാണ്.
സമ്മിശ്ര ആഗോള സൂചനകളുടെ പിൻബലത്തിൽ വിപണി ഇടിവിലാണ് ആരംഭിച്ചത്. വ്യാപാരത്തിനിടെ നിഫ്റ്റിയെ 19,619.85 ന് താഴേക്ക് വീണെങ്കിലും വിപണിയിലുടനീളം കണ്ട വാങ്ങലുകൾ നഷ്ടം കുറച്ചു. 19,781.30 ആണ് ഇൻട്രാഡേ ഉയർന്ന നിലവാരം. സെൻസെക്‌സ് 66,238.15 ലാണ് വ്യാപാരം ആരംഭിച്ചത്. 66,342.75 നും 66,039.38 നും ഇടയിലാണ് ഇൻട്രാഡേയിലെ വ്യാപാരം.

നേട്ടമുണ്ടാക്കിയ ഓഹരികൾ
ദിവിസ് ലബോറട്ടറീസ്, നെസ്‌ലെ ഇന്ത്യ, ടിസിഎസ്, ഇൻഡസ്ഇൻഡ് ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ് എന്നിവയാണ് നിഫ്റ്റിയിൽ തിങ്കളാഴ്ച ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട ഓഹരികൾ. ഹീറോ മോട്ടോകോർപ്പ്, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, കോൾ ഇന്ത്യ, എൽടിഐഎംൻഡ്‌ട്രീ എന്നിവ നേട്ടത്തിലാണ്.
സെക്ടറൽ സൂചികകൾ
സെക്ടറൽ സൂചികകളിൽ മെറ്റൽ സൂചിക 1.3 ശതമാനവും പൊതുമേഖലാ ബാങ്ക് സൂചിക 0.7 ശതമാനവും ഓട്ടോ സൂചിക 0.4 ശതമാനവും നേട്ടമുണ്ടാക്കി. റിയൽറ്റി, ഹെൽത്ത് കെയർ സൂചികകളാണ് നഷ്ടത്തിൽ ക്ലോസ് ചെയ്തത്. വിപണിയുടെ ട്രെൻഡിന് വിപരീതമായി മിഡ്, സ്മോൾ കാപ് സൂചികകൾ മാന്യമായ നേട്ടത്തിൽ അവസാനിച്ചു. ബിഎസ്‌ഇ മിഡ്‌കാപ് സൂചിക 0.25 ശതമാവും സ്‌മോൾകാപ് സൂചിക 0.34 ശതമാനം ഉയർന്നു.
വിപണിയിൽ ഇന്ന്
എസിഎക്സ് പുതിയ പ്ലാറ്റ്‌ഫോമിലേക്ക് മാറുന്നത് ഓഹരിയെ ഉയർത്തി 4 ശതമാനം ഉയർന്ന് റെക്കോർഡ് ഉയരത്തിലേക്ക് ഓഹരിയെത്തി. മെറ്റൽ ഓഹരികളിൽ നിക്ഷേപകർ വാങ്ങൽ തുടങ്ങിയതോടെ എൻഎംഡി 3 ശതമാനവും നാൽകോ, ജെഎസ്ഡബ്ല്യു, ടാറ്റ സ്റ്റീൽ എന്നിവ 2 ശതമാനം വീതവും ഉയർന്നു.
കമ്പനിയുടെ ലാഭത്തിൽ 48 ശതമാനം വർധനവിന് പിന്നാലെ കരൂർ വൈശ്യ ബാങ്ക് 2 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. 6,382 കോടി രൂപയുടെ പുതിയ നികുതി നോട്ടീസ് ലഭിച്ചതിനാൽ ഡെൽറ്റ കോർപ്പറേഷൻ 9 ശതമാനം ഇടിഞ്ഞു.
പ്രതീക്ഷിച്ചതിലും മികച്ച രണ്ടാം പാദഫലത്തിന് ശേഷം ഡാൽമിയ ഭാരത് 2 ശതമാനം ഉയർന്നു. മികച്ച ലാഭമുണ്ടായതിന് പിന്നാലെ 52 ആഴ്ചയിലെ ഉയരത്തിലെത്തിയ ഫെഡറൽ ബാങ്ക് നേരിയ ഇടിവിൽ ക്ലോസ് ചെയ്തു. മാരുതി, ടാറ്റ മോട്ടോഴ്‌സ്, കോൾ ഇന്ത്യ, ഫെഡറൽ ബാങ്ക്, ലുപിൻ, ശ്രീ സിമന്റ് എന്നിവയുൾപ്പെടെ 336 ഓഹരികൾ ഇൻട്രാഡേയിൽ 52 ആഴ്‌ചയിലെ ഉയർന്ന നിലവാരത്തിലെത്തി.
ഇസ്രയേൽ-ഹമാസ് യുദ്ധം ആശങ്കയായി നിലനിൽക്കുന്നതിനാൽ ബ്രെന്റ് ക്രൂഡ് ബാരലിന് 90 ഡോളറിന് മുകളിൽ വ്യാപാരം നടത്തി. ഡോളറിനെതിരെ രൂപ 83.28 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.
യുദ്ധം വിപണിയെ ബാധിക്കുന്നത് എങ്ങനെ
യുദ്ധം കൂടുതൽ രൂക്ഷമാവുകയും മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുകയും ചെയ്താൽ അത് മധ്യേഷയിൽ നിന്നുള്ള ക്രൂഡ് ഓയിൽ വിതരണത്തെ ബാധിക്കും. ഇത് വില വർധനവിലേക്ക് എത്തിക്കും. കോവിഡിന് ശേഷം വന്ന റഷ്യ- യുക്രൈൻ യുദ്ധത്തിന ശേഷമുള്ള പണപ്പെരുപ്പ വർധനവ് കാരണം ബുദ്ധിമുട്ടുന്ന ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ഇത് കനത്ത തിരിച്ചടിയാകും.


Click it and Unblock the Notifications