ആഗോള വിപണി സൂചനകൾ പ്രതികൂലമായതോടെ കനത്ത സമ്മർദ്ദം നേരിട്ട ആഭ്യന്തര ഇക്വിറ്റി സൂചികകൾ വെള്ളിയാഴ്ച നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 125.65 പോയിന്റ് നഷ്ടത്തിൽ 66,282.74 ലും നിഫ്റ്റി 43 പോയിന്റ് നഷ്ടത്തിൽ 19,751 ലും ക്ലോസ് ചെയ്തു. മുൻനിര ഓഹരികളിൽ അവസാന നിമിഷം ഉണ്ടായ ഇടിവ് വിപണിയെ ബാധിച്ചു.
ആക്സിസ് ബാങ്ക്, ഇൻഫോസിസ്, അദാനി എന്റർപ്രൈസ്, എസ്ബിഐ, വിപ്രോ എന്നിവയാണ് വെള്ളിയാഴ്ച നഷ്ടമുണ്ടാക്കിയ ഓഹരികൾ. നിഫ്റ്റിയിൽ ടാറ്റ മോട്ടോഴ്സ്, ഇൻഡസ്ഇൻഡ് ബാങ്ക്, എച്ച്സിഎൽ ടെക്നോളജീസ്, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, നെസ്ല ഇന്ത്യ എന്നി ഓഹരികൾ നേട്ടത്തിലും ക്ലോസ് ചെയ്തു.
സെക്ടറൽ സൂചികകളിൽ ഓട്ടോ, റിയൽറ്റി സൂചികകൾ 0.5 ശതമാനം വീതം നേട്ടമുണ്ടാക്കി. പിഎഎസ്‍യു ബാങ്ക്, ഐടി സൂചികകൾ 0.5 ശതമാനം മുതൽ 1 ശതമാനം വരെ ഇടിഞ്ഞു. ബിഎസ്ഇ മിഡ്കാപ്, സ്മോൾകാപ് സൂചികകൾ ഫ്ലാറ്റ് ക്ലോസിംഗാണ്.

ജെഎൽആറിന്റെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ സെഷന്റെ രണ്ടാം പകുതിയിൽ ടാറ്റ മോട്ടോഴ്സ് ഓഹരികൾ 4 ശതമാനം വരെ ഉയർന്ന് നിഫ്റ്റിക്ക് പിന്തുണ നൽകി. അതേസമയം, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്‌സിസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവ അവസാന മണിക്കൂറിൽ ഇടിവ് രേഖപ്പെടുത്തി. ബ്രോക്കറേജുകൾ ഡൗൺഗ്രേഡ് ചെയ്തതിന് പിന്നാലെ എസ്ബിഐ, ആക്സിസ് ബാങ്ക് എന്നിവ 2 ശതമാനം വീതം ഇടിഞ്ഞു. ഇത് നിഫ്റ്റിയെ ബാധിച്ചു.
അദാനി-ഹിൻഡൻബർഗ് കേസിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി വെള്ളിയാഴ്ച മാറ്റിവച്ചെങ്കിലും അദാനി ഓഹരികൾ ഇടിവിലാണ്. ഓട്ടോ ഓഹരികളാണ് ഇന്ന് മികച്ച് നിന്നത്. ടാറ്റ മോട്ടോഴ്‌സ് 52 ആഴ്‌ചയിലെ ഉയർന്ന നിലയിലെത്തി. എഫ്എംസിജി ഓഹരികളിൽ നെസ്‌ലെയും റെക്കോർഡ് ഉയരത്തിലെത്തി. വരുമാനം പ്രതീക്ഷിച്ചതിലും താഴെയായതിനാൽ എച്ച്‌ഡിഎഫ്‌സി ലൈഫ് ഫ്ലാറ്റ് ക്ലോസിംഗ് നടത്തി. ബന്ധൻ ബാങ്ക് ഓഹരി 4 ശതമാനം ഇടിഞ്ഞു.
അതേസമയം ഇന്ത്യയുടെ കയറ്റുമതിയിൽ വാർഷികാടിസ്ഥാനത്തിൽ കുറവ് വന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. 2022 സെപ്റ്റംബറിലെ 35.39 ബില്യൺ ഡോളറായിരുന്നു കയറ്റുമതി. 2023 സെപ്തംബറിലെ ഇന്ത്യൻ കയറ്റുമതി 34.47 ബില്യൺ ഡോളറായി കുറഞ്ഞു. ഡോളറിനെതിരെ രൂപ 2 പൈസ നഷ്ടത്തിൽ 83.26 രൂപ നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. ബ്രെൻഡ് ക്രൂഡ് ബാരലിന് 3.44 ശതമാനം ഉയർന്ന് 88.98 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.


Click it and Unblock the Notifications