ശക്തമായ ചാഞ്ചാട്ടം കണ്ട വിപണിയിൽ സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിൽ ക്ലോസ് ചെയ്തു. മൂന്നാം പാദഫലം വന്ന ശേഷം റിലയൻസ് ഇൻഡസ്ട്രീസിന്റെയും ഹിന്ദുസ്ഥാൻ യൂണിലെവർ പോലുള്ള മുൻനിര കമ്പനികളിൽ വന്ന ഇടിവാണ് വിപണിയെ താഴേക്ക് എത്തിച്ചത്. ഐടി, എഫ്എംസിജി ഓഹരികളിലെ ലാഭമെടുപ്പും വിപണിക്ക് തിരിച്ചടിയായി. തിരുത്തൽ നടന്നതും സ്ഥിരതയാർന്ന മൂന്നാം പാദഫലത്തിനും പിന്നാലെ സ്വകാര്യ ബാങ്കുകളിൽ ആകർഷകമായ വാങ്ങലുകൾ നടന്നത് വിപണിയെ പിടിച്ചു നിർത്തി.
സെൻസെക്‌സ് 325 പോയിന്റ് ഉയർന്ന് 72,008.30 ലാണ് വ്യാപാരം തുടങ്ങിയത്. 72,026.26 വരെ എത്തിയ സെൻസെക്സിന് വ്യാപാരം അവസാനിപ്പിക്കുമ്പോൾ 260 പോയിന്റ് ഇടിവിൽ 71,423.65 ൽ ക്ലോസ് ചെയ്യേണ്ടി വന്നു. നിഫ്റ്റി 84 പോയിന്റ് നേട്ടത്തിൽ 21,706.15 ലാണ് ശനിയാഴ്ച വ്യാപാരം ആരംഭിച്ചത്. ഇൻട്രാഡേയിൽ 21,720.30 വരെ ഉയർന്ന ശേഷമാണ് സൂചിക 51 പോയിന്റ് നഷ്ടത്തിൽ 21,571.80 ൽ ക്ലോസ് ചെയ്തത്.

നിഫ്റ്റി ഓഹരികൾ
നിഫ്റ്റിയിൽ ഹിന്ദുസ്ഥാൻ യൂണിലെവർ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ കൺസൾട്ടൻസി സർവീസ്, ഇൻഡസ്ഇൻഡ് ബാങ്ക്, എച്ച്‌സിഎൽ ടെക്‌നോളജീസ് എന്നിവ നഷ്ടത്തിൽ ക്ലോസ് ചെയ്തു. കോൾ ഇന്ത്യ, അദാനി പോർട്ട്‌സ്, അദാനി എന്റർപ്രൈസസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ നേട്ടത്തിലുമാണ്. ടിസിഎസ്, ഹിന്ദുസ്ഥാൻ യൂണിലെവർ, റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐടിസി, എച്ച്സിഎൽ ടെക് എന്നിവയാണ് സെൻസെക്‌സിനെ വലിച്ചിട്ടത്.
സെക്ടറൽ സൂചികകൾ
സെക്ടറൽ സൂചികകളിൽ ബാങ്ക്, മെറ്റൽ, പവർ സൂചികകൾ 0.5-1 ശതമാനം ഉയർന്നു. എഫ്എംസിജി, ഇൻഫർമേഷൻ ടെക്നോളജി, ഫാർമ, റിയാലിറ്റി എന്നിവ 0.4-1 ശതമാനം വരെ ഇടിഞ്ഞു. ബിഎസ്‌ഇ മിഡ്‌കാപ്, സ്‌മോൾകാപ് സൂചികകൾ 0.4 ശതമാനം നേട്ടമുണ്ടാക്കി. നിഫ്റ്റി പിഎസ്‌യു ബാങ്ക് 1.86 ശതമാനവും നിഫ്റ്റി ബാങ്ക് 0.78 ശതമാനവും ഉയർന്നു.
ശ്രദ്ധേയമായ ഓഹരികൾ
ഭാരതി എയർടെലിന്റെ അനുബന്ധ കമ്പനിയായ ഭാരതി ഹെക്‌സാകോൺ ഐപിഒയ്‌ക്കായി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് ഫയൽ ചെയ്തതിന് പിന്നാലെ എയർടെൽ ഓഹരി 3.50 ശതമാനത്തിലധികം ഉയർന്നു. ഓഫർ ഫോർ സെയിൽ വഴി 20 ശതമാനം ഓഹരികൾ ഭാരതി എയർടെൽ ഓഫ്‌ലോഡ് ചെയ്യാൻ പദ്ധതിയിടുന്നുണ്ട്. മികച്ച മൂന്നാം പാദഫലത്തിന് പിന്നാലെ ഐഡിബിഐ ബാങ്ക് 8 ശതമാനം ഉയർന്നു. മൂന്നാം പാദഫലങ്ങൾക്ക് മുന്നോടിയായി ഐആർഇഡിഎ ഓഹരികൾ സർവകാല ഉയരത്തിലെത്തി


Click it and Unblock the Notifications