യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് അടിയന്തരമായി പൂജ്യത്തിലേക്ക് കുറച്ചതും ചൈനയിൽ നിന്നുള്ള നിരാശാജനകമായ സാമ്പത്തിക വിവരങ്ങളും ആഗോള വളർച്ചയിൽ കൊറോണ വൈറസ് ആഘാതത്തെക്കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്കകൾ വർദ്ധിപ്പിച്ചു. ഇതോടെ ഇന്ത്യൻ ഓഹരി സൂചികകളിലും ഇന്ന് കനത്ത ഇടിവ് രേഖപ്പെടുത്തി. ബിഎസ്‌ഇ സെൻസെക്സ് 2,713 പോയിൻറ് കുറഞ്ഞ് 31,390 ലും നിഫ്റ്റി 758 പോയിൻറ് കുറഞ്ഞ് 9,197 ലും ക്ലോസ് ചെയ്തു.
വെള്ളിയാഴ്ച വിപണിയിൽ നേരിയ പ്രതീക്ഷകളുടെ സൂചനകളുണ്ടായിരുന്നെങ്കിലും ഇന്ന് നിയന്ത്രണാതീതമായ തകർച്ചയ്ക്കാണ് വിപണി സാക്ഷ്യം വഹിച്ചത്. രണ്ടാമത്തെ വലിയ ഒറ്റ ദിവസത്തെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. നിഫ്റ്റി മിഡ്‌കാപ്പ് സൂചികയിൽ 6.9 ശതമാനം ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി സ്‌മോൾകാപ്പ് സൂചിക 6.7 ശതമാനം ഇടിഞ്ഞു. എല്ലാ മേഖലാ സൂചികകളും ഇന്ന് കനത്ത നഷ്ടത്തിലായിരുന്നു. നിഫ്റ്റി മെറ്റലിന് ഏകദേശം 9 ശതമാനം നഷ്ടമുണ്ടായപ്പോൾ നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഐടി, നിഫ്റ്റി റിയൽറ്റി എന്നിവ എട്ട് ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി ഓട്ടോ, നിഫ്റ്റി എഫ്എംസിജി എന്നിവ അഞ്ച് ശതമാനവും നിഫ്റ്റി ഫാർമ 4.2 ശതമാനവും ഇടിഞ്ഞു.

നിഫ്റ്റി 50 സൂചികയിൽ യെസ് ബാങ്ക് മാത്രമാണ് നേട്ടമുണ്ടാക്കിയത്. ഇൻഡസ്ഇൻഡ് ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റാ സ്റ്റീൽ, വേദാന്ത, ഐസിഐസിഐ ബാങ്ക് എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടത്തിലായ ഓഹരികൾ. എട്ട് ബാങ്കുകൾ നിക്ഷേപം നടത്താൻ തയ്യാറായതിനെ തുടർന്ന് യെസ് ബാങ്കിന്റെ ഓഹരികൾ ഇന്ന് 45 ശതമാനം ഉയർന്നു. ഏഴ് സ്വകാര്യ ബാങ്കുകളും സ്റ്റേറ്റ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും ചേർന്നാണ് 10,000 കോടി രൂപയുടെ നിക്ഷേപം യെസ് ബാങ്കിൽ നടത്തുന്നത്.
ഫെഡറൽ റിസർവ് അടിയന്തിര നീക്കത്തിലൂടെ പലിശനിരക്ക് കുറച്ചതിനെത്തുടർന്ന് ആഗോളതലത്തിലും ഓഹരി വിപണികൾ കുത്തനെ ഇടിഞ്ഞു. ഡോളറിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഏഷ്യയിൽ, ഷാങ്ഹായ് ബ്ലൂ ചിപ്പ് ഒറ്റരാത്രികൊണ്ട് മൂന്ന് ശതമാനം ഇടിഞ്ഞു. ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് സൂചിക 3.4 ശതമാനം ഇടിഞ്ഞു.
ഓഹരി വിപണിയിൽ മറ്റൊരു തകർച്ചയുടെ ദിനം; നിഫ്റ്റി 10% ഇടിഞ്ഞു, വ്യാപാരം 45 മിനിറ്റ് സ്തംഭിച്ചു


Click it and Unblock the Notifications