ആഗസ്ത് 20 ചൊവ്വാഴ്ച ഇന്ത്യൻ ഓഹരി വിപണിയിൽ ശക്തമായ വാങ്ങൽ പ്രവണത ദൃശ്യമായി. അതിന് പിന്നാലെ പ്രധാന സൂചികകളായ നിഫ്റ്റി 50 ഉം സെൻസെക്സും അര ശതമാനത്തിലധികം ഉയർന്നു. സെൻസെക്‌സ് 378 പോയിൻ്റ് അഥവാ 0.47 ശതമാനം നേട്ടത്തിൽ 80,802.86 ലും നിഫ്റ്റി 50 126 പോയിൻ്റ് അഥവാ 0.51 ശതമാനം ഉയർന്ന് 24,698.85 ലും ക്ലോസ് ചെയ്തു. ഈ ആഴ്‌ച നടക്കാനിരിക്കുന്ന ജാക്‌സൺ ഹോൾ സിമ്പോസിയത്തിൽ യുഎസ് ഫെഡറൽ ചെയർമാൻ ജെറോം പവൽ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയെക്കുറിച്ച് വ്യക്തമായ സൂചനകൾ നൽകുമെന്ന പ്രതീക്ഷകൾ ശക്തമാണ്. അതും വിപണിയുടെ കുതിപ്പിന് കാരണമായി.
നേട്ടം രണ്ട് ലക്ഷം കോടി
ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക ഒരു ശതമാനം ഉയർന്നപ്പോൾ സ്‌മോൾക്യാപ് സൂചിക അര ശതമാനം വർദ്ധിച്ചു. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള വിപണി മൂലധനം കഴിഞ്ഞ സെഷനിലെ ഏകദേശം 454.4 ലക്ഷം കോടി രൂപയിൽ നിന്ന് ഏകദേശം 456.7 ലക്ഷം കോടി രൂപയായി ഉയർന്നു.

നേട്ടവും കോട്ടവും
ടിസിഎസ്, ടെക് മഹീന്ദ്ര, സൺ ഫാർമ, അശോക് ലെയ്‌ലാൻഡ്, എച്ച്‌ഡിഎഫ്‌സി അസറ്റ് മാനേജ്‌മെൻ്റ് കമ്പനി, ഐസിഐസിഐ ലോംബാർഡ് ജനറൽ ഇൻഷുറൻസ് കമ്പനി, പെർസിസ്റ്റൻ്റ് സിസ്റ്റംസ്, ശ്രീറാം ഫിനാൻസ്, ട്രെൻ്റ് എന്നിവയുൾപ്പെടെ 300 ഓളം ഓഹരികൾ ബിഎസ്ഇയിലെ ഇൻട്രാഡേ ട്രേഡിൽ 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.
നിഫ്റ്റി 50 സൂചികയിൽ 38 ഓഹരികൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. എസ്ബിഐ ലൈഫ് , എച്ച്‌ഡിഎഫ്‌സി ലൈഫ് , ബജാജ് ഫിൻസെർവ് എന്നിവയുടെ ഓഹരികൾ സൂചികയിലെ ഏറ്റവും ഉയർന്ന നേട്ടത്തിലാണ് അവസാനിച്ചത്. മറുവശത്ത്, ഭാരതി എയർടെൽ , ഒഎൻജിസി , അപ്പോളോ ഹോസ്പിറ്റൽസ് എന്നിവയുടെ ഓഹരികൾ സൂചികയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടു.
നിഫ്റ്റി ബാങ്ക് സൂചിക 0.86 ശതമാനം ഉയർന്നപ്പോൾ നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ് 1.11 ശതമാനം ഉയർന്നു. നിഫ്റ്റി പൊതുമേഖലാ ബാങ്ക്, പ്രൈവറ്റ് ബാങ്ക് സൂചികകൾ യഥാക്രമം 1.68 ശതമാനവും 1.02 ശതമാനവും നേട്ടമുണ്ടാക്കി.
ഇന്ത്യ വിക്സ് 4 ശതമാനത്തിലധികം ഇടിഞ്ഞ് 13.8 ലെവലിലെത്തി

ഉയർന്നും ഇടിഞ്ഞും ഓല
പ്രൈമറി വിപണിയിൽ പുതുതായി എത്തിയ ഓല ഇലക്ട്രിക് മൊബിലിറ്റിയും വ്യാപാരരംഗത്ത് സജീവമായിരുന്നു. ഓഹരി ഏകദേശം 8 ശതമാനം ഉയർന്ന് എക്കാലത്തെയും ഉയർന്ന വിലയായ 157 രൂപയിലെത്തി. ഇഷ്യു വിലയിൽ നിന്ന് ഇരട്ടിയായി. ആ നേട്ടത്തിന് തൊട്ടുപിന്നാലെ, നിക്ഷേപകർ ഭാഗിക ലാഭം ബുക്ക് ചെയ്യുകയും ഓഹരി 6 ശതമാനം ഇടിവിലേക്ക് കൂപ്പുകുത്തുകയും ചെയ്തു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications