ഐടിസി, റിലയൻസ് ഇൻഡസ്ട്രീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ ഉൾപ്പടെ മുൻനിര ഓഹരികൾ ഇടിവ് നേരിട്ട തിങ്കളാഴ്ചയും ഇന്ത്യൻ ആഭ്യന്തര സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 299 പോയിന്റ് നഷ്ടത്തിൽ 66,384.78 ലും നിഫ്റ്റി 79 പോയിൻറ് താഴ്ന്ന് 19,666.45 ലും വ്യാപാരം അവസാനിച്ചു. തുടർച്ചയായ രണ്ടാം സെഷനിലാണ് വിപണി ഇടിയുന്നത്.
1731 ഓഹരികൾ തിങ്കളാഴ്ച നേട്ടമുണ്ടാക്കി. 1,873 ഓഹരികളുടെ വില ഇടിഞ്ഞപ്പോൾ 147 എണ്ണത്തിന് വിലയിൽ മാറ്റമില്ല. രൂപ 13 പൈസ നേട്ടത്തിൽ ക്ലോസ് ചെയ്തു. ഡോളറിനെതിരെ 81.82 നിലവാരത്തിലാണ് രൂപ. വെള്ളിയാഴ്ച 81.95 രൂപയിലായിരുന്നു ക്ലോസിംഗ്.

നഷ്ടവും നേട്ടവും
ഐടിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടെക് മഹീന്ദ്ര, റിലയൻസ് ഇൻഡസ്ട്രീസ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ് എന്നിവയാണ് നിഫ്റ്റിയിലെ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. സെക്ടറൽ സൂചികകളിൽ എഫ്എംസിജി സൂചിക ഏകദേശം 2 ശതമാനം ഇടിഞ്ഞു, ഓയിൽ, ഗ്യാസ്, ബാങ്ക്, മെറ്റൽ സൂചികകൾ 0.5 ശതമാനം വീതം ഇടിഞ്ഞു. പവർ, ക്യാപിറ്റൽ ഗുഡ്സ് സൂചികകളാണ് നേട്ടമുണ്ടക്കിയത്. ബിഎസ്‌ഇ മിഡ്‌കാപ് സൂചിക 0.2 ശതമാനം ഉയർന്നു.
വിപണിയിലെ ഇടിവ് കാരണം
കമ്പനികളുടെ വരുമാന റിപ്പോർട്ടുകളും ആഗോള സൂചകങ്ങളുമാണ് വിപണിയെ ചലിപ്പിച്ചത്. പ്രധാന സെൻട്രൽ ബാങ്കുകളുടെ യോഗങ്ങൾക്ക് മുൻപുള്ള ദുർബലമായ ആഗോള സൂചനകളാണ് വിപണിയെ ബാധിച്ചത്. ഫെഡറൽ റിസർവ്, യൂറോപ്യൻ സെൻട്രൽ ബാങ്ക്, ബാങ്ക് ഓഫ് ജപ്പാൻ എന്നിവ ഈ ആഴ്‌ച യോഗം ചേരുന്നുണ്ട്.
അതേസമയം, വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ തുടർച്ചയായ വാങ്ങൽ ഇന്ത്യ ഇപ്പോഴും ശക്തമായ നിലയിൽ തുടരുന്നുവെന്ന് സൂചനകൾ നൽകുന്നു.
പ്രമുഖരുടെ ഇടിവ്
ഐടിസി ലിമിറ്റഡിൽ നിന്നും ഹോട്ടൽ ബിസിനസ്സ് വിഭജിക്കുന്നതിന് ബോർഡ് യോഗം തത്വത്തിൽ അംഗീകാരം നൽകിയതാണ് ഓഹരിയെ ഇടിച്ചത്. 4.30 ശതമാനം ഇടിവാലാണ് ഓഹരിയുടെ ക്ലോസിംഗ്. ഐടിസി ഹോട്ടൽസ് എന്ന പേരിൽ പൂർണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമാണ് ഐടിസിയുടെ പദ്ധതി.
റിലയൻസ് ഇൻഡസ്ട്രീസിന്റെയും കൊട്ടക് മഹീന്ദ്ര ബാങ്കിന്റെയും ജൂൺ പാദത്തിലെ കണക്കുകളാണ് ഇടിവിന് കാരണം. റിലയൻസ് 2 ശതമാനവും കൊട്ടക് മഹീന്ദ്ര ബാങ്ക് 3.8 ശതമാനവും ഇടിഞ്ഞു. പാദഫലത്തിന് പിന്നാലെ ഇടിഞ്ഞ മറ്റൊരു ഓഹരിയാണ് ടിവിഎസ് മോട്ടോഴ്സ്. മൂന്ന് ശതമാനം ഇടിഞ്ഞു.
എസ്ആർഎഫ്, വേദാന്ത, യെസ് ബാങ്ക്, എയു സ്മോൾ ഫിനാൻസ് ബാങ്ക്, ഐജിഎൽ, പേടിഎം, ടാറ്റ സ്റ്റീൽ എന്നീ ഓഹരികൾ ആദ്യ പാദഫലത്തിന് പിന്നാലെ 1-5 ശതമാനം ഇടിഞ്ഞു.
ശക്തമായ ആദ്യ പാദഫലം കാനറ ബാങ്കിന തുണച്ചു. കാൻ ഫിൻ ഹോംസ്, പിഎൻബി ഹൗസിംഗ് ഫിനാൻസ് എന്നി 6 ശതമാനത്തിലധികം ഉയർന്നു. ശക്തമായ ആദ്യ പാദഫല ഫലം ഐസിഐസിഐ ബാങ്ക് ഓഹരികളെ റെക്കോർഡ് ഉയരത്തിലെത്തിച്ചു. ശന്തനു റോയിയെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി നിയമിച്ചത് ബിഇഎംഎൽ 5 ശതമാനം ഉയർന്നു. ഇന്നത്തെ സെഷനിൽ ബിഎസ്ഇ കമ്പനികളുടെ വിപണി മൂല്യം 18,000 കോടി രൂപ ഇടിഞ്ഞു.


Click it and Unblock the Notifications