ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിനെ തുടർന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികളിലുണ്ടായ തകർച്ച ഉൾപ്പെടെ ഓഹരി വിപണികളുടെ വിവിധ നിയന്ത്രണങ്ങൾ പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയമിച്ച് സുപ്രീംകോടതി. ഇതോടൊപ്പം ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് അദാനി ഗ്രൂപ്പിനുണ്ടായ തിരിച്ചടി പരിശോധിക്കുന്ന സെബിയുടെ അന്വേഷണം 2 മാസത്തിനകം പൂർത്തിയാക്കാനും സുപ്രീംകോടതി ഉത്തരവിട്ടു.
അദാനി ഗ്രൂപ്പ്- ഹിൻഡൻബർഗ് വിഷയത്തിൽ സുപ്രീം കോടതിയിലെത്തിയ പൊതുതാൽപര്യ ഹർജികളിലാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ്. നരസിംഗ, ജെ.ബി. പർഡിവാല എന്നിവരടങ്ങുന്ന ബെഞ്ച് വിധി പറഞ്ഞത്.
മുൻ സുപ്രീം കോടതി ജഡ്ജി എ.എം. സാപ്രെയുടെ നേതൃത്വത്തിലുള്ള ആറംഗ സമിതിയാണ് വിഷയങ്ങൾ പഠിക്കുക. നിലവിലുള്ള സ്ഥിതിഗതികളുടെ മൊത്തത്തിലുള്ള വിലയിരുത്തലും നിക്ഷേപകരെ ബോധവാന്മാരാക്കുന്നതിനുള്ള നടപടികൾ നിർദ്ദേശിക്കലും ഓഹരി വിപണികൾക്കായി നിലവിലുള്ള നിയന്ത്രണ നടപടികളെ ശക്തിപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങളുമാണ് സമിതിയുടെ ഉത്തരവാദിത്വം. കെ വി കാമത്ത്, നന്ദൻ നിലേകനി, സോമശേഖർ സുന്ദരേശൻ, ഒ പി ഭട്ട്, റിട്ടയേർഡ് ജസ്റ്റിസ് ജെ പി ദേവധർ എന്നിവർ ഉൾപ്പെടുന്നതാണ് വിദഗ്ധ സമിതി.

അദാനി ഗ്രൂപ്പിന് നേരെ ഹിൻഡൻബർഗ് ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധന നടക്കുന്നുണ്ടെന്ന് സെബി നേരത്തെ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കാൻ സെബിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.സെബിയുടെ നിയമങ്ങളിലെ സെക്ഷൻ 19 ന്റെ ലംഘനം ഉണ്ടായിട്ടുണ്ടോ എന്നും ഓഹരി വിലകളിൽ എന്തെങ്കിലും കൃത്രിമം നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കാൻ സെബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോർട്ട് സുപ്രീംകോടതി വിദഗ്ധ സമിതിക്ക് ലഭ്യമാക്കാനും സഹകരണങ്ങൾ നൽകാനും സെബി, കേന്ദ്ര സർക്കാർ, മറ്റു സാമ്പത്തിക സ്ഥാപനങ്ങൾ എന്നിവയോട് സുപ്രീംകോടതി നിർദ്ദേശിച്ചു.
ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ വലിയ തകർച്ച നേരിട്ട അദാനി ഗ്രൂപ്പ് ഓഹരികൾ കഴിഞ്ഞ ദിവസങ്ങളിലായി തിരിച്ചു വരവിന്റെ പാതയിലാണ്. ലിസ്റ്റ് ചെയ്ത പത്ത് കമ്പനികളിൽ എട്ടെണ്ണത്തിന്റെയും ഓഹരികൾ കഴിഞ്ഞ രണ്ട് ട്രേഡിംഗ് ദിവസങ്ങളിലായി പോസറ്റീവ് ടെൻഡിലാണ് ക്ലോസ് ചെയ്തത്.
അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ, എസിസി, അംബുജ സിമന്റ്‌സ്, അദാനി വിൽമർ, അദാനി പവർ, അദാനി ട്രാൻസ്മിഷൻ, അദാനി ടോട്ടൽ ഗ്യാസ്, അദാനി ഗ്രീൻ എനർജി, എൻഡിടിവി, അദാനി എന്റർപ്രൈസസ് എന്നിവയുടെ ഓഹരികൾ ബുധനാഴ്ച 2-15 ശതമനം ഉയർന്നു.
വ്യാഴാഴ്ചയും നേട്ടത്തിലാണ് അദാനി ഗ്രൂപ്പ് ഓഹരികൾ. അദാനി എന്റർപ്രൈസ് 4.99 ശതമാനം ഉയർന്ന് 1627 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അദാനി ഗ്രീൻ എനർജി 5 ശതമാനം ഉയർന്ന് 535 രൂപയിലും അദാനി പവർ 4.98 ശതമാനം ഉയർന്ന് 161.25 രൂപയിലും വ്യാപാരം നടക്കുന്നത്. അദാനി ട്രാൻസ് മിഷൻ 5 ശതമാനം ഉയർന്ന് 708.75 രൂപയിലും അദാനി വിൽമർ 5 ശതമാനം ഉയർന്ന് 398 രൂപയിലുമാണുള്ളത്.


Click it and Unblock the Notifications