ഐടി കമ്പനികളുടെ പാദഫല പ്രഖ്യാപനത്തോടെ ഡിസംബർ പാദത്തിലെ കമ്പനികളുടെ വരുമാന റിസൾട്ടുകൾ പുറത്തു വരികയാണ്. ടാറ്റ കൺസൾട്ടൻസി സർവീസും (ടിസിഎസും) ഇൻഫോസിസും വ്യാഴാഴ്ച പാദഫലങ്ങൾ പുറത്തു വിട്ടു. ടിസിഎസ് അറ്റാദയത്തിൽ വർധനവ് രേഖപ്പെടുത്തിയപ്പോൾ ഇൻഫോസിസ് ഇടിവാണ് രേഖപ്പെടുത്തിയത്. ഐടി കമ്പനികളുടെ ഫലത്തോടുള്ള പ്രതികരണം വെള്ളിയാഴ്ച വ്യാപാരത്തിലുണ്ടാകും. അതേസമയം പാദഫലത്തിനൊപ്പം ടിസിഎസ് മൂന്നാം പാദ ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. വിശദാംശങ്ങൾ നോക്കാം.
ടാറ്റ കൺസൾട്ടൻസി സർവീസ്
ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ഐടി സേവന കൺസൾട്ടേഷൻ കമ്പനിയാണ് ടാറ്റ കൺസൾട്ടൻസി സർവീസസ്. ഏഷ്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസിന് 47 രാജ്യങ്ങളിലായി ലോകത്തുടനീളം 142 ലധികം ശാഖകളും ലക്ഷത്തിലേറെ ജീവനക്കാരുമുണ്ട്.
തുടർച്ചയായ പാദങ്ങളിൽ ലാഭവിഹിതം നൽകുന്ന കമ്പനി കഴിഞ്ഞ 12 മാസത്തിനുള്ളിൽ പ്രതിയോഹരി 117 രൂപയാണ് ഡിവിഡന്റായി നൽകിയത്. 2004 ഒക്ടോബർ 28 മുതൽ കമ്പനി 82 തവണ ലാഭവിഹിതം നൽകിയിട്ടുണ്ട്. വ്യാഴാഴ്ചയിലെ ക്ലോസിംഗ് വിലയായ 3735.55 രൂപ പ്രകാരം 3.08 ശതമാനമാണ് ഓഹരിയുടെ ഡിവിഡന്റ് യീൽഡ്.

ടാറ്റ കൺസൾട്ടൻസി സർവീസ് ലാഭവിഹിതം
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് വ്യാഴാഴ്ച മൂന്നാം ഇടക്കാല ലാഭവിഹിതവും പ്രത്യേക ലാഭവിഹിതവും പ്രഖ്യാപിച്ചു. 9 രൂപയാണ് ഇടക്കാല ലാഭവിഹിതമായി നല്‍കുന്നത്. 2024 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തേക്കുള്ള പ്രത്യേക ലാഭവിഹിതമായി 18 രൂപയും നല്‍കും. ഇതുപ്രകാരം 1 രൂപ മുഖവിലയുള്ള ഓഹരിക്ക് 27 രൂപ പ്രതിയോഹരി ലാഭവിഹിതം നേടാം.
റെക്കോർഡ് തീയതി
ലാഭവിഹിതത്തിന് അര്‍ഹരായ ഓഹരി ഉടമകളെ കണ്ടെത്തുന്നതിനുള്ള റെക്കോര്‍ഡ് തീയതി കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജനുവരി 19 ആണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ ലാഭവിഹിതത്തിനുള്ള റെക്കോര്‍ഡ് തീയതി. ഈ ദിവസം ഓഹരി കയ്യിലുള്ളവര്‍ക്ക് കമ്പനി ലാഭവിഹിതം നല്‍കും. ഇതേദിവസം ഓഹരി എക്‌സ് ഡിവിഡന്റ് ട്രേഡ് ചെയ്യും.
എക്‌സ് ഡിവിഡന്റ് തീയതിയില്‍ കമ്പനി ലാഭവിഹിതത്തിന്റെ മൂല്യം കുറഞ്ഞ വിലയിലാണ് ട്രേഡ് ചെയ്യുക. ഈ ദിവസം ഓഹരി പോര്‍ട്ട്‌ഫോളിയോയിലുളള യോഗ്യരായ ഓഹരി ഉടമകള്‍ക്കാണ് ലാഭവിഹിതം ലഭിക്കുക. യോഗ്യരായ ഓഹരി ഉടമകള്‍ക്ക് ഫെബ്രുവരി അഞ്ചിന് കമ്പനി ലാഭവിഹിതം കൈമാറും.
സാമ്പത്തികം
വ്യാഴാഴ്ച പുറത്തു വന്ന കമ്പനിയുടെ സെപ്റ്റംബര്‍ പാദഫലത്തില്‍ അറ്റാദായത്തില്‍ 2 ശതമാനം വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. ലാഭം 11,058 കോടി രൂപയായപ്പോള്‍ വരുമാനം 4 ശതമാനം ഉയര്‍ന്ന് 60,583 രൂപയായി. എനര്‍ജി, റിസോഴ്‌സ് ആന്‍ഡ് യൂട്ടിലിറ്റി വിഭാഗങ്ങളില്‍ നിന്നുള്ള വളര്‍ച്ചയാണ് ഡിസംബർ പാദത്തില്‍ നേട്ടമായത്. 11.8 ശതമാനം വളര്‍ച്ചയാണുണ്ടായത്. മാനുഫാക്ടറിംഗ് മേഖല 7 ശതമാനവും ലൈഫ് സയന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ ബിസിനസ് 3.1 ശതമാനവും വളര്‍ച്ച നേടി.
ടിസിഎസിന്റെ വരുമാനത്തിന്റെ പ്രധാന മേഖലയായ ബിഎഫ്എസ്‌ഐയില്‍ 3 ശതമാനം ഇടിവുണ്ടായി. മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ബിസിനസ് 4.9 ശതമാനം ഇടിഞ്ഞു. ടെക്‌നോളജി സര്‍വീസ് 5 ശതമാനവും വരുമാനത്തിവല്‍ ഇടിവ് വന്നു. 8.1 ബില്യണ്‍ യുഎസ് ഡോളറിന്റെ ഡീലുകളാണ് മൂന്നാം പാദത്തില്‍ കമ്പനി സ്വന്തമാക്കിയത്. അതേസമയം സെപ്റ്റംബര്‍ പാദത്തില്‍ ലഭിച്ച 11.2 ബില്യണ്‍ ഡോളറിന്റെ ഡീലുകള്‍ കമ്പനിക്ക് ലഭിച്ചിരുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications