നാലാം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ച് ലാർജ് കാപ് കമ്പനി; ഓഹരിയൊന്നിന് 26 രൂപ ലഭിക്കും; കയ്യിലുണ്ടോ
നിക്ഷേപകർക്ക് ഓഹരി വിലയിലുണ്ടാകുന്ന മൂല്യവർധനവിനൊപ്പം അധിക ലാഭമുണ്ടാക്കാനുള്ള വഴിയാണ് ലാഭവിഹിതം നൽകുന്ന കമ്പനികൾ. മികച്ച ലാഭവിഹിതം തുടർച്ചയായി നൽകുന്ന കമ്പനികളാണെങ്കിൽ സ്ഥിരവരുമാനമായി നല്ലൊരു തുക കയ്യിലെത്തും.
നിക്ഷേപകർക്ക് 2022-23 സാമ്പത്തിക വർഷത്തിൽ നാലാം ഇടക്കാല ലാഭ വിഹിതം പ്രഖ്യാപിച്ച് സന്തോഷിപ്പിച്ചിരിക്കുകയാണ് ലാർജ് കാപ് മെറ്റൽ കമ്പനിയായ ഹിന്ദുസ്ഥാൻ സിങ്ക്. 12 മാസത്തിനിടെ 49 രൂപയോളം ലാഭവിഹിതം കൈമാറിയ ഓഹരിയുടെ ഡിവിഡന്റ് യീൽഡ് 15.94 ശതമാനമാണ്.
ഹിന്ദുസ്ഥാൻ സിങ്ക്
പൊതുമേഖല കമ്പനിയായിരുന്ന ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡ് ഓഹരികൾ 2001-ല്‍ കേന്ദ്ര സര്‍ക്കാര്‍ വിറ്റഴിച്ചിരുന്നു. ഇക്കാലത്ത് കൂടുതൽ ഓഹരികൾ സ്വന്തമാക്കിയ വേദാന്ത ഗ്രൂപ്പ് ആണ് നിലവിൽ കമ്പനിയുടെ പ്രമോട്ടർമാർ.
ഈയം, വെള്ളി എന്നിവ ഏകീകൃതമായി ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ കമ്പനിയും ലോകത്തെ തന്നെ മുന്‍നിര കമ്പനികളിലൊന്നുമാണിത്.
ലാഭവിഹിതം
ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ നാലാം ഇടക്കാല ലാഭ വിഹിതമായി 2 രൂപ മുഖവിലയുള്ള ഓഹരിക്ക് 1,800 ശതമാനം ലാഭവിഹിതം നൽകാനാണ് ബോർഡ് യോഗം തീരുമാനിച്ചത്. ഓഹരിയുടമയ്ക്ക് ഓഹരിയൊന്നിന് 26 രൂപ ലഭിക്കും.
ലാഭവിഹിതത്തിനായി കമ്പനി 10,985.83 രൂപ മാറ്റിവെച്ചു. ലാഭ വിഹിതം ലഭിക്കാന്‍ യോഗ്യതയുള്ള ഓഹരിയുടമകളെ നിശ്ചയിക്കാനുള്ള റെക്കോര്‍ഡ് തീയതി മാര്‍ച്ച് 29 ആണ്.
ഹിന്ദുസ്ഥാന്‍ സിങ്ക് ലാഭവിഹിതം
2001 ജൂൺ 28 മുതല്‍ 39 തവണ ഹിന്ദുസ്ഥാന്‍ സിങ്ക് ഓഹരികള്‍ ലാഭ വിഹിതം കൈമാറി. കഴിഞ്ഞ 12 മാസത്തിനിടെ 49.50 രൂപയാണ് കമ്പനി ലാഭ വിഹിതമായി കൈമാറിയത്.
ജുലായിൽ 21 രൂപയും നവംബറിൽ 15.50 രൂപയും ജനുവരിയിൽ 13 രൂപയും ലാഭവിഹിതം നൽകി. നിലവിലെ ഓഹരി വിലയായ 310.60 രൂപ പ്രകാരം ഡിവിന്റ് യീല്‍ഡ് 15.94 ശതമാനമാണ്.
ഓഹരി വില
തിങ്കളാഴ്ച ഹിന്ദുസ്ഥാൻ സിങ്ക് ഓഹരികൾ 0.13 ശതമാനം ഉയർന്ന് 310.60 രൂപയിലാണ് ക്ലോസ് ചെയ്തത്. 52 ആഴ്ചയിലെ താഴ്ന്ന വില 242.05 രൂപയും 52 ആഴ്ചയിലെ ഉയര്‍ന്ന വില 383 രൂപയുമാണ്.
ട്രെൻഡ്ലൈൻ ഡാറ്റ അനുസരിച്ച് ഓഹരിയുടെ ശരാശരി ലക്ഷ്യ വില കണക്കാക്കുന്നത് 324 രൂപയാണ്. ഇത് നിലവിലെ ഓഹരി വിലയിൽ നിന്ന് 4.31 ശതമാനത്തിന്റെ വർധനവാണിത്.
ഷെയര്‍ ഹോള്‍ഡിംഗ്
ഹിന്ദുസ്ഥാന്‍ സിങ്ക് ഓഹരികളില്‍ 64.92 ശതമാനം ഓഹരികളും കൈവശം വെച്ചിരിക്കുന്നത് പ്രമോട്ടര്‍മാരായ വേദാന്ത ലിമിറ്റഡാണ്. 2022 ഡിസംബറിലുള്ള കണക്ക് പ്രകാരം വേദാന്ത ലിമിറ്റഡിന്റെ കയ്യിലുള്ള ഓഹരികളില്‍ 87.59 ശതമാനം ഓഹരികളും ഈട് നല്‍കിയിരിക്കുകയാണ്.
ആഭ്യന്തര നിക്ഷേപസ്ഥാപനങ്ങള്‍ 32.57 ശതമാനം ഓഹരികള്‍ കൈവശം വെയ്ക്കുന്നു. 1.65 ശതമാനം ഓഹരികള്‍ റീട്ടെയില്‍ നിക്ഷേപകരുടെ കയ്യിലാണ്.
എസ്ബിഐ കാർഡ്
ലാഭവിഹിതം പ്രഖ്യാപിച്ച മറ്റൊരു കമ്പനിയാണ് എസ്ബിഐ കാര്‍ഡ്. 10 രൂപ മുഖവിലയുള്ള ഓഹരിക്ക് 25 ശതമാനം ലാഭവിഹിതമാണ് എസ്ബിഐ കാര്‍ഡ് നല്‍കുന്നത്.
ഓഹരിയുടമയ്ക്ക് ഓഹരിയൊന്നിന്ന് 2.50 രൂപ ലാഭവിഹിതം ലഭിക്കും. ലാഭവിഹിതം കൈമാറുന്നതിനുള്ള റെക്കോര്‍ഡ് തീയതി മാര്‍ച്ച് 29 ആണ്.
റെക്കോര്‍ഡ് തീയതിക്ക് മുന്‍പ് ഓഹരിയുടമകളായവര്‍ക്ക് മാത്രമാണ് ലാഭവിഹിതം ലഭിക്കുക. കഴിഞ്ഞ 12 മാസത്തിനിടെ 2.50 രൂപയാണ് എസ്ബിഐ കാർഡ് ലാഭ വിഹിതമായി കൈമാറിയത്.
നിലവിലെ ഓഹരി വിലയായ 717.45 രൂപയിൽ എസ്ബിഐ കാർഡിന്റെ ഡിവിഡന്റ് യീൽഡ് 0.35 ശതമാനമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications


