ഉയരത്തിൽ നിന്ന് അമ്പരിപ്പിക്കുന്ന വീഴ്ചയാണ് ബുധനാഴ്ച ഇന്ത്യൻ ഇക്വിറ്റി സൂചികളിലുണ്ടായത്. സെൻസെക്സ് 930.88 പോയിന്റ് നഷ്ടപ്പെടുത്തി 70,506.31 ലും നിഫ്റ്റി 302.90 പോയിന്റ് നഷ്ടത്തിൽ 21,150.20 ലാണ് ക്ലോസ് ചെയ്തത്. തുടക്കത്തിൽ സെൻസെക്സ് 71,913.07 ലും നിഫ്റ്റി 21,593 ലും ഉയർന്ന നിലവാരം കുറിച്ച ശേഷമാണ് ഇടിഞ്ഞത്. വിപണിയിലെ നഷ്ട കണക്കിന്റെ വാർത്തയ്ക്കിടയിലും ബുധനാഴ്ച ശ്രദ്ധേയമായ നേട്ടമുണ്ടാക്കിയ ഓഹരികളാണ് ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷനും (ഒഎൻജിസി) ഓയിൽ ഇന്ത്യയും.
ഒരു വർഷത്തിനിടയിലെ ഉയർന്ന നിലവാരത്തിലേക്കാണ് ബുധനാഴ്ച ഓഹരികൾ കുതിച്ചത്. ഒഎൻജിസി 5.79 ശതമാനം ഉയർന്ന് 212 രൂപ വരെ എത്തി. 1.45 ശതമാനം നേട്ടത്തോടെ 203.20 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഓയിൽ ഇന്ത്യ ഓഹരി ബുധനാഴ്ച 19.15 ശതമാനം വരെ ഉയർന്ന് ഒരു വർഷത്തെ ഏറ്റവും ഉയർന്ന വിലയായ 406 രൂപയിലേക്ക് എത്തിയിരുന്നു. 6.33 ശതമാനം നേട്ടത്തോടെ 363 രൂപയിലാണ് ഓഹരിയുടെ ക്ലോസിംഗ്.

നേട്ടത്തിന് കാരണം
ഇന്ത്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ പര്യവേക്ഷണത്തിലും ഉത്പാദനത്തിലും ഏർപ്പെട്ടിരിക്കുന്ന പൊതുമേഖലാ കമ്പനികളാണ് ഒഎൻജിസിയും ഓയിൽ ഇന്ത്യയും. ഡിസംബർ 20-ന് ക്രൂഡ് വിലയിൽ ബാരലിന് 79.35 ഡോളറിലെത്തിയതും ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന്റെയും ഡീസലിന്റെയും കയറ്റുമതിയിൽ നിന്ന് ഉണ്ടാകുന്ന വിൻഡ്ഫാൾ ലാഭത്തിൽ നിന്നുള്ള നികുതി കുറയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതുമാണ് ഓഹരിക്ക് തുണയായത്.
ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന് ഒരു ടണ്ണിന് 5,000 രൂപയാണ് നേരത്തെ സ്‌പെഷ്യൽ അഡീഷണൽ എക്‌സൈസ് ഡ്യൂട്ടി (എസ്‌എഇഡി)യായി നികുതി ചുമത്തിയിരുന്നത്. ഇത് 1,300 രൂപയായി കുറയ്ക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്.
ഓഹരിക്ക് നേട്ടം
ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ ജെഎം ഫിനാൻഷ്യലിന്റെ വിലയിരുത്തൽ പ്രകാരം ക്രൂഡ് ഓയിൽ വില ബാരലിന് 80 ഡോളറിൽ താഴെയായി തുടരുന്നതിനാൽ എണ്ണ പര്യവേഷണ കമ്പനികളായ ഒഎൻജിസി, ഓയിൽ ഇന്ത്യ എന്നിവയ്ക്ക് ഗണ്യമായ നേട്ടമുണ്ടാക്കും.
വിൻഡ്‌ഫാൾ ടാക്സ് പോളിസികളിലെ മാറ്റം ഒഎൻജിസിയുടെയും ഓയിൽ ഇന്ത്യയുടെയും അറ്റ ക്രൂഡ് മൂല്യം ബാരലിന് 75 ഡോളർ എന്ന നിലയിൽ സർക്കാർ അംഗീകരിച്ചതാണെന്നും ബ്രോക്കറേജ് സൂചിപ്പിക്കുന്നു. ബുധനാഴ്ച രാത്രിയുള്ള നിരക്ക് പ്രകാരം ബ്രെൻഡ് ക്രൂഡ് 1.39 ശതമാനം നേട്ടത്തിൽ 74.95 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
സാങ്കേതിക വിശകലനം
സാങ്കേതിക വിശകലനം പ്രകാരം ഒഎൻജിസി ഓഹരികൾ പ്രധാന മൂവിംഗ് ആവറേജുകൾക്ക് മുകളിലാണ് വ്യാപാരം നടത്തുന്നത്. ഓഹരിയുടെ 14 ദിവസത്തെ റിലേറ്റീവ് സ്ട്രെങ്ത് ഇൻഡെക്സ് 65.98 ആണ്. 30-ന് താഴെയുള്ള റിലേറ്റീവ് സ്ട്രംങ്ത് ഇൻഡെക്സ് നിലവാരം ഓവർസെൽഡ് അവസ്ഥയെയും 70-ന് മുകളിലുള്ള മൂല്യം ഓവർബോട്ട് അവസ്ഥയെയും കണക്കാക്കുന്നു. ഒഎൻജിസിയുടെ നിലവിലെ പിഇ അനുപാതം 8.13 ആണ്. പ്രൈസ്-ടു-ബുക്ക് മൂല്യം 0.90 ഉം ആണ്.
ഓയിൽ ഇന്ത്യ ഓഹരികളും സമാനമായി പ്രധാന മൂവിംഗ് ആവറേജുകൾക്ക് മുകളിലാണ് വ്യാപാരം നടത്തുന്നത്. ഓഹരിയുടെ റിലേറ്റീവ് സ്ട്രെങ്ത് ഇൻഡെക്സ് 79.84 ആണ്. പിഇ അനുപാതം 6.75 ഉം പിബി വാല്യു 1 മാണ്.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications