തുടർച്ചയായ രണ്ടാം സെഷനിലാണ് ആഭ്യന്തര സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്യുന്നത്. യുഎസിൽ ബോണ്ട് യീൽഡ് കുറയുന്നതും ഡോളർ ഇടിയുന്നതും ഇക്വിറ്റി മാർക്കറ്റുകളെ സംബന്ധിച്ച് നേട്ടമുണ്ടാക്കുന്ന കാര്യങ്ങളാണ്. വിദേശ നിക്ഷേപകർ കൂടെ സജീവ വാങ്ങലുകാരായാൽ വിപണിയിൽ മുന്നേറ്റമുണ്ടാകും. ഈ സാഹചര്യത്തിൽ യുഎസ് ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് പൊതുമേഖലാ ഓഹരിയായ കോൾ ഇന്ത്യയ്ക്ക് ബൈ റേറ്റിംഗ് നൽകുന്നുണ്ട്. ബ്രോക്കറേജിന്റെ റിപ്പോർട്ട് പ്രകാരം 23 ശതമാനം മുന്നേറ്റ സാധ്യത ഓഹരിക്കുണ്ട്.
കോൾ ഇന്ത്യ
രാജ്യത്തിന് ആവശ്യമായ കല്‍ക്കരിയുടെ 83 ശതമാനവും ഉത്പാദിപ്പിക്കുന്ന പൊതുമേഖല സ്ഥാപനമാണ് കോള്‍ ഇന്ത്യ ലിമിറ്റഡ്. 1975-ല്‍ പ്രവര്‍ത്തനം ആരംഭിച്ച മഹാരത്ന പദവിയുള്ള കോള്‍ ഇന്ത്യയ്ക്ക് 352 ഖനികളുണ്ട്. കോക്കിംഗ് കല്‍ക്കരി, നോണ്‍-കോക്കിംഗ് കല്‍ക്കരി, മിഡ്‌ലിങ് തുടങ്ങി നിരവധി തരത്തിലുള്ള കല്‍ക്കരികള്‍ ഖനനം ചെയ്‌തെടുക്കുന്നു. വന്‍കിട താപവൈദ്യുത നിലയങ്ങള്‍, സ്റ്റീല്‍, സിമന്റ് നിര്‍മാണ കമ്പനികളാണ് കമ്പനിയുടെ മുഖ്യ ഉപഭോക്താക്കള്‍.

സാമ്പത്തികം
കോൾ ഇന്ത്യ ലിമിറ്റഡിന്റെ സെപ്തംബർ പാദത്തിലെ വരുമാനം ജെഫറീസിന്റെ പ്രവചനങ്ങളെ മറികടന്നിരുന്നു. 2024 സാമ്പത്തിക വർഷത്തിന്റെ സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 6,800 കോടി രൂപയായിരുന്നു. അതേസമയം മുൻ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 6,044 കോടി രൂപയായിരുന്നു അറ്റാദായം. കമ്പനിയുടെ പ്രവർത്തന വരുമാനം 32,776 കോടി രൂപയായി. 2023 സാമ്പത്തിക വർഷത്തിൽ 29,838 കോടി രൂപയിയിരുന്നു അറ്റാദായം.
ഓഹരി പ്രകടനം
ബുധനാഴ്ച 332.15 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഈ വർഷം കോൾ ഇന്ത്യയുടെ ഓഹരി വില 48 ശതമാനമാണ് ഉയർന്നത്. നവംബർ 15 ന് രേഖപ്പെടുത്തിയ 359.80 രൂപയാണ് ഓഹരിയുടെ 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിരക്ക്. ഈ വർഷം മാർച്ച് 27 നാണ് ഓഹരി 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 207.70 രൂപയിലേക്ക് എത്തിയത്. മൂന്ന് മാസത്തിനിടെ 43.94 ശതമാനം റിട്ടേണാണ് ഓഹരി നൽകിയത്.
ബ്രോക്കറേജ് വിലയിരുത്തൽ
കമ്പനിയുടെ വോളിയം വർധന, കൽക്കരി ഉപയോഗം, ജീവനക്കാരുടെ ചെലവ് കുറയ്ക്കൽ എന്നിവയിൽ കോൾ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് ബ്രോക്കറേജ് ഓഹരിക്ക് മുൻഗണന നൽകുന്നത്. ഇന്ത്യയുടെ ശക്തമായ സാമ്പത്തിക വളർച്ചാ വീക്ഷണത്തിനും വർധിച്ചുവരുന്ന വൈദ്യുതി ഉപഭോഗത്തിനും ഇടയിൽ കോൾ ഇന്ത്യയുടെ വോളിയം വളർച്ച മെച്ചപ്പെട്ടിട്ടുണ്ട്. കമ്പനിയുടെ FY24-25 ഇപിഎസ് 22-29ശതമാനവും വിപണി എസ്റ്റിമേറ്റിനു മുകളിലുമാണ്. പ്രതീക്ഷിച്ചതിലും കുറഞ്ഞ ചെലവ് കോൾ ഇന്ത്യയുടെ വരുമാന മെച്ചപ്പെടുത്തയതായി ജെഫറീസ് കുറപ്പിൽ വ്യക്തമാക്കി.
ലക്ഷ്യവില
കഴിഞ്ഞ 3 മാസ കാലയളവിൽ 45 ശതമാനം മുന്നേറ്റം ഉണ്ടായിട്ടും കോൾ ഇന്ത്യ ന്യായമായ 6.6 മടങ്ങ് പിഇയിലാണ് ട്രേഡ് ചെയ്യുന്നത്. 385 രൂപയാണ് ജെഫറീസ് കോൾ ഇന്ത്യ ഓഹരിക്ക് നൽകുന്ന ലക്ഷ്യവില. 7 ശതമാനം ഡിവിഡന്റ് യീൽഡ് അടക്കം 23 ശതമാനം മൊത്തം സ്റ്റോക്ക് റിട്ടേൺ ലഭിക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു.
ഡിവിഡന്റ് യീൽഡ്
തുടര്‍ച്ചയായ ലാഭവിഹിതം നല്‍കുന്ന കോള്‍ ഇന്ത്യ ലിമിറ്റഡ് 2011 ഫെബ്രുവരി മുതല്‍ 25 തവണ നിക്ഷേപകര്‍ക്ക് ഡിവിഡന്റ് കൈമാറി. കഴിഞ്ഞ 12 മാസത്തിനിടെ 24.50 രൂപയാണ് നിക്ഷേപകര്‍ക്ക് ലാഭവിഹിതമായി ലഭിച്ചത്. നിലവിലെ ഓഹരി വിലയായ 332.15 രൂപ പ്രകാരം 7.38 ശതമാനം ഡിവിഡന്റ് യീൽഡാണ് ഓഹരിക്കുള്ളത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications