യുഎസ് വിസ നിയമങ്ങൾ കർശനമാക്കിയതോടെ കാനഡയിൽ കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണം വർദ്ധിച്ചതായി റിപ്പോർട്ട്. യുഎസ് പോളിസികളിൽ നിരാശരായവർ കാനഡയിലേയ്ക്ക് കുടിയേറുന്നതായാണ് വിവരം. 2019ലെ ആദ്യ 11 മാസങ്ങളിൽ മാത്രം കാനഡയിൽ പിആർ (പെർമനന്റ് റസിഡൻസ്) ലഭിച്ചവരിൽ 105 ശതമാനം വർധനയുണ്ടായതായി വിർജീനിയ ആസ്ഥാനമായുള്ള നാഷണൽ ഫൌണ്ടേഷൻ ഫോർ അമേരിക്കൻ പോളിസി (എൻഎഫ്എപി) റിപ്പോർട്ടിൽ പറയുന്നു.
കാനഡയിലെ കുടിയേറ്റം, പൗരത്വം, അഭയാർഥികളുടെ ഡാറ്റ എന്നിവയുടെ അടിസ്ഥാനത്തിൽ എൻഎഫ്‌എപി നടത്തിയ വിശകലനം വ്യക്തമാക്കുന്നത് കാനഡയിൽ സ്ഥിരമായി താമസിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 2016ലെ 39,340 ൽ നിന്ന് 2019 ൽ 80,685 ആയി വർദ്ധിച്ചതായാണ്. 2019 ൽ 85,000 ൽ അധികം ഇന്ത്യക്കാർ കാനഡയിൽ പിആർ നേടിയതായി കനേഡിയൻ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കിയിട്ടുണ്ട്.

ഇമിഗ്രേഷൻ അറ്റോർണിമാരുടെ അഭിപ്രായത്തിൽ വർദ്ധിച്ചുവരുന്ന പ്രവണതകൾ പരിശോധിച്ചാൽ, വിദഗ്ധരായ പ്രൊഫഷണലുകളായ ഡോക്ടർമാർ, എഞ്ചിനീയർമാർ, ശാസ്ത്രജ്ഞർ എന്നിവരുടെ എണ്ണത്തിൽ ഇനിയും വർദ്ധനവുണ്ടാകുമെന്നും കാനഡയെ അവരുടെ ഭാവി ഭവനമായാണ് കാണുന്നതെന്നും പറയുന്നു.
കാനഡയിലേക്ക് ഇന്ത്യക്കാരെയോ ഉയർന്ന വിദഗ്ദ്ധരായ പ്രൊഫഷണലുകളെയോ ആകർഷിക്കുന്ന പ്രധാന കാര്യമെന്തെന്നാൽ, കാനഡയിലെ പ്രധാന നഗരങ്ങളിൽ ഓഫീസുകൾ തുറക്കുന്നതിലൂടെ വിസ ബാക്ക്‌ലോഗുകളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് എളുപ്പമാറ്റം സാധ്യമാകും. യുഎസിലുടനീളമുള്ള വലിയ നഗരങ്ങളിലെ അതേ കോസ്മോപൊളിറ്റൻ ജീവിതത്തോടൊപ്പം കാനഡ സുഗമമായ കുടിയേറ്റ പരിവർത്തന സാധ്യതകളാണ് നൽകുന്നത്. ഇതുകൂടാതെ കാനഡ ലോകോത്തര വിദ്യാഭ്യാസ സമ്പ്രദായവും ഇന്ത്യക്കാരെ ആകർഷിക്കുന്ന ഘടകമാണ്.
ആശങ്കയുണർത്തി യുഎസ് നിയമങ്ങൾ; എച്ച്-1 ബി വിസയിലേറെയും നിരാകരിക്കപ്പെടുന്നതായി കണക്കുകൾ പുറത്ത്


Click it and Unblock the Notifications