എച്ച്ഡിഎഫ്‌സിയെ ഒന്നാമനാക്കിയ 'ബുദ്ധികേന്ദ്രം' യെസ് ബാങ്കില്‍ ചേര്‍ന്നേക്കും; ഓഹരി 100 തൊടുമോ?

നേതൃത്വം തന്നെ വായ്പാ തട്ടിപ്പിന് കുട ചൂടിയതോടെ തകര്‍ന്നടിഞ്ഞു പോയ സ്വകാര്യ മേഖലയിലെ പ്രമുഖ ധനകാര്യ സ്ഥാപനമാണ് യെസ് ബാങ്ക്. ആരംഭകാലത്ത് മിന്നുന്ന പ്രകടനം പുറത്തെടുത്തതിലൂടെ നിക്ഷേപകരുടേയും പ്രിയ സങ്കേതമായി യെസ് ബാങ്ക് ഓഹരി മാറിയിരുന്നു. എന്നാല്‍ 2020 മാര്‍ച്ചില്‍ ബാങ്ക് മേധാവിയായിരുന്ന റാണ കപൂര്‍ അറസ്റ്റിലായതോടെയാണ് തട്ടിപ്പിന്റെ കഥ പുറത്താകുന്നതും ബാങ്ക് പ്രതിസന്ധിയുടെ പടുകുഴിലേക്ക് വീണതും.

ഓഹരി

ഇതോടെ 400 രൂപ നിലവാരത്തില്‍ നിന്നിരുന്ന യെസ് ബാങ്ക് ഓഹരി കുത്തനെ ഇടിഞ്ഞ് നൂറ് രൂപയിലും താഴേക്കു വീണു. പിന്നീട് നഷ്ടക്കണക്കുകളുടെ ആഴം വെളിവായതോടെയും വമ്പന്‍ പ്രതിസന്ധിയിലുമായതോടെ ഓഹരി വില 10 രൂപ നിലവാരത്തിലേക്കും മുക്കൂകുത്തി.

തുടര്‍ന്ന് തകര്‍ച്ചയുടെ വക്കിലെത്തിയ യെസ് ബാങ്കിനെ റിസര്‍വ് ബാങ്ക് ഇടപെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നിക്ഷേപം സ്വരൂപിച്ച് പിടിച്ചു നിര്‍ത്തുകയായിരുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ തുടരവേ ബാങ്കിന്റെ തലവര മാറ്റിക്കുറിക്കാവുന്ന തീരുമാനം ഉണ്ടായേക്കാമെന്ന റിപ്പോര്‍ട്ടുമായി ഒരു ദേശീയ മാധ്യമം രംഗത്തെത്തിയിട്ടുണ്ട്.

ആദിത്യ പുരി

ആദിത്യ പുരി

രാജ്യത്തെ ഒന്നാംകിട സ്വകാര്യ ധനകാര്യ സ്ഥാപനമായി എച്ച്ഡിഎഫ്‌സി ബാങ്കിനെ ഉയര്‍ത്തിയ ആദിത്യ പുരി, യെസ് ബാങ്കില്‍ ചേര്‍ന്നേക്കുമെന്ന് ദേശീയ മാധ്യമമായ 'ഇടി നൗ' റിപ്പോര്‍ട്ട് ചെയ്തു. എച്ച്ഡിഎഫ്‌സി ബാങ്കില്‍ നിന്നും വിരമിച്ച ശേഷം രാജ്യാന്തര നിക്ഷേപ സ്ഥാപനമായ കാര്‍ലൈല്‍ ഗ്രൂപ്പിന്റെ മുതിര്‍ന്ന ഉപദേശകനായി സേവനം അനുഷ്ഠിച്ചു വരികയാണ് അദ്ദേഹം. 1994-ല്‍ എച്ച്ഡിഎഫ്‌സി ബാങ്കില്‍ ചേര്‍ന്ന ആദിത്യ പുരിയുടെ കീഴില്‍ ബാങ്ക് കൈവരിച്ച വളര്‍ച്ച ശ്രദ്ധേയമായിരുന്നു.

2019-ല്‍ ഇന്ത്യയില്‍ ഏറ്റവും ശമ്പളം കൈപ്പറ്റുന്ന ബാങ്ക് മേധാവിയെന്ന റെക്കോഡും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. 2020 ഓക്ടോബറിലാണ് ആദിത്യ പുരി എച്ച്ഡിഎഫ്‌സി ബാങ്കില്‍ നിന്നും പടിയിറങ്ങുന്നത്.

മൂലധന സമാഹരണ പദ്ധതി

അതേസമയം കഴിഞ്ഞയാഴ്ച യെസ് ബാങ്ക് കൂടുതല്‍ മൂലധന സമാഹരണ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യാന്തര നിക്ഷേപ സ്ഥാപനങ്ങളായ കാര്‍ലൈല്‍ ഗ്രൂപ്പില്‍ നിന്നും അഡ്വെന്റ് ഇന്റര്‍നാഷണലില്‍ നിന്നുമായി 8,900 കോടി രൂപ സമാഹരിക്കാനാണ് നീക്കമെന്നായിരുന്നു യെസ് ബാങ്ക് അറിയിച്ചത്. ധാരണപ്രകാരം 5,100 കോടി രൂപ സമാഹരിക്കാനായി 13.78 രൂപ നിരക്കില്‍ 370 കോടി യെസ് ബാങ്ക് ഓഹരികള്‍ ഇരു കൂട്ടര്‍ക്കുമായി നല്‍കും.

ബാക്കി ഫണ്ടിന് വേണ്ടി 14.8 രൂപ നിരക്കില്‍ 257 കോടി 'കണ്‍വേര്‍ട്ടബിള്‍ വാറന്റു'കള്‍ കാര്‍ലൈല്‍ ഗ്രൂപ്പിനും അഡ്വെന്റ് ഇന്റര്‍നാഷണലിനും നല്‍കാനുമാണ് തീരുമാനം. ഇടപാട് പൂര്‍ണമാകുമ്പോള്‍ ഇരു കൂട്ടര്‍ക്കും യെസ് ബാങ്കിന്റെ 10 ശതമാനം വീതം ഓഹരി വിഹിതം നേടാനാകും.

കാര്‍ലൈല്‍ ഗ്രൂപ്പിനു

കഴിഞ്ഞയാഴ്ച്ച അധിക മൂലധന സമാഹരണ വാര്‍ത്ത വന്നതു മുതല്‍ യെസ് ബാങ്ക് (BSE: 532648, NSE : YESBANK) ഓഹരികള്‍ മികച്ച മുന്നേറ്റം നടത്തുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ, കാര്‍ലൈല്‍ ഗ്രൂപ്പിനു വേണ്ടി യെസ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡില്‍ ആദിത്യ പുരി ചേരുമെന്ന റിപ്പോര്‍ട്ടു കൂടി വന്നതോടെ ഓഹരികള്‍ 13 ശതമാനം കുതിച്ചുയര്‍ന്ന് 17 നിലവാരവും മറികടന്നു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ യെസ് ബാങ്ക് ഓഹരിയില്‍ 27 ശതമാനത്തോളം നേട്ടം കരസ്ഥമാക്കി. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരിയില്‍ 38 ശതമാനത്തോളം വര്‍ധനയും രേഖപ്പെടുത്തിയിട്ടുണ്ട്.

യെസ് ബാങ്ക് തട്ടിപ്പ്

യെസ് ബാങ്ക് തട്ടിപ്പ്

റാണാ കപുര്‍ യെസ് ബാങ്ക് മേധാവി ആയിരുന്നപ്പോള്‍ 30,000 കോടി രൂപയുടെ വായ്പകളാണ് അനുവദിച്ചത്. ഇതില്‍ 20,000 കോടി രൂപയും കിട്ടാക്കടങ്ങളായി മാറി. അദ്ദേഹത്തിന്റെ കുടുംബം നിയന്ത്രിക്കുന്ന കമ്പനികള്‍ക്കും വന്‍തോതില്‍ വായ്പ നല്‍കിയിരുന്നു. ഇത്തരത്തില്‍ 4,300 കോടിയുടെ വായ്പ ആനുകൂല്യങ്ങളാണ് കപൂറിനും കുടുംബത്തിനും ലഭിച്ചത്. ഇവയും പിന്നീട് നിഷ്‌ക്രിയ ആസ്തികളായി മാറി.

കനത്ത കൈക്കൂലി വാങ്ങി കോര്‍പ്പറേറ്റ് ഗ്രൂപ്പുകള്‍ക്ക് വഴിവിട്ടു വായ്പ അനുവദിച്ചതായും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചൂണ്ടിക്കാട്ടുന്നു. 2020 മാര്‍ച്ചില്‍ റാണ കപൂര്‍ അറസ്റ്റിലായി. ഇപ്പോള്‍ നവി മുംബൈയിലെ ജയിലിലാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X