വിവാഹ മാസമാണ്, ഇതൊന്നും അറിയാത്ത മട്ടിലാണ് സ്വർണ വില. സാധാരണക്കാരുടെ നെഞ്ചിടിപ്പ് കൂട്ടി ദിവസന്തോറും വില ഉയരുകയാണ്. ഓരോ മാസത്തിലും സ്വർണ വില പുതിയ റെക്കോർഡ് കുറിക്കുന്നതാണ് പുതിയ ട്രെൻഡ്. ആഗോള സാഹചര്യങ്ങളാണ് സ്വർണ വിലയെ ബാധിച്ചത്.
ആഭ്യന്തര ആഘോഷ സീസൺ വരുന്നതിനാൽ ഇനിയും സ്വർണ വില ഉയരുമോ എന്ന ആശങ്കയിലാണ് സ്വർണം വാങ്ങാനിരിക്കുന്നവർ. 2023 ലെ അക്ഷയ തൃതീയ ഏപ്രിൽ മാസം 22-ാം തീയയതിയാണ്. സ്വർണവും രത്‌നവും വാങ്ങുന്നതിനുള്ള വിശിഷ്ട ദിവസമായാണ് അക്ഷയ തൃതീയ കണക്കാക്കുന്നത്. ഈ ദിവസത്തിൽ സ്വർണത്തിന് ഡിമാന്റ് ഉയരുന്നത് സ്വാഭാവികമാണ്.
കേരളത്തിലെ സ്വര്‍ണ വില
മാര്‍ച്ച് മാസത്തിലെ വര്‍ധനവ് ഏപ്രിലിലും സ്വര്‍ണ വില തുടര്‍ന്നു. ഏപ്രില്‍ അഞ്ചിന് സ്വര്‍ണ വില പുതിയ സര്‍വകാല റെക്കോര്‍ഡ് കുറിച്ചു. പവന് 45,000 രൂപ എന്ന നിലയിലേക്ക് സ്വര്‍ണ വില എത്തി. ഏപ്രില്‍ 12 ന് പവന് 400 രൂപ വര്‍ധിച്ച് 44960 രൂപയിലെത്തി. ഏപ്രിലിലെ ഏറ്റവും ഉയര്‍ന്ന വിലയേക്കാള്‍ 40 രൂപ താഴേയാണ് ഇന്നത്തെ സ്വര്‍ണ വില. ബുധനാഴ്ച ഗ്രാമിന് 50 രൂപ വർധിച്ച് 5,620 രൂപയായി.

അക്ഷയ തൃതീയയിലെ ട്രെൻഡ്
കേരളത്തിലേക്ക് വന്നാലും വലിയ കച്ചവടം അക്ഷയ തൃതീയ ദിവസത്തിൽ പ്രതീക്ഷിക്കുന്നു. 2019ൽ സംസ്ഥാനത്ത് 650 കോടി രൂപയുടെ വില്പന നടന്നിരുന്നു. 2020ല്‍ കോവിഡിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അക്ഷയ തൃതീയ കച്ചവടം നടന്നില്ല.
2021 ലും കൊവിഡ് ലോക്ക്ഡൗണ്‍ പ്രതിസന്ധി തുടര്‍ന്നെങ്കിലും ഓണ്‍ലൈനിലൂടെ 100 കോടിയോളം രൂപയുടെ അക്ഷയ തൃതീയ വില്പന നടന്നു എന്നാണ് കണക്ക്. 2022 ൽ നടന്ന 2,250 കോടി രൂപയുടെ വില്പന ഈ വർഷം മറിടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 3,000 കോടി രൂപയിലധികം വില്പന അക്ഷയതൃതീയ നാളിൽ നടക്കുമെന്നാണ് ജുവലറി ഉടമകൾ കരുതുന്നത്.
സ്വര്‍ണ വില ഉയരുമോ
ഉപഭോക്താക്കളിൽ നിന്നും ചില്ലറ വ്യാപാരികളില്‍ നിന്നും ഡിമാന്‍ഡ് വര്‍ധിക്കുന്നതിനാല്‍ അക്ഷയ തൃതീയ ദിവസത്തിലും തൊട്ടടുത്തുള്ള ദിവസത്തിലും സാധാരണയായി സ്വര്‍ണ വില ഉയരാറുണ്ട്. ആഗോള ബുള്ളിയന്‍ വിപണിയിലെ സ്വര്‍ണ വിലയും രൂപയുടെ വിനിമയ മൂല്യത്തെയും അടിസ്ഥാനമാക്കിയാണ് സ്വര്‍ണ വില നിശ്ചയിക്കാറുള്ളത്.

ഇതിനാൽ വില നിയന്ത്രണം ആഗോള തലത്തിലാണ് വിദേശത്ത് നിന്നാണ് ഇന്ത്യയ്ക്ക് ആവശ്യമായ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നത്. വിപണിയില്‍ വില ഉയര്‍ന്നു നില്‍ക്കുന്നതിനാലും ഡോളറിനെതിരായ രൂപയുടെ പ്രകടനം മോശമായതിനാലും വില ഉയരാൻ സാധ്യതയുണ്ട്.
വില കൂടുന്നു ഡിമാന്റ് കുറയുന്നു?
സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ മൂന്ന് ശതമാനം ജി.എസ്.ടി., കുറഞ്ഞത് 5 ശതമാനം പണിക്കൂലി, 45 രൂപ ഹോള്‍മാര്‍ക്ക് കൂലി, ഹോള്‍മാര്‍ക്കിന്റെ 18 ശതമാനം ജി.എസ്.ടി എന്നിവ ഉള്‍പ്പെടെ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 49,000 രൂപയോളം ചെലവാക്കേണ്ടതായി വരും ഇത് വിലപനയെ ബാധിച്ചേക്കാം. ഉയര്‍ന്ന വില കാരണം ഡിമാന്‍ഡ് കുറയാനുള്ള സാധ്യത് അഹമ്മദാബാദിലെ ജ്വല്ലേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ജിഗര്‍ സോണി ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഡിമാന്‍ഡ് വെറും 50 ശതമാനമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ''പ്രധാന കാരണം വിലകയറ്റവും ചാഞ്ചാട്ടവുമാണ്. വില താങ്ങാത്തതിനാല്‍ സാധിക്കാത്തതിനാല്‍ അക്ഷയ തൃതീയയ്ക്ക് സ്വര്‍ണം വാങ്ങണമെന്ന് ആഗ്രഹിക്കുന്നവര്‍ ചെറിയ അളവ് സ്വര്‍ണമാണ് ബുക്ക് ചെയ്യുന്നത്. മാത്രമല്ല വില കുറഞ്ഞ 14 കാരറ്റ്, 18 കാരറ്റ് എന്നിവയുടെ ആഭരണങ്ങളും നോക്കുന്നുണ്ട്'', അദ്ദേഹം പറഞ്ഞു.
അക്ഷയ തൃതിയയില്‍ സ്വര്‍ണം വാങ്ങിയാല്‍
അക്ഷയ തൃതീയ ദിവസം സ്വര്‍ണം വാങ്ങുമ്പോള്‍ വിവിധ ഓഫറുകള്‍ ജുവലറികള്‍ നല്‍കുന്നുണ്ട്. പണിക്കൂലി ഒഴിവാക്കിയും വെയിസ്റ്റേജ് ചാര്‍ജ് ഒഴിവാക്കിയും ഓഫറുകളും കിഴിവുകളും നല്‍കുന്നുണ്ട്. അതിനാല്‍ വാങ്ങുന്നവരാണെങ്കില്‍ വിവിധ ജുവലറികളിലെ നിരക്കുകള്‍ താരതമ്യം ചെയ്യണം.


Click it and Unblock the Notifications