ഏപ്രില്‍ ചെലവേറുന്ന മാസം; പെട്രോളിന് 2 രൂപ കൂടും; കാറിനും മദ്യത്തിനും സിഗരറ്റിനും വില കൂടും
2022-23 സാമ്പത്തിക വർഷം അവസാനിച്ച് പുതിയ സാമ്പത്തിക വർഷത്തിലേക്ക് കടക്കുമ്പോൾ ചെലവുകളും കൂടുകയാണ്. കേന്ദ്ര, സംസ്ഥാന ബജറ്റുകളിൽ പ്രഖ്യാപിച്ച നികുതി, സെസ് എന്നിവ നടപ്പിലാക്കാൻ പോകുന്ന 2023-24 സാമ്പത്തിക വർഷത്തിൽ അധിക ബാധ്യത ജനങ്ങളിലേക്ക് എത്തും.
സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ് പെട്രോളിനും ഡീസലിനും വില വർധിപ്പിക്കും. സ്വർണ കട്ടികൾ കൊണ്ട് നിർമിച്ച സാധനങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ ഏപ്രിൽ മുതൽ കേന്ദ്രവും വർധിക്കുന്നതോടെ വിലവർധനവ് ഉറപ്പാണ്.
ഏപ്രിലിൽ ബജറ്റ് തീരുമാനങ്ങൾ നടപ്പിലാകുമ്പോൾ ജനജീവിതത്തെ ബാധിക്കുന്ന വില വർധനവ് എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ഇന്ധന വില
കേരള ബജറ്റിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ് പെട്രോൾ ഡീസൽ എന്നിവയ്ക്ക് മുകളിൽ സെസ് ഏർപ്പെടുത്താനുള്ള തീരുമാനം. ഓരോ ലിറ്റർ ഡീസലിനും പെട്രോളിനും മുകളിൽ 2 രൂപ സെസ് ഈടാക്കും.
ഏപ്രിൽ 1 മുതൽ സെസ് കൂടി ചേരുമ്പോൾ കൊച്ചിയിൽ ഏപ്രിൽ 1 മുതൽ പെട്രോളിന് 107.59 രൂപ നൽകേണ്ടി വരും. ഡീസലിനും നിരക്കുയരുന്നത് ചരക്ക് ഗതാഗത ചെലവും അതുവഴി സാധനങ്ങളുടെ വിലയേയും ബാധിക്കും.
മദ്യം, സിഗരറ്റ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക
ബജറ്റിൽ സംസ്ഥാനം മദ്യത്തിന് വില വർധിപ്പിച്ചപ്പോൾ കേന്ദ്രം പിടിച്ചത് സിഗരറ്റിനെയാണ്. 500 രൂപ മുതൽ 999 രൂപ വരെ വിലയുള്ള മദ്യത്തിന് ബോട്ടിലൊന്നിന് 20 രൂപയും 1,000 രൂപയ്ക്ക് മുകളിൽ വിലയുള്ള മദ്യത്തിന് ബോട്ടിലൊന്നിന് 40 രൂപയും ഏപ്രിൽ 1 മുതൽ സെസ് നൽകണം.
കേന്ദ്ര സർക്കാർ സിഗരറ്റിന് മുകളിൽ 16 ശതമാനം നികുതിയാണ് വർധിപ്പിച്ചത്. സിഗരറ്റിന്റെ വലിപ്പം, ഫിൽട്ടർ മുതലായവയെ അടിസ്ഥാനമാക്കി വിലയിൽ 15-16 ശതമാനം വർധനവ് പ്രതീക്ഷിക്കാമെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്.
കാർ വില കൂടും
കേന്ദ്ര സർക്കാർ പൂർണമായും ഇറക്കുമതി ചെയ്ത ആഡംബര കാറുകൾക്കും ഇലക്ട്രിക് വാഹനങ്ങളും ഈടാക്കുന്ന കസ്റ്റം ഡ്യൂട്ടി 60 ശതമാനത്തിൽ നിന്ന് 70 ശതമാനമായി ഉയർത്തിയിരുന്നു. ഇത് വാഹനങ്ങളുടെ വില ഉയർത്തും.
ഇതോടൊപ്പം BS-VI stage 2 വാഹനങ്ങളില്‍ തത്സമയം മലനീകരണം പരിശോധിക്കുന്ന ഓണ്‍ ബോര്‍ഡ് ഡയഗ്‌നോസ്റ്റിക് (OBD) 2 എന്ന ഉപകരണം ഘടിപ്പിക്കേണ്ടതുണ്ട്.ഇതിനാല്‍ വാഹനങ്ങള്‍ക്ക് 10,000 രൂപ മുതല്‍ 30,000 രൂപ വരെ വില വര്‍ധിക്കും. എന്‍ട്രി ലെവല്‍ സ്‌കൂട്ടറുകള്‍ക്ക് 2500 രൂപ കൂടും.
സംസ്ഥാന ബജറ്റിൽ 5 ലക്ഷം വരെയുള്ള കാറുകൾക്ക് 1 ശതമാനം നികുതിയും 5 മുതല്‍ 15 ലക്ഷം വരെ 2 ശതമാനം നികുതിയും 15 ലക്ഷത്തിന് മുകളില്‍ 1 ശതമാനം നികുതിയും ഈടാക്കാൻ തീരുമാനിച്ചിട്ടുണ്ട്. 2 ലക്ഷം രൂപ വരെയുള്ള മോട്ടോര്‍സൈക്കിളുകള്‍ക്ക് 2 ശതമാനം അധിക നികുതിയും ഈടാക്കും.
ഭൂമി വില കൂടും
സംസ്ഥാന ബജറ്റിൽ ഭൂമിയുടെ ന്യായവില 20 ശതമാനം വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. വിപണിമൂല്യവും ന്യായവിലയും തമ്മിലുള്ള അന്തരം നികത്താനാണ് വില വര്‍ധിപ്പിക്കുന്നത്. ഉയർന്ന വിപണിമൂല്യമുള്ളിടത്ത് 30 ശതമാനം വരെ വില വർധിക്കാം.
വില കൂടുന്നവ
കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങളെ തുടർന്ന് സ്വര്‍ണത്തിനൊപ്പം വെള്ളി, രത്‌നം എന്നിവയ്ക്കും ഏപ്രിൽ 1ന് ശേഷം വിലയേറും. വസ്ത്രങ്ങള്‍ക്കും വിലയേറും. കുടയ്ക്കും അതുപോലെ വില കൂടും.
സംസ്ഥാന ബജറ്റ് പരിശോധിച്ചാൽ പെട്രോൾ- ഡീസൽ വില വർധനവിനൊപ്പം കോര്‍ട്ട് ഫീ സ്റ്റാംപ്, ഫ്‌ളാറ്റുകളുടെ മുദ്രപ്പത്ര വില, വാഹന നികുതി വൈദ്യുതി തീരുവ എന്നിവയും വർധിക്കും.


Click it and Unblock the Notifications


