കടയില്‍ നിന്നോ സൂപ്പർമാർക്കറ്റുകളിൽ നിന്നോ സാധനങ്ങള്‍ വാങ്ങുന്ന ലാഘവത്തോടെയല്ല സ്വർണം വാങ്ങേണ്ടത്. കേരളത്തിൽ സ്വർണത്തെ ആഭരണമായും നിക്ഷേപമായും കാണുന്നതിനാൽ വലിയ ശ്രദ്ധയോടെ വേണം ആഭരണങ്ങൾ വാങ്ങാൻ. ദീർഘകാലം കൈവശം വെയ്ക്കുന്നതിനാൽ വാങ്ങുന്ന സമയത്ത് ഉണ്ടാവുന്ന ചെറിയ വീഴ്ചകൾ പോലും ഭാവിയിൽ സാമ്പത്തിക നഷ്ടമുണ്ടാക്കും. വില ഉയർന്നു നിൽക്കുന്നതിനാൽ ചെലവാക്കുന്ന ഓരോ രൂപയ്ക്കും ഗുണനിലവാരമുള്ള സ്വർണം തന്നെ എന്ന് ഉറപ്പാക്കേണ്ടതുണ്ട്.
സ്വർണ വിലയിലേക്ക് കടന്നാൽ, മാർച്ച് 25 നാണ് 120 രൂപ പവന് കുറഞ്ഞത്. ഞായറാഴ്ച മാറ്റമില്ലാതെ 43,880 രൂപയിലാണ് കേരളത്തിലെ സ്വർണ വില. ഗ്രാമിന് 5485 രൂപയും. 24 കാരറ്റ് സ്വർണത്തിന് പവന് 47,872 രൂപയും ഗ്രാമിന് 5,984 രൂപയുമാണ് വില. ഉയർന്ന വിലയിൽ സ്വർണം വാങ്ങുന്നവർ തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് വിശദമായി നോക്കാം.
ഹാള്‍മാര്‍ക്ക് സ്വര്‍ണം
നിലവിലെ നിയമപ്രകാരം ഹാൾമാർക്ക് ചെയ്ത സ്വർണം മാത്രമെ രാജ്യത്ത് വില്പന നടത്താൻ പാടുള്ളൂ. എന്നാലും വാങ്ങുന്നൊരാൾ ഹാൾമാർക്ക് ഉണ്ടോ എന്ന് ഉറപ്പാക്കേണ്ടതുണ്ട്. സ്വർണത്തിന്റെ ഗുണനിലവാരം ഉറപ്പുനല്‍കുന്ന, പരിശുദ്ധിയുടെ അടയാളമാണ് ഹാള്‍മാര്‍ക്ക്. 2000-ല്‍ ഇന്ത്യയില്‍ ഹാള്‍മാര്‍ക്ക് അവതരിപ്പിച്ചിട്ടുണ്ട്. സ്വർണം ആഭരണത്തോടൊപ്പം വായ്പയ്ക്ക് ഈടായും മലയാളികൾ ഉപയോഗിക്കുന്നുണ്ട്. ഇവിടെ മികച്ച പരിശുദ്ധിയുള്ള 22 കാരറ്റ്, 24 കാരറ്റ് സ്വർണങ്ങൾക്കാണ് വായ്പ ലഭിക്കുന്നത്. ഇതിനാൽ സ്വർണത്തിന്റെ അളവ് കൂടുതലുള്ള ആഭരണങ്ങൾ വാങ്ങുന്നതാണ് ബുദ്ധി.

എങ്ങനെ ഹാള്‍മാര്‍ക്ക് സ്വര്‍ണം തിരിച്ചറിയാം
ഹാൾമാർക്ക് സ്വർണം വാങ്ങണമെങ്കിൽ ഹാൾമാർക്കിംഗിനെ പറ്റി അടിസ്ഥാന ധാരണ വേണം. രാജ്യത്ത് വില്പന നടത്തുന്ന സ്വർണത്തില്‍ ഏപ്രിൽ യുണീക് ഐഡന്റിഫിക്കേഷന്‍ മാര്‍ക്ക് (യുഎച്ച്ഐഡി) ഉണ്ടായിരിക്കണം. ഇത് ഹാൾമാർക്കിംഗിന്റെ ഭാഗമായുള്ളൊരു അടയാളമാണ്. ഈ 6 അക്ക ആല്‍ഫ ന്യൂമിക്ക് കോഡ് സ്വര്‍ണത്തിന്റെ പരിശുദ്ധി, തൂക്കം, ഹാള്‍മാര്‍ക്ക് സെന്ററിന്റെ സുതാര്യത എന്നിവ മനസിലാക്കാൻ സഹായിക്കും ബിഐഎസ് കെയര്‍ ആപ്പ് വഴി ഇവ മനസിലാക്കാം.
ഉത്തരവാദിത്വപ്പെട്ടിടത്ത് നിന്ന് വാങ്ങുക
ഉത്തരവാദിപ്പെട്ട ജുവലറികളിൽ നിന്ന് മാത്രം എല്ലായ്‌പ്പോഴും സ്വര്‍ണാഭരണങ്ങള്‍ വാങ്ങാൻ ശ്രദ്ധിക്കണം. അന്താരാഷ്ട്ര വിപണിയില്‍ നിന്ന് ബുള്ളിയന്‍ സ്രോതസ് ചെയ്ത് ഉപഭോക്താക്കളിലേക്ക് എത്തുന്നതിന് നിരവധി ഘട്ടങ്ങളിലൂടെ സ്വർണം സഞ്ചരിക്കുന്നുണ്ട്. ഓരോ ഘട്ടവും സുതാര്യവും പരിസ്ഥിതി സൗഹൃദവും നിയമങ്ങള്‍ക്കനുസൃതവും ആയിരിക്കണം. മികച്ച ജുവലിറി ബ്രാൻഡുകൾ ഇവ പരിഗണിക്കും.
സ്വർണം ഉത്തരവാദിത്തത്തോടെ ഉള്ളതാണെന്ന് ഉറപ്പാക്കണം. ലാറ്റിനമേരിക്കൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിയമവിരുദ്ധമായി സ്വർണം ഖനനം നടക്കുന്നുണ്ട്. കസ്റ്റംസ് നിയമ പ്രകാരം ബില്ലുണ്ടെങ്കിൽപ്പോലും അനധികൃത സ്രോതസ്സുകളിൽ നിന്ന് സംഭരിക്കുന്ന ഏതൊരു ഉൽപ്പന്നവും കണ്ടുകെട്ടാനുള്ള അവകാശം സർക്കാരിനുണ്ട്.
ജിഎസ്ടി
സ്വർണം വാങ്ങുമ്പോൾ ചരക്ക് സേവന നികുതി നൽകേണ്ടതുണ്ട്. മറ്റ് ഉത്പ്പന്നങ്ങൾക്ക് 18 ശതമാനത്തോളമാണെന്നിരിക്കെ സ്വർണത്തിന് ജിഎസ്ടി ഈടാക്കുന്നത് വെറും 3 ശതമാനാണ്. ഇത് വാങ്ങുന്നവർ കൃത്യമായി പരിശോധിക്കണം.
ബിൽ വാങ്ങുക
ഏതൊരു സാധനം വാങ്ങുമ്പോഴും ബിൽ വാങ്ങുന്നത് ശീലമാക്കേണ്ടതുണ്ട്. ഇത് സ്വർണത്തിന്റെ കാര്യത്തിലും വേണം. നികുതി അടച്ച് ബില്‍ സ്വന്തമാക്കുന്നതിലൂടെ വാങ്ങലിന് നിയമസാധുത ലഭിക്കുകയാണ്. ഇത് സ്വര്‍ണത്തിന്റെ ഗുണനിലവാരം ഉറപ്പു നല്‍കുന്നു. ബില്ലിന് നിര്‍ബന്ധിക്കുകയും ശരിയായ നികുതി അടയ്ക്കുകയും ചെയ്യുന്നത് സമ്പദ്‍വ്യവസ്ഥയ്ക്കും ഗുണകരമാണ്. ബിൽ വാങ്ങുന്നത് വഴി ഇന്‍ഷുറന്‍സ് എജി ക്ലെയിം ചെയ്യുന്നതിന് സഹായിക്കും.
പണിക്കൂലി അറിയണം
സ്വർണാഭരണം വാങ്ങുന്നൊരാളാണെങ്കിൽ സ്വർണ വിലയോടൊപ്പം അധികമായി ചെലവാക്കേണ്ടത് പണിക്കൂലിയാണ്. 5 ശതമാനം മുതൽ സ്വർണത്തിന് പണിക്കൂലി നൽകേണ്ടി വരുന്നു. വലിയ ഡിസൈനുള്ള ആഭരണങ്ങളാണെങ്കിൽ പണിക്കൂലി ഉയരും. സ്വർണം നിക്ഷേപത്തിനായി വാങ്ങുന്നൊരാൾ പണിക്കൂലി നൽകി ആഭരണം വാങ്ങേണ്ട ആവശ്യമില്ല. അതേസമയം ഭൗതിക സ്വർണം തന്നെ നിക്ഷേപത്തിന് പരിഗണിക്കുന്നവർ നാണയങ്ങളോ സ്വർണകട്ടികളോ വാങ്ങാം. ഇവ കുറഞ്ഞ പണിക്കൂലിയിൽ ലഭിക്കും.


Click it and Unblock the Notifications