ക്രെഡിറ്റ് കാർഡുകളും വ്യക്തിഗത വായ്പകളും ഞെട്ടിപ്പിക്കുന്ന വളർച്ചയാണ് രേഖപ്പെടുത്തുന്നത്. ഡിജിറ്റൽ വായ്പകൾ സജീവമായതോടെ ചെറിയ തുകകളുടെ വായ്പകളായി ഈടില്ലാത്ത ഇത്തരം വായ്പകൾ പെരുകുകയാണ്. ഈടില്ലാത്ത അൺസെക്യൂർഡ് വായ്പകൾ വളരുന്നത് സമ്പദ്‍വ്യവസ്ഥയ്ക്ക് ഗുണകരമല്ല. രാജ്യത്തെ ശക്തമായ ബാങ്കിംഗ് സംവിധാനത്തെ വരെ ബാധിക്കാൻ ശേഷിയുള്ളതാണിവ. ഇത്തരം വായ്പകളുടെ വർധനവിനെ സംബന്ധിച്ച് ഒക്ടോബറിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മുന്നിറിയിപ്പ് നൽകിയിരുന്നു. ശേഷം ആർബിഐയുടെ നേരിട്ടുള്ള ഇടപെടലും കഴിഞ്ഞ ദിവസമെത്തി.
ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ അണ്‍സെക്യൂര്‍ഡ് വായ്പകള്‍ക്കും ക്രെഡിറ്റ് കാര്‍ഡുകള്‍ക്കുമുള്ള കരുതല്‍ ധനനീക്കിയിരിപ്പ് (റിസ്‌ക് വെയ്‌റ്റേജ്) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ചിരുന്നു.
ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും (എൻബിഎഫ്‌സി) ഓരോ വായ്പയ്ക്കും നീക്കിവയ്ക്കേണ്ട റിസ്ക് വെയിറ്റേജ് വ്യക്തിഗത വായ്പകളിൽ 25 ശതമാനം പോയിൻറ് ഉയത്തി 125 ശതമാനമാക്കി. ബാങ്ക് ക്രെഡിറ്റ് കാർഡുകളുടേത് 125 ശതമാനമായത് 150 ശതമാനമാക്കി ഉയർത്തി. എൻബിഎഫ്സികൾക്ക് 100 ശതമാനം എന്നത് 125 ശതമാനമായും ഉയർത്തി.

എങ്ങനെ ബാധിക്കും
വായ്പ നല്‍കുമ്പോള്‍ ധനകാര്യ സ്ഥാപനങ്ങൾ നിശ്ചിത കരുതല്‍ ധനം നീക്കിവെയ്ക്കണമെന്നാണ് ആര്‍ബിഐ വ്യവസ്ഥ. വായ്പ നല്‍കുന്ന ധനകാര്യ സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പിക്കാനാണിത്. റിസ്‌ക് വെയിറ്റ് കൂട്ടുമ്പോള്‍ വായ്പ നല്‍കുന്ന സയതമത്ത് ധനകാര്യസ്ഥാപനങ്ങള്‍ കൂരുതല്‍ കരുതല്‍ ധനം നീക്കിവെയ്‌ക്കേണ്ടി വരും.
ക്രെഡിറ്റ് കാര്‍ഡ് വ്യക്തിഗത വായ്പ വിഭാഗങ്ങളില്‍ റിസ്‌ക് വെയ്റ്റ് 25 ശതമാനമാണ് ആര്‍ബിഐ വര്‍ധിപ്പിച്ചത്. ഇതിനാല്‍ പുതിയ വ്യക്തിഗത വായ്പ ക്രെഡിറ്റ് കാർഡ് അനുവദിക്കുമ്പോള്‍ ബാങ്കുകള്‍ കൂടുതല്‍ തുക ചെലവാക്കണം. ഇതോടെ അണ്‍സെക്യൂര്‍ഡ് വായ്പ വിഭാഗങ്ങളില്‍ ബാങ്കുകള്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് ഉറപ്പായി.
വായ്പ പലിശ ഉയരും
ബാങ്കുകൾക്ക് വരുന്ന അധിക ചെലവ് നേരെ ഉപഭോക്താക്കളിലേക്ക് മാറ്റാനാണ് ബാങ്കുകൾ ശ്രമിക്കുക. ഇതിന്റെ ഫലമായി വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് ഉയരും. ക്രെഡിറ്റ് സ്‌കോർ 750-ന് താഴെയുള്ളവരാണെങ്കിൽ വരാനിരിക്കുന്ന വായ്പ ബാധ്യത കരുതിയിരിക്കണം. ക്രെഡിറ്റ് കാർഡുകളും വ്യക്തിഗത വായ്പകളും അനുവദിക്കുന്നതിന് കർശനമായ നിബന്ധനകളും വ്യവസ്ഥകളും നേരിടേണ്ടി വരും. 750 മുകളിൽ ക്രെഡിറ്റ് സ്കോറുള്ളവർക്ക് മികച്ച ക്രെഡിറ്റ് കാർഡുകളും വായ്പ ഓഫറുകളും പ്രതീക്ഷിക്കാം.
ഈ സാഹചര്യത്തിൽ വായ്പകളിലേക്ക് പോകുമ്പോൾ ആവശ്യങ്ങൾക്ക് ഈടില്ലാത്ത വായ്പയാണോ ഏറ്റവും മികച്ച ഓപ്ഷൻ എന്ന് ശ്രദ്ധാപൂർവ്വം പരിഗണിക്കണം. ഭവന, വിദ്യാഭ്യാസ, വാഹന വായ്പകൾ, സ്വർണ പണയ വായ്പകൾ എന്നിവയ്ക്ക് പുതിയ മാറ്റം ബാധകമാകില്ലെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. സെക്യൂർഡ് ലോണുകൾ ലഭിക്കുന്ന ആവശ്യങ്ങളാണെങ്കിൽ അവ ഉപയോഗപ്പെടുത്താം. കുറഞ്ഞ ക്രെഡിറ്റ് സ്കോറുള്ളവരണെങ്കിൽ ഉയർത്താനുള്ള വഴികൾ തുടങ്ങാം.
മാറ്റങ്ങൾക്ക് കാരണം
അതിവേഗം വളരുന്ന വ്യക്തിഗത വായ്പ വിഭാഗങ്ങളെ റിസർവ് ബാങ്ക് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കഴിഞ്ഞ മാസം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. 2023 സെപ്റ്റംബർ 22 വരെയുള്ള ആർബിഐ ഡാറ്റ അനുസരിച്ച് അൺസെക്യൂർഡ് വ്യക്തിഗത വായ്പകൾ ഒരു വർഷം മുൻപത്തേക്കാൾ 23 ശതമാനമാണ് വർധിച്ചത്. അതേസമയം ക്രെഡിറ്റ് കാർഡുകളിലെ കുടശ്ശികയുള്ള തുക ഏകദേശം 30 ശതമാനം ഉയർന്നിരുന്നു.
ഈടില്ലാത്ത വായ്പകളും ഈടുള്ള വായ്പകളും തമ്മിൽ ആരോഗ്യകരമായ അനുപാതം സമ്പദ്‌വ്യവസ്ഥയ്ക്ക് ആവശ്യമാണ്. ഈടില്ലാത്ത വായ്പകൾ പരിധി വിടുന്നത് ദോഷം ചെയ്യുമെന്നതിനാലാണ് റിസർവ് ബാങ്ക് നടപടികളിലേക്ക് കടന്നത്.


Click it and Unblock the Notifications