ഇന്ത്യയിൽ സുരക്ഷിത നിക്ഷേപമായി കണക്കാകുന്നൊരു നിക്ഷേപ മാർഗമാണ് ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ. ഏത് നിക്ഷേപങ്ങൾ നടത്തുന്നവരാണെങ്കിലും സുരക്ഷിതമായൊരു തുക ബാങ്കിൽ സ്ഥിര നിക്ഷേപമിട്ടിട്ടുണ്ടാകും. ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്ക് നികുതി ബാധ്യതയുണ്ട്. അതേസമയം, സ്ഥിര നിക്ഷേപമുള്ളവരിൽ നിന്ന് 20 ശതമാനം സ്രോതസിൽ നിന്നുള്ള നികുതി (ടിഡിഎസ്) ഈടാക്കുമെന്നാണ് പുതിയ വാർത്തകൾ. ആർക്കാണ് അധിക നികുതി ബാധകമാകുന്നതെന്ന് നോക്കാം.
അധിക നികുതി ആർക്കൊക്കെ
പാൻ ആധാറുമായി ലിങ്ക് ചെയ്യാത്തവരും പാൻ പ്രവർത്തനരഹിതമാവുകയും ചെയ്തൊരു വ്യക്തിക്ക് സ്ഥിര നിക്ഷേപമുണ്ടെങ്കിൽ ബാങ്കിൽ സ്ഥിര നിക്ഷേപത്തിനെതിരെ 15 ജി/എച്ച് ഫോം സമർപ്പിക്കാൻ സാധിക്കില്ല. അതിനാൽ തന്നെ 20 ശതമാനം സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കും. പാൻ കാർഡുള്ളവർക്ക് 10 ശതമാനമാണ് ടിഡിഎസ്.
എച്ച്‌ഡിഎഫ്‌സി ബാങ്ക് വെബ്‌സൈറ്റ് അനുസരിച്ച്, പാൻ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ, അത്തരം പാൻ പ്രവർത്തനരഹിതമാകും. 2023 ജൂലായ് 1 ന് ശേഷം ഉപഭോക്താവിന് ഫോം 15 ജി/ ഫോം 15 എച്ച് എന്നിവ സമർപ്പിക്കാൻ സാധിക്കില്ല. പാൻ പ്രവർത്തന രഹിതമാകുന്നതോടെ ഉയർന്ന ടിഡിഎസ് നൽകേണ്ടി വരും.

പാൻ കാർഡ് ഇല്ലാത്ത ഉപഭോക്താക്കൾക്ക് 20 ശതമാനം സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കും. ആദായ നികുതി വകുപ്പിൽ നിന്ന് സ്രോതസിൽ നിന്നുള്ള നികുതി ക്രെഡിറ്റ് ലഭിക്കില്ല.ടിഡിഎസ് സർട്ടിഫിക്കറ്റും നിക്ഷേപകന് ലഭിക്കില്ല. 15ജി/15 എച്ച് ഫോം പോലുള്ള രേഖകൾ അസാധവാകും.
സ്ഥിര നിക്ഷേപങ്ങളുടെ പലിശ ഒരു സാമ്പത്തിക വർഷത്തിൽ നിശ്ചിത പരിധി കഴിഞ്ഞാലാണ് ടിഡിഎസ് ബാധകമാകുന്നത്. റെഗുലർ നിക്ഷേപകർക്ക് 40,000 രൂപയും മുതിർന്ന പൗരന്മാർ 50,000 രൂപയും പലിശ നേടുമ്പോൾ സ്ഥിര നിക്ഷേപങ്ങളിൽ നിന്ന് ടിഡിഎസ് ഈടാക്കും.
ഈ ഇടപാടുകളും മുടങ്ങും
2023 ജൂൺ 30 ആണ് പാൻ ആധാറുമായി ലിങ്ക് ചെയ്‌യാൻ നൽകിയ അവസാന തീയതി. തീയതിയിൽ ലിങ്ക് ചെയ്യാത്ത വ്യക്തികൾക്ക് അവരുടെ പാൻ കാർഡ് 2023 ജൂലായ്1 മുതൽ പ്രവർത്തനരഹിതമായിട്ടുണ്ടാകും. എന്നിരുന്നാലും, 1000 രൂപ ഫീസ് അടച്ച് നിശ്ചിത അതോറിറ്റിയെ ആധാർ അറിയിച്ചാൽ 30 ദിവസത്തിനുള്ളിൽ പാൻ വീണ്ടും പ്രവർത്തനക്ഷമമാക്കാം. പാൻ കാർഡ് അസാധുവായാൽ നിരവധി ബാങ്കിംഗ് സേവനങ്ങൾ നടത്താൻ സാധിക്കില്ല.
50,000 രൂപയ്ക്ക് മുകളിലുള്ള സ്ഥിര നിക്ഷേപം, 50,000 രൂപയ്ക്ക് മുകളിൽ പണം നിക്ഷേപിക്കുക എന്നി ബാങ്കിംഗ് സേവനങ്ങൾ പാൻ കാർഡില്ലാതെ സാധിക്കില്ല.പുതിയ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ലഭിക്കാനും, മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപം ആരംഭിക്കാനോ അല്ലെങ്കിൽ റിഡീം ചെയ്യാനോ സാധിക്കില്ല. 5,000 രൂപയ്ക്ക് മുകളിലുള്ള ഏതെങ്കിലും വിദേശ കറൻസി വാങ്ങലും നടക്കില്ല.
പലിശ നിരക്ക്
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 3.50 ശതമാനം മുതല്‍ 7.50 ശതമാനം വരെ പലിശ മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കുന്നു. 400 ദിവസത്തെ അമൃത് കലാശ് നിക്ഷേപത്തിനാണ് ഉയര്‍ന്ന നിരക്കായ 7.60 ശതമാനം ലഭിക്കുന്നത്.
എച്ച്ഡിഎഫ്‌സി ബാങ്ക് 7 ദിവസം മുതല്‍ 10 വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് 3.50 ശതമാനം മുതല്‍ 7.75 ശതമാനം പലിശ നല്‍കുന്നുണ്ട്. 4 വര്‍ഷം 7 മാസം മുതല്‍ 55 മാസത്തേക്കും 5 വര്‍ഷം 1 ദിവസം മുതല്‍ 10 വര്‍ഷത്തേക്കും 7.75 ശതമാനം പലിശ ലഭിക്കും.
മുതിര്‍ന്ന പൗരന്മാര്‍ക്ക് ഐസിഐസിഐ ബാങ്ക് 3.50 ശതമാനം മുതല്‍ 7.60 ശതമാനം പലിശ നല്‍കുന്നുണ്ട്. 15 മാസം മുതല്‍ 2 വര്‍ഷത്തേക്കാണ് ഉയര്‍ന്ന നിരക്കായ 7.60 ശതമാനം നല്‍കുന്നത്. 2 വര്‍ഷം 1 ദിവസം മുതല്‍ 10 വര്‍ഷത്തേക്ക് 7.50 ശതമാനം പലിശ നേടാം.


Click it and Unblock the Notifications