അയൽരാജ്യമായ ചൈന കഴിഞ്ഞാൽ ലോകത്തിലെ രണ്ടാമത്തെ വലിയ സ്വർണ ഉപഭോക്താവാണ് ഇന്ത്യ. വലിയ തോതിൽ ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന്റെ ഭൂരിഭാഗവും ആഭരണ വ്യവസായത്തിലേക്കാണ് പോകുന്നത്. ആഭരങ്ങളോട് താൽപര്യമുണ്ടായാലും ഒരു പിടി സ്വർണം വാങ്ങാൻ അത്ര എളുപ്പത്തിൽ സാധിക്കില്ലെന്നാണ് നിലവിലെ സ്വർണ വില കാണിക്കുന്നത്.
കേരള വിപണിയിൽ നോക്കിയാൽ സ്വർണ വില പുതിയ റെക്കോർഡിട്ടു. എന്നാൽ രാജ്യത്ത് എല്ലായിടത്തും ഒരേ നിരക്കിലല്ല സ്വർണം വിൽക്കുന്നത്. ഏറ്റവും കുറഞ്ഞ നിരക്കിൽ ഏത് നഗരത്തിൽ നിന്ന് സ്വർണം വാങ്ങാമെന്ന് നോക്കാം.
കേരളത്തിലെ സ്വർണവില
സംസ്ഥാനത്ത് സ്വർണ വില ബുധനാഴ്ച വീണ്ടും ഉയർന്ന് സർവകാല റെക്കോർഡിലെത്തി. ഗ്രാമിന് 95 രൂപ ഉയർന്ന് 5,625 രൂപയും പവന് 760 രൂപ വർധിച്ച് 45,000 രൂപയുമാണ് കേരള വിപണിയിലെ വില. മാർച്ചിൽ സ്വർണ വില റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു. ഗ്രാമിന് 5,530 രൂപയും പവന് 44,240 രൂപയിലുമായിരുന്നു ഇതുവരെയുള്ള റെക്കോർഡ് വില.
ചൊവ്വാഴ്ച 44,240 രൂപയായിരുന്നു ഒരു പവന്റെ വില. രണ്ട് ദിവസം കൊണ്ട് പവന് വർധിച്ചത് 1,240 രൂപയാണ്. 22 കാരറ്റ് സ്വർണത്തിന്റെ വിലയാണിത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ഏപ്രിൽ 3 ന് രേഖപ്പെടുത്തിയ 43,760 രൂപയാണ്.

ഇന്ത്യയിലെ സ്വർണ വില
ഇന്ത്യ അധികം സ്വർണം ഖനനം ചെയ്യുന്നില്ല. എന്നാൽ വലിയ ഉപഭോക്താവാണ്താണും. ഈ അന്തരം പരിഹരിക്കാൻ സ്വാഭാവികമായും ഇന്ത്യയ്ക്ക് സ്വർണം ഇറക്കുമതി ചെയ്യേണ്ടി വരുന്നു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, യെസ് ബാങ്ക്, യൂണിയൻ ബാങ്ക് തുടങ്ങിയ ചില ബാങ്കുകളാണ് സ്വർണം ഇറക്കുമതി ചെയ്യുന്നത്.
ഇതുകൂടാതെ മെറ്റൽസ് ആൻഡ് മിനറൽസ് ട്രേഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, സ്റ്റേറ്റ് ട്രേഡിംഗ് കോർപ്പറേഷൻ എന്നിവയ്ക്ക് സ്വർണം ഇറക്കുമതി ചെയ്യാൻ അനുമതിയുണ്ട്. ഈ സ്ഥാപനങ്ങൾ അന്താരാഷ്ട്ര വിലയിലാണ് സ്വർണം ഇറക്കുമതി ചെയ്യുന്നത്. അതിനാൽ തന്നെ രാജ്യാന്തര വിലയിൽ സ്വർണവില ഉയരുകയാണെങ്കിൽ ഇന്ത്യയിലെ സ്വർണവിലയും ഉയരും.
ഇന്ത്യയിലെ വിലയെ സ്വാധീനിക്കുന്ന ഘടകം
ഇന്ത്യയിൽ സ്വർണ വിലയിൽ സ്വാധീനം ചെലുത്തുന്ന നിരവധി ഘടകങ്ങളുണ്ട്. ഡിമാൻഡ് ഒരു പ്രധാന ഘടകമാണ്. ഉത്സവ സീസണുകൾ, വിവാഹ സീസണുകൾ, നികുതികൾ, പണപ്പെരുപ്പം, പലിശ നിരക്ക്, സർക്കാർ നയങ്ങൾ, ആഗോള ഘടകങ്ങൾ എന്നിവയും സ്വർണ വിലയെ സ്വാധീനിക്കും. ഇന്ത്യയിലെ സ്വർണ വില നിശ്ചയിക്കുന്നതിൽ ഡിമാൻഡ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഡിമാൻഡ് മന്ദഗതിയിലാണെങ്കിൽ വില കുറയും.
വ്യത്യസ്ത നഗരങ്ങളിൽ വ്യത്യസ്ത വില
ഇന്ത്യയിൽ സ്വർണത്തിന് ഏകീകൃത വിലയില്ല. മിക്കവാറും എല്ലാ നഗരങ്ങളിലും സ്വർണ്ണത്തിന് വ്യത്യസ്ത വിലകളുണ്ട്. വരുന്ന പ്രാദേശിക ലെവികളും നികുതികളും ഇതിന് കാരണമാണണ്. ഇതുവഴി എല്ലാ നഗരങ്ങളിലും 22 കാരറ്റിനും 24 കാരറ്റ് സ്വർണ്ണത്തിനും വ്യത്യസ്ത വില ഈടാക്കുന്നു.
ഇതിനുപുറമെ, പ്രാദേശിക ബുള്ളിയൻ അസോസിയേഷനുകളാണ് ഓരോയിടത്തും വില നിശ്ചയിക്കുന്നത്. ഇത് നഗരങ്ങൾക്കനുസരിച്ച് വിലയിൽ വ്യത്യാസം വരുത്തുന്നു. അന്താരാഷ്ട്ര വിപണിയിലെ വിലയ്ക്ക് അനുസരിച്ച് സ്വർണ വില ദിവസേന രണ്ടുതവണ പരിഷ്കരിക്കുന്നു.
വ്യത്യസ്ത നഗരങ്ങളിലെ 22 കാരറ്റ് ഒരു പവന് ഈടാക്കുന്ന വില (05.04.2023)
* മുംബൈ - 45,000 രൂപ
* ഡല്‍ഹി - 45,120 രൂപ
* കൊല്‍ക്കത്ത- 45,000 രൂപ
* ബംഗളൂരു- 45,040 രൂപ
* ഹൈദരാബാദ്- 45,000 രൂപ
* ചെന്നൈ - 45.520 രൂപ
* അഹമ്മദാബാദ് - 45,040 രൂപ
* കൊച്ചി- 45,000 രൂപ
* ജയ്പൂര്‍- 45,120 രൂപ
* പൂനെ- 45,000 രൂപ
* മധുര- 45,520 രൂപ
* മംഗളൂരു- 45,040 രൂപ
* വിജയവാഡ- 45,000 രൂപ


Click it and Unblock the Notifications