ആഭരണ പ്രേമികൾക്ക് ആശ്വാസം നൽകി സ്വർണ വില. തുടര്‍ച്ചയായ മൂന്നാം ദിവസവും കേരള വിപണിയില്‍ സ്വര്‍ണ വില ഇടിഞ്ഞു. വ്യാഴാഴ്ചയിലെ ഇടിവോടെ സ്വര്‍ണ വില ഇടവേളയ്ക്ക് ശേഷം 45,000 രൂപ നിലവാരത്തിലേക്ക് എത്തി.
വ്യാഴാഴ്ച പവന് 240 രൂപ കുറഞ്ഞ് 45,920 രൂപയിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്. ഗ്രാമിന് 30 രൂപ കുറഞ്ഞതോടെ 5,740 രൂപയിലാണ് സ്വര്‍ണ വില. ഇതോടെ ജനുവരി മാസത്തിലെ താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണ വില എത്തി.
ഒരാഴ്ചയിലെ ഇടിവ്
തിങ്കളാഴ്ച നേട്ടത്തോടെ വ്യാപാരം ആരംഭിച്ച സ്വര്‍ണം ബാക്കി മൂന്ന് ദിവസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തി. ആദ്യ ദിവസം 120 രൂപ നേട്ടമുണ്ടാക്കി 46,520 രൂപയായിരുന്നു പവന് രേഖപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം 80 രൂപ കുറഞ്ഞ് 46,440 രൂപയിലേക്കും ബുധനാഴ്ച 280 രൂപ കുറഞ്ഞ് 46,160 രൂപയിലേക്കും എത്തി.

ഇവിടെ നിന്നാണ് വ്യാഴാഴ്ച 80 രൂപ കുറഞ്ഞത്. തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ഇടിവോടെ ഒരു മാസത്തിനിടയിലെ താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണ വില എത്തി. ഡിസംബര്‍ 18 നാണ് ഇതിന് മുന്‍പ് 45,920 രൂപയില്‍ സ്വര്‍ണം വ്യാപാരം നടത്തിയത്.
മാസത്തിലെ ഉയർന്ന നിലവാരം ജനുവരി രണ്ടിന് രേഖപ്പെടുത്തിയ 47,000 രൂപയാണ്. ഈ നിലവാരത്തിൽ നിന്ന് 1,080 രൂപ അകലെയാണ് വ്യാഴാഴ്ചയിലെ സ്വർണ വില. സർവകാല ഉയരമായ ഡിസംബർ 28 ന് രേഖപ്പെടുത്തിയ 47,120 രൂപയിൽ നിന്ന് 1,200 രൂപയുടെ വ്യത്യാസം ഇന്നത്തെ സ്വർണ വിലയിലുണ്ട്.
ആഗോള വിപണിയിൽ സ്വർണ വില
കഴിഞ്ഞ ദിവസം പലിശ നിരക്ക് സംബന്ധിച്ച് ഫെഡറൽ ഗവർണർ നടത്തിയ പ്രസ്താവനയിൽ ആഗോള വിപണിയിൽ സ്വർണം വലിയ നഷ്ടം നേരിട്ടു. 2,060 ഡോളറിലാണ് ബുധനാഴ്ച സ്വർണം ക്ലോസ് ചെയ്തത്. വ്യാപാരത്തിനിടെ സ്വർണ വില 2,001.72 ഡോളറിലേക്ക് കുറഞ്ഞിരുന്നു. ഡിസംബർ 13 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.
അതേസമയം ശക്തമായ യുഎസ് റിട്ടെയിൽ വിൽപന്ന ഡാറ്റയ്ക്ക് ശേഷം പലിശ നിരക്ക് വെട്ടിക്കുറവ് സംബന്ധിച്ച് നിക്ഷേപകർ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചതിനാൽ സ്വർണ വില നേരിയ നേട്ടമുണ്ടാക്കി. യുഎസ് ഡോളറും കുറഞ്ഞ ട്രഷറി യീൽഡും ഇടിഞ്ഞതാണ് വ്യാഴാഴ്ച സ്വർണ വില ഉയരുന്നതിന് കാരണമായത്. സ്പോട്ട് ഗോൾഡ് 0.09 ശതമാനം നേട്ടത്തിൽ 2,008.17 ഡോളറിലാണ് സ്വർണം വ്യാപാരം നടത്തുന്നത്.
യുഎസ് ഡോളർ 0.2 ശതമാനം ഇടിയുകയും യുഎസ് 10 വർഷത്തെ ട്രഷറി യീൽഡ് 0.014 ശതമാനം ഇടിയുകയും ചെയ്തു. ഡോളർ സൂചിക 103.30 നിലവാരത്തിലും ബോണ്ട് യീൽഡ് 4.09 ശതമാനത്തിലുമാണ്.


Click it and Unblock the Notifications