സാധാരണക്കാരന്റെ ഉള്ളിൽ തീകോരിയിട്ട സ്വർണ വില ചെറിയൊരു ആശ്വാസത്തിലേക്ക്. തുടർച്ചയായി മൂന്ന് ദിവസങ്ങളിലായി സ്വർണ വില ഇടിയുകയാണ്. ബുധനാഴ്ച സ്വർണ വില പവന് 240 രൂപ കുറഞ്ഞ് 45,120 രൂപയിലേക്ക് എത്തി. ഗ്രാമിന് 5,640 രൂപയിലാണ് സ്വർണ വില. ഒക്ടോബർ 28, 29 തീയതികളിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക് തൊട്ട ശേഷം താഴേക്കിറങ്ങിയ സ്വർണ വില മൂന്ന് ദിവസങ്ങളിലായി ആശ്വാസം പകരുകയാണ്.
ഒക്ടോബർ 28 ന് 45,920 രൂപയിലാണ് ഒരു പവൻ സ്വർണം വ്യാപാരം നടന്നത്. ഗ്രാമിന് 5,740 രൂപയിലേക്ക് സ്വർണ വിലയെത്തി. 29-ാം തീയതിയും ഇതേ നിലവാരം തുടർന്നു. 30-ാം തീയതി 45,760 രൂപയിലേക്കും 31-ാം തീയതി 45,360 രൂപയിലേക്കും എത്തിയ ശേഷമാണ് സ്വർണ വില ബുധനാഴ്ചയും ഇടിവ് തുടർന്നത്. ഈ ഇടിവ് ഇനിയും തുടരുമോ എന്നാണ് കാണേണ്ടത്.

ചരിത്രത്തിൽ ഒക്ടോബർ
കേരളത്തിലെ സ്വർണ വില ചരിത്രത്തിലെ ഉയർന്ന നിലവാരം കുറിച്ച മാസമാണ് ഒക്ടോബർ. 28-ാം തീയതിയാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 45,920 രൂപയിലേക്ക് പവന്റെ വില എത്തിയത്. ആഗോള സാമ്പത്തിക സമ്മർദ്ദങ്ങളെ തുടർന്ന് 41,920 രൂപ നിലവാരത്തിൽ വ്യാപാരം നടന്നയിടത്ത് നിന്നാണ് സ്വർണ വില കുതിച്ചു കയറിയത്. ഒരു മാസം കൊണ്ട് 4,000 രൂപ സ്വർണ വിലയിൽ വർധിച്ചു.
ആഗോള വിപണിയിൽ ഇടിവ്
ഒക്ടോബറിലെ സുരക്ഷിത റാലിക്ക് ശേഷം ആഗോള വിപണിയിൽ സ്വർണ വില ഇടിവിലാണ്. മിഡിൽ ഈസ്റ്റിലെ യുദ്ധ ആശങ്കകൾ കാരണം കഴിഞ്ഞ മാസത്തിൽ സ്വർണ വില 2,000 ഡോളറിന് മുകളിലെത്തിയിരുന്നു. ബുധനാഴ്ച സ്പോട്ട് ഗോൾഡ് 0.2 ശതമാനം ഇടിഞ്ഞ് ഓൺസിന് 1,979.71 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് ഫെഡറൽ റിസർവിന്റെ നയ തീരുമാനത്തിനായി നിക്ഷേപകർ കാത്തിരിക്കുന്നതിനാലാണ് നവംബറിന്റെ തുടക്കത്തിൽ സ്വർണ വില കുറഞ്ഞു തുടങ്ങിയത്.
ഒക്ടോബറിൽ യുദ്ധ സാഹചര്യം സ്വർണം നന്നായി മുതലാക്കി. സ്പോട്ട് ഗോൾഡ് 7.30 ശതമാനം ആണ് നേട്ടമുണ്ടാക്കിയത്. സ്വർണ വില 2,000 ഡോളറിന് മുകളിലേക്ക് കുതിച്ചിരുന്നു. ഒക്ടോബർ ആറിന് ഏഴ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 1,809.50 ഡോളറിലേക്ക് വീണ ശേഷമാണ് സ്വർണം വലിയ മുന്നേറ്റം നടത്തിയത്. ശേഷം നടന്ന ഇസ്രായേൽ- ഹമാസ് യുദ്ധം സ്വർണ വിലയെ മുന്നോട്ട് നയിച്ചു.
ഇടിവ് തുടരുമോ?
ബുധനാഴ്ച പുറത്ത് വരുന്ന ദ്വിദിന മോണിറ്ററി പോളിസി യോഗ തീരുമാനത്തിനാണ് വിപണി കാത്തിരിക്കുന്നത്. തുടർന്ന് വെള്ളിയാഴ്ച പുറത്ത് വ രുന്ന യു.എസ് പ്രതിമാസ തൊഴിൽ റിപ്പോർട്ടും സ്വർണ വിലയെ സ്വാധീനിക്കും. യുദ്ധ സമ്മർദ്ദം കുറഞ്ഞെന്ന പ്രതീക്ഷയും സ്വർണ വിലയെ കഴിഞ്ഞ ദിവസങ്ങളിൽ താഴേക്കിറക്കി. അതേസമയം മധ്യേഷ്യയിൽ യുദ്ധ സമാന സാഹചര്യം നിലനിൽക്കുന്നതിനാൽ വലിയൊരിടിവിന് യുദ്ധമുഖത്ത് നിന്നുള്ള ശുഭവാർത്തകൾ വരേണ്ടതുണ്ട്.
യുദ്ധത്തെ തുടർന്ന് സ്വർണം റെക്കോഡ് ഉയരത്തിലേക്ക് കുതിച്ചതോടെ ഉത്സവ സീസണിൽ ഇന്ത്യയിലെ വിൽപനയെ ഇത് കാര്യമായി ബാധിച്ചു. ഡിമാൻഡ് കുറഞ്ഞതോടെ ഈ കാലയളവിലെ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വാങ്ങലാണ് ഉണ്ടായതെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ (ഡബ്ല്യുജിസി) വ്യക്തമാക്കി.


Click it and Unblock the Notifications