ആഭരണ പ്രേമികളും സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവരും ജാഗ്രതയോടെ പിന്തുടരേണ്ട ദിവസങ്ങളാണ് മുന്നിലുള്ളത്. ആഗോള തലത്തിൽ സ്വർണ വിലയെ ചലിപ്പിക്കാൻ സാധിക്കുന്ന തീരുമാനങ്ങൾക്ക് കാത്തിരിക്കുന്നതിനാൽ സ്വർണ വില കുതിപ്പിന്റെ പാതയിലാണ്. ദിവസങ്ങള്‍ നീണ്ട ചാഞ്ചാട്ടത്തിനൊടുവില്‍ ചൊവ്വാഴ്ച കേരളത്തിലെ സ്വര്‍ണ വില ഉയരുന്നു.
തുടര്‍ച്ചയായ രണ്ടാം ദിവസവും വില വര്‍ധിച്ചതോടെ കേരളത്തിലെ സ്വര്‍ണ വില പവന് 46,400 രൂപയിലെത്തി. ചൊവ്വാഴ്ച 160 രൂപയാണ് പവന് വര്‍ധിച്ചത്. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5,800 രൂപയിലെത്തി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കേരളത്തില്‍ സ്വര്‍ണ വില വര്‍ധിക്കുന്നത്.

തിങ്കളാഴ്ച പവന് 80 രൂപയായിരുന്നു വര്‍ധിച്ചത്. നാല് ദിവസങ്ങളിൽ നീണ്ട ചാഞ്ചാട്ടത്തിന്റെ ഭാഗമായിരുന്നു വർധനവ്. ജനുവരി 20 മുതല്‍ 24 വരെ സ്വര്‍ണ വില 46,240 രൂപയിലായിരുന്നു. ശേഷം ഓരോ ദിവസങ്ങളിലായി 80 രൂപ കൂടിയും കുറഞ്ഞുമാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്.
വ്യാഴാഴ്ച ജനുവരി 25 ന് 80 രൂപ കുറഞ്ഞ് 46,160 രൂപയിലേക്ക് സ്വര്‍ണ വില എത്തി. 26 ന് 80 രൂപ തിരികെ കയറി. 27-ാം തീയതി വീണ്ടും 80 രൂപ ഇടിഞ്ഞ് 46,160 രൂപയിലേക്ക് എത്തി. ജനുവരി 28 നും ഇതേ വില തുടര്‍ന്ന ശേഷമാണ് സ്വര്‍ണ വില തിങ്കളാഴ്ച മുന്നേറിയത്.
ജനുവരി രണ്ടിന് രേഖപ്പെടുത്തിയ 47,000 രൂപയാണ് മാസത്തിലെ ഉയർന്ന വില. ജനുവരി 18 നാണ് താഴ്ന്ന നിലവാരമായ 45,920 രൂപയിലേക്ക് സ്വർണ വില എത്തിയത്. ഉയർന്ന നിലവാരത്തിൽ നിന്ന് 600 രൂപയും താഴ്ന്ന നിലവാരത്തിൽ നിന്ന് 480 രൂപയും അകലെയാണ് ഇന്നത്തെ സ്വർണ വില. ഡിസംബർ 28 ന് രേഖപ്പെടുത്തിയ സർവകാല ഉയരമായ 47,120 രൂപയിൽ നിന്ന് 720 രൂപ വ്യത്യാസമാണ് സ്വർണ വിലയിലുള്ളത്.
ആഗോള വിപണിയിൽ
ദുർബലമായ ഡോളറും കുറഞ്ഞ ബോണ്ട് യീൽഡിന്റെയും പിന്തുണയോടെ ചൊവ്വാഴ്ച ആഗോള വിപണിയിലും സ്വർണ വില വർധിച്ചു. സ്പോട്ട് ഗോൾഡ് ഔൺസിന് 0.04 ശതമാനം നേട്ടത്തോടെ 2,032.93 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് ലഘൂകരിക്കുന്ന സമയത്തെക്കുറിച്ചുള്ള വ്യക്തതയ്ക്കായി ഫെഡ് ചെയർമാൻ ജെറോം പവലിൽ അഭിപ്രായങ്ങൾക്കായാണ് വിപണി കാത്തിരിക്കുന്നത്. രണ്ട് ദിവസം നീണ്ട് നിൽക്കുന്ന യോഗത്തിന് ശേഷം ജനുവരി 31 ന് യോഗ തീരുമാനങ്ങൾ പുറത്ത് വരും.
ഫെഡറൽ റിസർവ് യോഗത്തിന് മുന്നോടിയായി ഡോളർ സൂചിക 0.2 ശതമാനം ഇടിഞ്ഞു. യുഎസ് ട്രഷറി നോട്ടുകളിലെ വരുമാനം രണ്ടാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. പണനയ യോഗത്തിൽ നിരക്കുകളിൽ മാറ്റമില്ലാതെ തുടരുമെന്നാണ് വിപണിയിലുള്ള പ്രതീക്ഷ. അതേസമയം നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് ചെയർമാൻ ജെറോ പവലിന്റെ പ്രസ്താവന നിക്ഷേപകർ കാത്തിരിക്കുന്നുണ്ട്. ഇത് സ്വർണ വിലയെ സ്വാധീനിക്കും.


Click it and Unblock the Notifications