ഇസ്രോയൽ- ഹമാസ് യുദ്ധത്തിന് പിന്നാലെ ആഗോള വിപണിയിൽ സ്വർണത്തിന് ഡിമാന്റ് ഉയരുന്നു. ആഗോള വിപണിയിൽ സ്വർണ വില ഉയർന്നതോടെ ആഭ്യന്തര വിപണിയിലും വില കുതിക്കുകയാണ്. തിങ്കളാഴ്ച കേരള വിപണിയില്‍ 160 രൂപയാണ് പവന് വര്‍ധിച്ചത്. സ്വര്‍ണ വില 42,680 രൂപയിലേക്ക് എത്തിയതോടെ മാസത്തിലെ ഉയര്‍ന്ന നിലാവരം കുറിച്ചു. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 5,335 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഡിമാന്റ് വര്‍ധിച്ചതിനാല്‍ സ്വര്‍ണ വില വര്‍ധനവ് തുടരുകയാണ്.
ഒക്ടോബര്‍ 5 നാണ് മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരമായ 41,920 രൂപയിലേക്ക് സ്വര്‍ണ വില എത്തിയത്. ഇതിന് ശേഷം തുടര്‍ച്ചയായി സ്വര്‍ണ വില ഉയരുകയാണ്. ഒക്ടോബര്‍ ആറിന് 80 രൂപയാണ് വര്‍ധിച്ചത്. 42,000 രൂപയിലേക്ക് തിരികെ എത്തിയ സ്വര്‍ണം 7-ാം തീയതി രാവിലെയും വൈകീട്ടുമായി വലിയ മുന്നേറ്റം നടത്തി.
രാവിലെ 200 രൂപയും വൈകീട്ട് 320 രൂപയും വര്‍ധിച്ചതോടെ ഒറ്റ ദിവസം കൊണ്ട് 520 രൂപയാണ് സ്വര്‍ണ വിലയില്‍ ശനിയാഴ്ചയുണ്ടായ വര്‍ധനവ്. തിങ്കളാഴ്ച 160 രൂപ കൂടി വര്‍ധിച്ചതോടെ 4 ദിവസം കൊണ്ട് 760 രൂപയുടെ മുന്നേറ്റം സ്വര്‍ണ വിലയില്‍ ഉണ്ടായി.

ആഗോള വിപണിയിൽ മുന്നേറ്റം
വാരാന്ത്യത്തിൽ ഇസ്രായേലി-ഹമാസ് യുദ്ധം ആരംഭിച്ചതോടെ സ്വർണത്തിന് ഡിമാന്റ് ഉയർന്നു. സംഘർഷം വലിയ അളവിൽ മിഡിൽ ഈസ്റ്റിലേക്ക് വ്യാപിക്കുമെന്ന ആശങ്കയിൽ സുരക്ഷിത നിക്ഷേപമായ സ്വർണത്തിന്റെ ആവശ്യം വർധിപ്പിച്ചതോടെ തിങ്കളാഴ്ച സ്വർണ വില 1 ശതമാനത്തിലധികം ഉയർന്നു.
സ്പോട്ട് ഗോൾഡ് ഔൺസിന് 1.05 ശതമാനം ഉയർന്ന് 1,850.87 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഒരു ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിലയിലാണ് സ്വർണ വില. മിഡിൽ ഈസ്റ്റിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ സുരക്ഷിത നിക്ഷേപമായ ഡോളറും ജാപ്പനീസ് യെനും ഉയർന്നു. അതോടൊപ്പം വില ഇടിവിൽ വാങ്ങൽ ശക്തമായതോടെ സ്വർണത്തിന് ഡിമാന്റ് ഉയരുകയാണ്. ഉത്സവ സീസണിന് മുന്നോടിയായി ജുവലറികൾ സ്വർണം സ്റ്റോക്ക് ചെയ്തതിനാൽ ചെയ്തതിനാൽ കഴിഞ്ഞ ആഴ്ച ഏഷ്യൻ ഹബ്ബുകളിൽ ഭൗതിക സ്വർണത്തിന് ഡിമാന്റുണ്ടായി.
കഴിഞ്ഞാഴ്ച പുറത്ത് വന്ന ഡാറ്റ പ്രകാരം റിക്രൂട്ട്മെന്റ് ഉയരുന്നതിനാൽ യുഎസ് തൊഴിൽ വിപണി ശക്തമാകുകയാണ്. വേതന വളർച്ച മന്ദഗതിയിലാണെങ്കിലും പലിശനിരക്ക് വീണ്ടും ഉയർത്താൻ ഫെഡറൽ റിസർവിന് പരിഗണിക്കാവുന്ന ഘടകമാണിത്. കഴിഞ്ഞ മാസത്തെ വളരെ ശക്തമായ ഡാറ്റ തൊഴിൽ മേഖലയുടെ അവസ്ഥയെക്കുറിച്ചുള്ള തന്റെ വീക്ഷണത്തിൽ മാറ്റം വരുത്തിയില്ലെന്നും വരാനിരിക്കുന്ന വിവരങ്ങളെയും അടിസ്ഥാനമാക്കിയാണ് നിരക്കുകൾ വർദ്ധിപ്പിക്കേണ്ടതുണ്ടോ എന്നതിനെ സ്വാധീനികുകയെന്ന് ഫെഡറൽ ബാങ്ക് ഓഫ് ക്ലീവ്‌ലാൻഡ് പ്രസിഡന്റ് ലോറെറ്റ മെസ്റ്റർ പറഞ്ഞു.


Click it and Unblock the Notifications