കാറ്റ് മാറുന്നതിന്റെ വ്യക്തമായ സൂചനകള്‍ നല്‍കി സ്വര്‍ണം. സെപ്റ്റംബര്‍ അവസാനത്തോട് അടുക്കുമ്പോള്‍ സ്വര്‍ണ വില മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കിനടുത്തേക്കാണ്. ആഗോള വിപണി വീണ്ടും പലിശ പേടിയിലേക്ക് നീങ്ങിയതാണ് സ്വര്‍ണത്തിന് വില കുറയാന്‍ കാരണം. കേരള വിപണിയില്‍ ബുധനാഴ്ച പവന് 200 രൂപയാണ് സ്വര്‍ണ വിലയില്‍ കുറവ് വന്നത്.
200 രൂപ കുറഞ്ഞതോടെ പവന് 43,600 രൂപയാണ് ഇന്ന് വ്യാപാരം നടക്കുന്ന വില. ഗ്രാമിന് 25 രൂപ കുറഞ്ഞ് 5,450 രൂപയിലേക്ക് സ്വര്‍ണ വില എത്തി. രണ്ടാഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കാലാണ് ഇപ്പോള്‍ കേരള വിപണിയിലെ സ്വര്‍ണ വിലയുള്ളത്. സെപ്റ്റംബര്‍ 13, 14 തീയതികളാണ് നേരത്തെ സ്വര്‍ണ വില ഈ നിലവാരത്തിലേക്ക് എത്തിയത്.
രണ്ടാഴ്ചയ്ക്കിടെ വലിയ ചാഞ്ചാട്ടം
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മാസത്തിലെ ഉയർന്ന നിലവാരത്തിനുള്ളിലും താഴ്ന്ന നിലവാരത്തിനുള്ളിലും സ്വര്‍ണ വില വ്യാപാരം നടത്തി. മാസത്തിലെ ഉയര്‍ന്ന നിലവാരത്തിന് അടുത്തെത്തിയ ശേഷമാണ് വില ഇടിയാൻ തുടങ്ങിയത്. സെപ്റ്റംബര്‍ 14 ന് 43,600 രൂപ എന്ന മാസത്തിലെ താഴ്ന്ന നിലവാരത്തില്‍ നിന്ന് ഉയരാന്‍ തുടങ്ങിയ സ്വര്‍ണ വില അഞ്ച് ദിവസം കൊണ്ട് 560 രൂപയാണ് ഉയര്‍ന്നത്.

സെപ്റ്റംബര്‍ 19 തിനാണ് മാസത്തിലെ ഉയർന്ന നിലവാരത്തിനടുത്ത് സ്വർണ വില എത്തിയത്. 44,160 രൂപയിലെത്തിയ സ്വര്‍ണ വില മാസത്തിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്ന് 80 രൂപ താഴെയായിരുന്നു. സ്ഥിരത പുലര്‍ത്താന്‍ സാധിക്കാത്ത സ്വര്‍ണ വില വീണ്ടും താഴേക്ക് എത്തി. 7 ദിവസം കൊണ്ട് 560 രൂപ ഇടിഞ്ഞാണ് സ്വര്‍ണ വില 43,600 രൂപ എന്ന മാസത്തിലെ താഴ്ന്ന നിലയിലേക്ക് എത്തിയത്.
ഡോളർ കരുത്താകുന്നു, സ്വർണം ഇടിയുന്നു
ഉയർന്ന പലിശ നിരക്ക് പേടിയിൽ യുഎസ് ഡോളർ ശക്തമായതിനാൽ ബുധനാഴ്ച സ്വർണ വില കാര്യമായ ഇടിവ് രേഖപ്പെടുത്തി. സ്‌പോട്ട് ഗോൾഡ് ഔൺസിന് 1,897.81 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. ഓഗസ്റ്റ് 23-ന് ചൊവ്വാഴ്ചയ്ക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. പണപ്പെരുപ്പം ഫെഡറൽ റിസർവിന്റെ നിരക്കായ 2 ശതമാനത്തിന് മുകളിൽ തുടരുന്നത് കർശനമായ സെൻട്രൽ ബാങ്ക് നയത്തോടൊപ്പം സമ്പദ്‌വ്യവസ്ഥയെ മന്ദഗതിയിലാക്കുന്ന വലിയ അപകടമായി തുടരുമെന്ന് ചിക്കാഗോ ഫെഡ് പ്രസിഡന്റ് ഓസ്റ്റാൻ ഗൂൾസ്‌ബി തിങ്കളാഴ്ച പറഞ്ഞു.
പലിശ നിരക്കുയരുമ്പോൾ ഡോളർ ശക്തിപ്പെടുന്നതിനാൽ നിക്ഷേപകർ സ്വർണത്തെ കൈവിടുന്നതാണ് ആഗോള വിപണിയിൽ വില ഇടിയാൻ കാരണം. ഡോളർ ഇൻഡെക്സ് 106.28 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. 2022 നവംബറിന് ശേഷമുള്ള ഏറ്റവും മികച്ച നിലവാരത്തിലാണ് ഡോളർ ഉള്ളത്.
ഇനിയും താഴേക്ക്?
കോൺഫറൻസ് ബോർഡിന്റെ ഉപഭോക്തൃ കോൺഫിഡൻസ് സൂചിക സെപ്റ്റംബറിൽ നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയതായാണ് ചൊവ്വാഴ്ച പുറത്തുവിട്ട ഡാറ്റ കാണിക്കുന്നത്. ഇത് ഉയർന്ന പണപ്പെരുപ്പവും ഉയർന്ന പലിശനിരക്കിൽ നിന്നും ഉപഭോക്താക്കൾ സമ്മർദ്ദം അനുഭവിക്കുന്നുവെന്ന ആശങ്കയ്ക്ക് ഇത് ആക്കം കൂട്ടി.
ഫെഡറൽ റിസർവ് ഈ വർഷം വീണ്ടും പലിശനിരക്ക് ഉയർത്തുമോ എന്നതിൽ വ്യക്തത ലഭിക്കുന്ന പ്രധാന ഉപഭോക്തൃ പണപ്പെരുപ്പ റിപ്പോർട്ടിനായാണ് നിക്ഷേപകർ കാത്തിരിക്കുകയാണ്. വ്യക്തിഗത ഉപഭോഗ ചെലവ് വില സൂചിക സെപ്റ്റംബർ 29 തിന് പുറത്തിറങ്ങും. പലിശ നിരക്ക് ഉയരുന്നത് ഡോളറിനും ബോണ്ട് യീൽഡിനും ശക്തിപകരുന്നതിനാൽ സ്വർണത്തിന്റെ വില ഇടിക്കും.


Click it and Unblock the Notifications