10 ദിവസത്തെ വില ഇടിവിന് ശേഷം രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ സ്വർണ വില വർധിക്കുന്നത്. വെള്ളിയാഴ്ച 80 രൂപയും ശനിയാഴ്ച 200 രൂപയും വർധിച്ചതോടെ പവന് 42,200 രൂപയിലാണ് ശനിയാഴ്ച കേരളത്തിലെ സ്വര്‍ണ വില. എങ്കിലും ഒക്ടോബറിലെ ആദ്യ ദിവസത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ 480 രൂപ ഇടിവിലാണ് സ്വര്‍ണം.
ആദ്യ ദിവസം 42,680 രൂപയിലായിരുന്നു സ്വര്‍ണ വില. അഞ്ചാം തീയതി 41,920 രൂപയിലേക്ക് വീണ ശേഷമാണ് 42,200 രൂപ നിലവാരത്തിലേക്ക് സ്വർണം തിരികെ കയറുന്നത്.
10 ദിവസങ്ങളിലായി സ്വര്‍ണ വിലയില്‍ വലിയ തുക കുറഞ്ഞു. സെപ്റ്റംബര്‍ 26 ന് 160 രൂപ കുറഞ്ഞ് 43,800 രൂപയിലായിരുന്നു സ്വര്‍ണ വില. സമീപ കാലത്തെ താഴ്ന്ന നിരക്കായ ഒക്ടോബർ അഞ്ചിലെ വിലയായ 41,920 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 1,880 രൂപയാണ് സ്വർണ വിലയിൽ 10 ദിവസത്തിനിടെ കുറഞ്ഞത്. വിദേശത്തും സ്വർണ വില ഇടിവിലാണ്. നാല് മാസത്തിനുള്ളിൽ 24 ശതമാനം ഇടിഞ്ഞ് ട്രോയ് ഔൺസിന് 1,836 ഡോളറിലേക്കാണ് സ്വർണ വില.

ഇതേ കാലയളവിൽ യുഎസ് ഡോളർ സൂചിക 10 മാസത്തെ ഉയർന്ന നിലവാരമായ 106 മാർക്കിലേക്കും യുഎസ് ബോണ്ട് യീൽഡ് 4.8 ശതമാനത്തിലേക്ക് ഉയർന്നതുമാണ് ഇതിന് കാരണം. അതിനിടെ വാരന്ത്യത്തിൽ നേരിയ നേട്ടത്തിലാണ് സ്വർണം ക്ലോസ് ചെയ്തത്.
യുഎസ് ഡോളറും യുഎസ് ബോണ്ട് യീൽഡും റെക്കോർഡ് ഉയർന്ന നിലവാരത്തിൽ നിന്ന് താഴെ വന്നതോടെ അന്താരാഷ്‌ട്ര കമ്മോഡിറ്റി വിപണിയിൽ സ്പോട്ട്ഗോൾഡ് ഔൺസിന് 1,832.50 ഡോളറിലേക്ക് എത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഇനിയൊരു വില വർധനവിനാണോ വില ഇടിവിനാണോ സാധ്യത എന്ന് നോക്കാം.
സ്വർണ വില ഇടിയുമോ
സ്വർണ വിലയെ നേരിട്ട് ബാധിക്കുന്നൊരു ഘടകങ്ങളിലൊന്നാണ് രൂപയുടെ ചലനം.ആഭ്യന്തര കറൻസിയുടെ മൂല്യം നാല് മാസത്തിനുള്ളിൽ രണ്ട് ശതമാനം ഇടിഞ്ഞ് ഡോളറിന് 83 രൂപയായി. സ്വർണവും വെള്ളിയും ഇറക്കുമതി ചെയ്യുന്ന മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ എന്നതിനാൽ ഡോളർ ശക്തിപ്പെടുകയോ രൂപ ദുർബലമാകുകയോ ചെയ്യുന്നത് സ്വർണം ഇറക്കുമതി ചെയ്യാൻ കൂടുതൽ പണം ചെലവഴിക്കാൻ രാജ്യത്തെ നിർബന്ധിതമാക്കും.
സ്വർണ ഇറക്കമുതി ചെലവ് 2023 ഓഗസ്റ്റിൽ 40 ശതമാനം വർദ്ധിച്ച് 4.9 ബില്യൺ ഡോളറിലെത്തിയിരുന്നു. മുൻ വർഷത്തിൽ ഇത് 3.5 ബില്യൺ ഡോളറായിരുന്നു.
മറ്റൊന്ന് വരാനിരിക്കുന്ന ആഘോഷ സീസണാണ്. ആഘോഷ സീസൺ മുന്നിൽ കണ്ട് വില വർധനവിനുള്ള സാധ്യതയിൽ വിദഗ്ധർ രണ്ട് പക്ഷത്താണ്. വരാനിരിക്കുന്ന ദീപാവലി സീസണിൽ ഉത്സവ ഡിമാൻഡ് ദുർബലമാകുമെന്ന് ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രതിയിലെ മാത്തൂർ പ്രതീക്ഷിക്കുന്നതേ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്വർണ വില 11-12 ശതമാനം കൂടുതലാണ്. ഇത് ഇന്ത്യയിലെ റീട്ടെയിൽ ഡിമാൻഡ് പരിമിതപ്പെടുത്തുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
അതേസമയം, അന്താരാഷ്‌ട്ര തലത്തിൽ വില നിർണയം സ്വാധീനിക്കുന്നതിനാൽ സ്വർണ വിപണിയെ ഉത്തേജിപ്പിക്കുന്നതിൽ ഉത്സവ സീസൺ പരാജയപ്പെടുമെന്നാണ് ആക്‌സിസ് സെക്യൂരിറ്റീസിന്റെ ഗഗ്‌ലാനിയുടെ അഭിപ്രായം. ഡോളർ സൂചികയിലെ ചലനം, പലിശനിരക്കുകൾ, ഭൗമരാഷ്ട്രീയ പിരിമുറുക്കം തുടങ്ങിയ മറ്റ് ഘടകങ്ങൾ സ്വർണം വിലയെ സ്വാധീനിക്കും.
ചൈനയിലെ സാമ്പത്തിക തകർച്ചയും ഓഹരി വിപണിയിലെ തളർച്ചയും കാരണം സ്വർണം ആകർഷകമാകുമെന്നാണ് ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ കമ്മോഡിറ്റീസ് മേധാവി വി.ഹരീഷിന്റെ അഭിപ്രായം.


Click it and Unblock the Notifications