തുടർച്ചയായ അഞ്ചാം ദിവസത്തിലും സ്ഥിരത പുലർത്തി സ്വർണ വില. തിങ്കളാഴ്ചയും കേരള വിപണിയിലെ വിലയിൽ മാറ്റമില്ല. ജൂലായ് മാസത്തിലെ ഉയർന്ന നിലവാരമായ പവന് 44,000 രൂപയിലാണ് തിങ്കളാഴ്ച കേരള വിപണിയിലെ വില. ഗ്രാമിന് 5,500 രൂപ നൽകണം. ജൂലായ് 13 ന് രേഖപ്പെടുത്തിയ സ്വർണ വിലയാണ് 5-ാം ദിവസത്തിലും മാറ്റമില്ലതെ തുടരുന്നത്. ജൂലായ് മൂന്നിന് രേഖപ്പെടുത്തിയ പവന് 43,240 രൂപയാണ് ജൂൺ മാസത്തിൽ കേരള വിപണിയിലെ കുറഞ്ഞ വില.
ആഗോള വിപണിയിൽ
ഒന്നര വർഷത്തിലെ താഴ്ന്ന നിലയിലേക്ക് ഡോളർ എത്തിയതോടെ ആഗോള വിപണിയിൽ മുന്നേറ്റം കണ്ട സ്വർണ വില ഡോളർ ശക്തിപ്രാപിച്ചതിനാൽ തിങ്കളാഴ്ച ചെറിയ തോതിൽ ഇടിഞ്ഞു. സ്‌പോട്ട് ഗോൾഡ് 0.14 ശതമാനം കുറഞ്ഞ് ഔൺസിന് 1,952.58 ഡോളറായി. ഡോളർ 2022 ഏപ്രിലിലെ ഏറ്റവും താഴ്ന്ന നിരക്കിൽ നിന്ന് അല്പം ഉയർന്നു. 0.06 ശതമാനം ഉയർന്ന് 99.97 നിലവാരത്തിലാണ് ഡോളർ സൂചിക. ഇത് മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നവർക്ക് സ്വർണം കൂടുതൽ ചെലവേറിയതാക്കുന്നു.
സ്വർണ വില മറ്റു നഗരങ്ങളിൽ
മറ്റു ഇന്ത്യൻ നഗരങ്ങളിലും സ്വർണ വിലയിൽ മാറ്റമില്ല. ചെന്നൈയിലാണ് ഉയർന്ന വില, പവന് 44,360 രൂപ നൽകണം. മുംബൈ- 44,000 രൂപ, ഡല്‍ഹി- 44,120 രൂപ, കൊല്‍ക്കത്ത- 44,000 രൂപ, ബംഗളൂരു- 44,000 രൂപ, വഡോദര- 44,040 രൂപ, എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിലെ സ്വർണ വില.

എക്സ്ചേഞ്ച് ചെയ്യാം
കേരളത്തിൽ സ്വർണാഭരണങ്ങൾ വാങ്ങുന്നവർ പിന്തുടരുന്നൊരു രീതി പഴയ ആഭരണങ്ങൾ മാറ്റിയെടുക്കുക എന്നതാണ്. കയ്യിലുള്ള പഴയ ആഭരണം നൽകി പുതിയ ആഭരണം വാങ്ങുമ്പോൾ അധികമായി വരുന്ന പണം മാത്രം നൽകിയാണ് മലയാളി കുറഞ്ഞ വിലയ്ക്ക് സ്വർണം വാങ്ങുന്നത്. കേരളത്തിൽ പ്രതിദിന സ്വർണ വില്പനയുടെ പകുതിയും എക്സ്ചേഞ്ച് വഴിയാണ് നടക്കുന്നത്. സ്വർണ വിൽപ്പന സംബന്ധിച്ച പുതിയ നിർദ്ദേശം ഇത്തരത്തിൽ സ്വർണം വാങ്ങുന്നവരെയും ബുദ്ധിമുട്ടിലാക്കും.
ജിഎസ്ടി നൽകണം
പഴയ സ്വര്‍ണം എക്സ്ചേഞ്ച് ചെയ്ത് പുതിയത് വാങ്ങുമ്പോൾ തട്ടികിഴിച്ച തുകയ്ക്ക് മാത്രമല്ല ജിഎസ്ടി നൽകേണ്ടത്. എത്ര രൂപയുടെ സ്വർണമാണോ വാങ്ങുന്നത് അത്രയും തുകയ്ക്കും ബാധകമായ ജിഎസ്ടി ഉപഭോക്താവ് അടയ്ക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം കേരള അതോറിറ്റി ഫോര്‍ അഡ്വാന്‍സ് റൂളിംഗ് (കേരള എ.എ.ആര്‍) നിർദ്ദേശം നൽകിയിട്ടുണ്ട്.
70,000 രൂപ വില വരുന്ന പഴയ സ്വർണം എക്സ്ചേഞ്ച് ചെയ്ത് 1,50,000 രൂപ മൂല്യമുള്ള ആഭരണം വാങ്ങിയാൽ ജിഎസ്ടി നൽകേണ്ടത് 1.50 ലക്ഷം രൂപയ്ക്കാണ്. സ്വർണത്തിന് 3 ശതമാനം ജിഎസ്ടിയാണ് ഈടാക്കുന്നത്. പുതിയ സ്വർണം വാങ്ങുമ്പോൾ മാത്രമാണ് ജിഎസ്ടി നൽകേണ്ടി വരുന്നത്.
സ്വർണം സെക്കൻഡ് ഹാൻഡില്ല
ഒരിക്കൽ ഉപയോഗിച്ച് വില്പന നടത്തുമ്പോൾ ഉത്പ്പന്നം സെക്കൻഡ്- ഹാൻഡായി എന്നാണ് പറയുക. വാഹന വിപണിയിലൊക്കെ സജീവമായി ഉപയോഗിക്കുന്നൊരു ടേം ആണിത്. എന്നാൽ സ്വര്‍ണം, ഭൂമി, കറന്‍സി എന്നിവയെ സെക്കന്‍ഡ്-ഹാന്‍ഡായി കാണാനാകില്ലെന്നാണ് കേരള എ.എ.ആര്‍ പറയുന്നത്. മറ്റു സെക്കൻഡ്- ഹാൻഡ് ഉത്പ്പന്നങ്ങൾ കാലപ്പഴക്കം കാരണം വില കുറയുന്നു. സ്വര്‍ണത്തെ സംബന്ധിച്ച് കാലപ്പഴക്കം വിലയെ ബാധിക്കുന്നില്ല.


Click it and Unblock the Notifications