നാല് ദിവസമായി ഒരേ വില നിലവാരത്തിൽ തുടർന്ന് കേരളത്തിലെ സ്വർണ വില. ചൊവ്വാഴ്ച കേരള വിപണിയിലെ സ്വർണ വില പവന് 46,240 രൂപയിലാണ്. ഗ്രാമിന് 5,780 രൂപയിലാണ് സ്വർണ വില. ശനിയാഴ്ചയാണ് പവന് 80 രൂപ വര്‍ധിച്ച് സ്വർണ വില 46,240 രൂപയിലേക്ക് ഉയർന്നത്.
ഗ്രാമിന് 10 രൂപയാണ് വിലയിലുണ്ടായ വർധനവ്. തുടർന്ന് സ്വർണ വില മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ വാരം നേട്ടത്തോടെ വ്യാപാരം ആരംഭിച്ചെങ്കിലും സ്വർണം വിലയിൽ ഉയർച്ച താഴ്ചകൾ പ്രകടമായിരുന്നു.
കയറ്റിറക്കങ്ങളുടെ ആഴ്ച
കയറ്റിറക്കങ്ങളാണ് കഴിഞ്ഞാഴ്ച സ്വർണ വിലയിലുണ്ടായത്. തിങ്കളാഴ്ച നേട്ടത്തോടെ വ്യാപാരം ആരംഭിച്ച സ്വര്‍ണം ബാക്കി മൂന്ന് ദിവസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തി. ആദ്യ ദിവസം 120 രൂപ നേട്ടമുണ്ടാക്കി 46,520 രൂപയായിരുന്നു പവന് രേഖപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം 80 രൂപ കുറഞ്ഞ് 46,440 രൂപയിലേക്കും ബുധനാഴ്ച 280 രൂപ കുറഞ്ഞ് 46,160 രൂപയിലേക്കും എത്തി. വ്യാഴാഴ്ച വീണ്ടും ഇടിഞ്ഞ സ്വര്‍ണ വില 240 രൂപ കുറഞ്ഞ് 45,920 വരെ താഴ്ന്നിരുന്നു.

ആഴ്ചയിലെ അവസാന രണ്ട് ദിവസം സ്വര്‍ണ വില വര്‍ധിച്ചതോടെ വെള്ളിയാഴ്ച 240 രൂപ വര്‍ധിച്ച് 46,160 രൂപയിലേക്ക് തിരികെ എത്തി. ശനിയാഴ്ചയാകട്ടെ 46,240 രൂപയിലേക്ക് എത്താന്‍ 80 രൂപ സ്വര്‍ണ വിലയില്‍ വര്‍ധിച്ചു. 280 രൂപ സ്വർണ വിലയിൽ ആകെ ഇടിവുണ്ടായി.
മാസത്തിലെ ഉയര്‍ന്ന നിലവാരമായി ജനുവരി 2 ന് രേഖപ്പെടുത്തിയ 47,000 രൂപയില്‍ നിന്ന് 720 രൂപയും സര്‍വകാല ഉയരമായ 47,120 രൂപയില്‍ നിന്ന് 880 രൂപയുടെയും വ്യത്യാസമാണ് ഇന്ന് സ്വര്‍ണ വിലയില്‍ കാണാനുള്ളത്.
വില തുടരാനുള്ള കാരണം
ആഗോള വിപണിയിലെ ട്രെൻഡുകളെ പിന്തുടരുന്നതിനാലാണ് കേരളത്തിലെ സ്വർണ വില മാറ്റമില്ലാതെ തുടരുന്നത്. നിരവധി സെൻട്രൽ ബാങ്കുകളിൽ നിന്നുള്ള പലിശ നിരക്ക് തീരുമാനങ്ങൾക്കും അമേരിക്കയിൽ പുറത്ത് വരാനിരിക്കുന്ന ഒരുകൂട്ടം സാമ്പത്തിക ഡാറ്റകൾക്കും മുന്നോടിയായി ചൊവ്വാഴ്ച സ്വർണ്ണ വിലയിൽ കാര്യമായ മാറ്റമുണ്ടായില്ല. സ്‌പോട്ട് ഗോൾഡ് 0.1 ശതമാനം കുറഞ്ഞ് ഔൺസിന് 2,019.89 ഡോളർ എന്ന നിലവാരത്തിലെത്തി. യുഎസ് ഡോളർ സൂചിക സ്ഥിരത പുലർത്തി.
അടുത്തയാഴ്ച ചേരുന്ന യുഎസ് ഫെഡറൽ റിസർവ് മീറ്റിംഗിന് മുന്നോടിയായി യുഎസ് സാമ്പത്തിക വളർച്ച, പണപ്പെരുപ്പ ഗേജ് എന്നിവ സംബന്ധിച്ചുള്ള പുതിയ ഡാറ്റയ്ക്കായി നിക്ഷേപകർ കാത്തിരിക്കുകയാണ്. പലിശ നിരക്ക് കുറയ്ക്കുന്നതിന് മുൻപ് ഫെഡറൽ റിസർവിന് കൂടുതൽ പണപ്പെരുപ്പ ഡാറ്റ ആവശ്യമാണെണെന്ന ചിക്കാഗോ ഫെഡ് പ്രസിഡന്റ് ഓസ്റ്റാൻ ഗൂൾസ്ബീയുടെ പ്രസ്താവനയും പലിശ നിരക്ക് വെട്ടികുറയ്ക്കൽ മൂന്നാം പാദത്തിലാണെന്ന അറ്റ്ലാന്റ ഫെഡ് പ്രസിഡന്റ് റാഫേൽ ബോസ്റ്റികിന്റെ പ്രസ്താവനയും കഴിഞ്ഞ വാരം സ്വർണത്തിന് തിരിച്ചടിയായിരുന്നു.


Click it and Unblock the Notifications