ആഭരണ പ്രേമികൾക്ക് ആശ്വാസം പകർന്ന് സ്വർണ വില താഴ്ന്ന് തുടങ്ങി. ചരിത്രത്തിലെ ഉയർന്ന നിലവാരത്തിലേക്ക് എത്തിയതിന് ശേഷം പിന്നോട്ടിറക്കം പതുക്കെയാണെങ്കിലും സ്വർണ വില 45,000 രൂപ നിലവാരത്തിന് താഴെയെത്തി. ഉയർന്ന വിലയിൽ ഡിമാന്റ് കുറഞ്ഞതും ആഗോള വിപണിയിൽ വില ഇടിയുന്നതും കേരള വിപണിയിലും സ്വാധീനിച്ചു.
ബുധനാഴ്ച പവന് 120 രൂപ കുറഞ്ഞതോടെ സ്വർണ വില 44,880 രൂപയിലേക്ക് എത്തി. മാസത്തിലെ താഴ്ന്ന നിലവാരമാണിത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,610 രൂപയാണ് ബുധനാഴ്ചയിലെ വില. മാസത്തിലെ ഉയർന്ന നിലവാരമായ 45,280 രൂപയിൽ നിന്ന് താഴേക്ക് ഇറങ്ങാൻ തുടങ്ങിയതാണ് സ്വർണ വില. നവംബർ മൂന്നിനാണ് ഈ വില രേഖപ്പെടുത്തിയത്.

നവംബർ മാസത്തിൽ ആദ്യ രണ്ട് ദിവസങ്ങളിൽ ചാഞ്ചാടി കളിച്ചെങ്കിലും പിന്നീടങ്ങോട്ട് ഇടിവിന്റെ ട്രാക്കിലൂടെയായിരുന്നു സ്വർണ വിലയുടെ സഞ്ചാരം. നവംബറിൽ ആദ്യ ദിവസം 240 രൂപ കുറഞ്ഞ് 45,120 രൂപയിലായിരുന്നു സ്വര്‍ണ വില. തൊട്ടടുത്ത ദിവസം 80 രൂപ വര്‍ധിച്ച് 45,200 രൂപയിലേക്ക് എത്തി. തുടര്‍ച്ചയായ രണ്ടാം ദിവസവും 80 രൂപ വര്‍ധിച്ചതോടെ നവംബർ മൂന്നിന് സ്വർണ വില 45,280 രൂപയിലെത്തി. ഇവിടെ നിന്നാണ് ഇടിവ് തുടങ്ങുന്നത്.
ശനിയാഴ്ച 80 രൂപയാണ് സ്വർണ വിലയിൽ കുറഞ്ഞത്. ശനിയാഴ്ച 45,200 രൂപയിലാണ് സ്വർണ വില വ്യാപാരം നടത്തിയത്. ഞായറാഴ്ച മാറ്റമില്ലതെ തുടർന്ന ശേഷം തിങ്കളാഴ്ച 120 രൂപയാണ് കുറഞ്ഞത്. 45,080 രൂപയാണ് തിങ്കളാഴ്ചയിലെ വില. ഇവിടെ നിന്ന് 80 രൂപ കൂടി കുറഞ്ഞാണ് ചൊവ്വാഴ്ച 45,000 രൂപയിലേക്ക് സ്വർണ വില എത്തിയത്.
നാലാം ദിവസവും 120 രൂപ കുറഞ്ഞതോടെ 44,880 രൂപയിലേക്ക് സ്വർണ വില എത്തി. ഒക്ടോബർ 20 തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
ആഗോള വിപണിയിലും ഇടിവ്
യുഎസ് ബോണ്ടിലും ഡോളറിലുമുണ്ടായ മാറ്റങ്ങൾ ബുധനാഴ്ച ആഗോള വിപണിയിൽ സ്വർണ വിലയിൽ ഇടിവുണ്ടാക്കി. സ്‌പോട്ട് ഗോൾഡ് ഔൺസിന് 1,968.64 ഡോളറിലാണുള്ളത്. ചൊവ്വാഴ്ച ഒക്‌ടോബർ 24 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കിലേക്ക് സ്വർണമെത്തിയിരുന്നു. തുടർച്ചയായ മൂന്നാം സെഷനിലും ഡോളർ ഉയർന്നതാണ് സ്വർണത്തിന് വില ഇടിച്ചത്.
ഡോളർ 0.06 ശതമാനം ഉയർന്ന് 105.60 നിലവാരത്തിലാണ്. 10 വർഷത്തെ യുഎസ് ട്രഷറി യീൽഡ് കഴിഞ്ഞ ആഴ്‌ചയിൽ എത്തിയ അഞ്ചാഴ്‌ചത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. അതോടൊപ്പം ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് സംബന്ധിച്ച് സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥരുടെ സമ്മിശ്ര അഭിപ്രായ പ്രകടനത്തിന് ശേഷം വിഷയത്തിൽ കൂടുതൽ വ്യക്തത തേടി ചെയർമാന്റെ പ്രസ്താവനയ്ക്ക് നിക്ഷേപകർ കാത്തിരിക്കുന്നതും സ്വർണ വില ഇടിച്ചു.


Click it and Unblock the Notifications