സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കി തുടര്‍ച്ചയായ രണ്ടാം ദിവസവും കേരള വിപണിയില്‍ സ്വര്‍ണ വില ഇടിഞ്ഞു. വ്യാഴാഴ്ച കേരള വിപണിയില്‍ പവന് 320 രൂപയാണ് കുറഞ്ഞത്. 46,480 രൂപയിലാണ് ഒരു പവന്‍ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 5,810 രൂപയിലാണ് ഗ്രാമിന്റെ വില. സമീപകാല വില പരിശണിക്കുമ്പോള്‍ ഒന്നര ആഴ്ചയക്കിടയിലെ ഏറ്റവും താഴ്ന്ന നിലവാരമാണിത്.
തുടര്‍ച്ചയായ രണ്ട് ദിവസത്തെ ഇടിവോടെ സ്വര്‍ണ വില മാസത്തിലെ താഴ്ന്ന നിലവാരത്തിലേക്ക് എത്തി. രണ്ട് ദിവസത്തിനിടെ 520 രൂപയാണ് സ്വര്‍ണ വിലയിലുണ്ടായ കുറവ്. ജനുവരി ഒന്നിന് 46,840 രൂപയിലാണ് സ്വര്‍ണം വ്യാപാരം ആരംഭിച്ചത്. രണ്ടാം ദിവസം 160 രൂപ വര്‍ധിച്ച് 47,000 രൂപയിലേക്ക് എത്തിയിരുന്നു.
ബുധനാഴ്ച മുതലാണ് സ്വര്‍ണ വില ഇടിയാന്‍ തുടങ്ങിയത്. 160 രൂപ കുറഞ്ഞ് 46,800 രൂപയിലേക്ക് എത്തിയ ശേഷമാണ് വ്യാഴാഴ്ച 320 രൂപ കുറഞ്ഞ് 46,480 രൂപയിലേക്ക് സ്വര്‍ണ വില എത്തുന്നത്. രണ്ട് ദിവസത്തിനിടെ ഗ്രാമിന് 65 രൂപയാണ് സ്വര്‍ണ വിലയിലുണ്ടായ കുറവ്.

സ്വര്‍ണ വില ഇടിയുന്നത് എന്തുകൊണ്ട്?
പുതുവർഷത്തിൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണ വിലയിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ല. പലിശ നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ചുള്ള ആശയകുഴപ്പവും സാധ്യത കുറയുന്നതും ഡോളർ ശക്തമാകുന്നതിനും സ്വർണ വില ഇടിയുന്നതിനും കാരണമാവുകയാണ്. സ്വർണ വില താഴേക്ക് പോകുമ്പോൾ യുഎസ് ഡോളറും ബോണ്ട് യീൽഡും സമീപകാല ഇടിവിൽ നിന്ന് ഉയരുകയാണ്. വ്യാഴാഴ്ച സ്പോട്ട് ഗോൾഡ് 0.75 ശതമാനം ഇടിവിൽ ഔൺസിന് 2,044.11 ഡോളറിലാണ് സ്വർണം വ്യാപാരം നടക്കുന്നത്.
ഡോളർ സൂചിക കഴിഞ്ഞ സെഷനിൽ മൂന്നാഴ്ചത്തെ ഏറ്റവും ഉയർന്ന നിലവാരത്തിന് അടുത്തേക്ക് എത്തിയിരുന്നു. 102.45 നിലവാരത്തിലാണ് സ്വർണ വിലയുള്ളത്. അതേസമയം 10 വർഷത്തെ ട്രഷറി നോട്ടുകളുടെ വരുമാനം 3.9255 ശതമാനമായി ഉയർന്നു. മുന്നേറാനുള്ള സാഹചര്യമില്ലാത്തതും ഡോളർ ശക്തി പ്രാപിക്കുന്നതും സ്വർണ വിലയിലെ ഇടിവിന് കാരണമാണ്. അതോടൊപ്പം ഫെഡറൽ റിസർവിന്റെ പണനയ തീരുമാനത്തിന്റെ അടുത്ത ഘട്ടത്തെ പറ്റി വ്യക്തത നൽകുന്ന കൂടുതൽ തൊഴിൽ ഡാറ്റയ്ക്കായി നിക്ഷേപകർ കാത്തിരിക്കുന്നതും സ്വർണത്തെ പിടിച്ചു നിർത്തുകയാണ്.
ഇനിയും താഴേക്കോ?
ബുധനാഴ്ച ഫെഡറൽ റിസർവിന്റെ ഡിസംബർ മിനുറ്റ്സ് പുറത്തുവന്നെങ്കിലും സ്വർണം കാര്യമായ നേട്ടമുണ്ടാക്കിയിട്ടില്ല. പണപ്പെരുപ്പം നിയന്ത്രണവിധേയമാകുമെന്ന് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടതായും അമിത നിയന്ത്രണ ധനനയം സമ്പദ്‌വ്യവസ്ഥയ്ക്ക് വരുത്തിയേക്കാവുന്ന പ്രതിസന്ധിയെയും യോഗത്തിൽ പരമാർശിച്ചിട്ടുണ്ട്.
എന്നാൽ നിരക്ക് കുറയ്ക്കലുകളെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ അനിശ്ചിതത്വം മിനിറ്റ്സ് രേഖപ്പെടുത്തി. കുറച്ച് കാലത്തേക്ക് നിരക്കുകൾ നിയന്ത്രിതമായി തുടരേണ്ടതിന്റെ ആവശ്യകത ഫെഡറൽ റിസർവ് അംഗങ്ങൾക്കിടയിലുണ്ടെന്നാണ് മിനുറ്റ്സ് വ്യക്തമാക്കുന്നത്. ഇതോടെ നിരക്ക് കുറയ്ക്കുമെന്നുള്ള വിപണി വികാരവും കുറഞ്ഞു. നിരക്ക് കുറയ്ക്കാനുള്ള സാധ്യത കഴിഞ്ഞാഴ്ചയിലെ 90 ശതമാനത്തിൽ നിന്ന് 70 ശതമാനമായി കുറഞ്ഞെന്നാണ് റിപ്പോർട്ട്. പലിശ നിരക്ക് ഉയർന്ന് നിൽക്കുമെന്നുള്ള സാധ്യത സ്വർണത്തെ ഇടിക്കും. ഇത് ഡോളറിനും ബോണ്ട് യീൽഡിനും മുന്നേറ്റത്തിനുള്ള സാധ്യത തുറയ്ക്കും.


Click it and Unblock the Notifications