യുദ്ധം സംബന്ധിച്ച ആശങ്കകൾ വിപണിയിൽ നിന്ന് ഒഴിഞ്ഞെങ്കിലും ആഗോള വിപണിയിൽ സ്വർണ വില ഉയർത്താൻ പോന്ന കാര്യങ്ങളാണ് ദിവസവും നടക്കുന്നത്. യുഎസിൽ പലിശ നിരക്ക് സംബന്ധിച്ച ഫെഡറൽ റിസർവ് ഉദ്യോഗസ്ഥരുടെ തീരുമാനത്തിന് പിന്നാലെ സ്വർണ വില ആഭ്യന്തര വിപണിയിൽ കുതിച്ചുയരുകയാണ്. ബുധനാഴ്ച കേരള വിപണിയിൽ സ്വർണ വിലയിൽ മാറ്റമില്ലെങ്കിലും മാസത്തിലെ ഉയർന്ന നിലവാരത്തിലാണ് സ്വർണ വില. ചൊവ്വാഴ്ച രേഖപ്പെടുത്തിയ പവന് 42,920 രൂപയിലാണ് കേരളത്തിൽ ബുധനാഴ്ചയും വ്യാപാരം നടക്കുന്നത്.
ചൊവ്വാഴ്ച പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് വർധിച്ചത്. 5,365 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഉത്സവ സീസൺ അടുത്തതോടെ ജുവലറികൾ സ്റ്റോക്ക് വർധിപ്പിക്കുന്നതിന്റെ ഭാഗമായി വാങ്ങൽ വർധിപ്പിച്ചതും സ്വർണ വിലയെ സ്വാധീനിച്ചു.

ഒരാഴ്ചയ്ക്കിടെ 1,000 രൂപ വർധിച്ചു
ഒരാഴ്ച കാലമായി സ്വർണ വില കുതിപ്പ് തുടരുകയാണ്. ഒക്ടോബര്‍ 5 ന് 41,920 രൂപയിലായിരുന്നു കേരളത്തിലെ സ്വര്‍ണ വില. മാസത്തിലെ താഴ്ന്ന നിലവാരത്തിലെത്തിയതിന് ശേഷം തുടര്‍ച്ചയായി സ്വര്‍ണ വില ഉയരുകയാണ്. 7 ദിവസത്തിനിടെ 1,000 രൂപയാണ് വർധിച്ചത്. ഒക്ടോബര്‍ ആറിന് 80 രൂപയാണ് വര്‍ധിച്ച് 42,000 രൂപയിലായിരുന്നു സ്വർണ വില.
7-ാം തീയതി രാവിലെയും വൈകീട്ടുമായി 520 രൂപ വർധിച്ചു. രാവിലെ 200 രൂപയും വൈകീട്ട് 320 രൂപയുമാണ് വർധിച്ചത്. ശനിയാഴ്ച 42,520 രൂപയിലാണ് സ്വർണം വ്യാപാരം ആരംഭിച്ചത്. ഞായറാഴ്ച മാറ്റമില്ലാതെ തുടർന്ന ശേഷം തിങ്കളാഴ്ച 160 രൂപയാണ് സ്വർണ വിലയിൽ വർധിച്ചത്. 42,680 രൂപയിൽ നിന്നാണ് ചൊവ്വാഴ്ച 240 രൂപ വർധിച്ചത്. ബുധനാഴ്ച സ്വർണ വിലയിൽ മാറ്റമില്ലാത്തതോടെ 6 ദിവസം കൊണ്ട് 1,000 രൂപയാണ് വിലയിൽ വർധനവുണ്ടായത്.
ആഗോള വിപണിയിൽ
യുദ്ധം മധ്യേഷ്യയിൽ നിന്നുള്ള എണ്ണ വിതരണത്തെ ബാധിക്കുമോ എന്ന ആശങ്കയാണ് തിങ്കളാഴ്ച സ്വർണ വിലയെ ബാധിച്ചത്. എന്നാൽ ഈ ആശങ്ക ഒഴിഞ്ഞതോടെ യുഎസ് ഫെഡറൽ റിസർവ് ഉദ്യോഗസ്ഥരിൽ നിന്നുള്ള അഭിപ്രായങ്ങൾ സ്വർണ വിലയെ ഉയർത്തി. ട്രഷറി യീൽഡുകളുടെ സമീപകാല കുതിപ്പ് കൂടുതൽ നിരക്ക് വർധനയുടെ ആവശ്യകത കുറയ്ക്കുമെന്ന ഫെഡറൽ റിസർവ് ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിന് പിന്നാലെ ഡോളർ താഴുകയും സ്വർണം ഒരാഴ്ചയ്ക്കിടെ ഏറ്റവും ഉയർന്ന നിലയ്ക്ക് അടുത്തെത്തുകയും ചെയ്തു.
സ്പോട്ട് ഗോൾഡ് 0.1 ശതമാനം നേട്ടത്തിൽ ഔൺസിന് 1,860.97 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഡോളർ സൂചിക 0.05 ശതമാനം ഇടിവിൽ 105.78 നിലവാരത്തിലാണ്.


Click it and Unblock the Notifications