ശനിയാഴ്ചയിലെ വില ഇടിവിന്റെ തുടര്‍ച്ചയില്‍ കേരളത്തിലെ സ്വര്‍ണ വില. തിങ്കളാഴ്ച ആഭ്യന്തര വിപണിയില്‍ പവന് 120 രൂപയുടെ കുറവാണ് സ്വര്‍ണം രേഖപ്പെടുത്തിയത്. തുടര്‍ച്ചയായി രണ്ടാം ദിവസത്തെ വില ഇടിവോടെ കേരളത്തില്‍ സ്വര്‍ണ വില പവന് 46,360 രൂപയിലേക്ക് എത്തി. മാസത്തിലെ താഴ്ന്ന നിലവാരമാണിത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,795 രൂപയിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്. ഫെബ്രുവരി രണ്ട് വെള്ളിയാഴ്ച രേഖപ്പെടുത്തിയ 46,640 രൂപയാണ് മാസത്തിലെ ഏറ്റവും ഉയർന്ന വില.
ഫെബ്രുവരിമാസത്തില്‍ ആദ്യ രണ്ട് ദിവസം സ്വര്‍ണ വില മുന്നോട്ടായിരുന്നു. ഒന്നാം തീയതി 120 രൂപ വര്‍ധിച്ച് 46,520 രൂപയിലായിരുന്നു സ്വര്‍ണ വില. രണ്ടാം തീയതിയും 120 രൂപ വര്‍ധിച്ചതോടെ സ്വര്‍ണ വില 46,640 രൂപയിലെത്തി. ശനിയാഴ്ച, ഫെബ്രുവരി മൂന്നിന് സ്വര്‍ണ വില ഇടിയുകയായിരുന്നു.
160 രൂപ കുറഞ്ഞ് സ്വര്‍ണം പവന് 46,480 രൂപയിലായിരുന്നു ശനിയാഴ്ചയിലെ വില. ഇതാണ് മാസത്തിലെ താഴ്ന്ന നിലവാരം. കഴിഞ്ഞ ആഴ്ചയില്‍ സ്വര്‍ണ വില നേട്ടമുണ്ടാക്കി. ജനുവരി 29 മുതല്‍ ഫെബ്രുവരി മൂന്ന് വരെയുള്ള ആഴ്ചയില്‍ 240 രൂപ സ്വര്‍ണ വിലയില്‍ വര്‍ധിച്ചു.

കഴിഞ്ഞ ആഴ്ചയിലെ നാല് ദിവസവും സ്വര്‍ണ വില വര്‍ധിച്ചു. ഒരു ദിവസം മാറ്റമില്ലാതെ തുടർന്നപ്പോൾ ഒരു ദിവസം സ്വർണ വില കുറഞ്ഞു. ജനുവരി 29 തിന് തിങ്കളാഴ്ച 80 രൂപ വര്‍ധിച്ച് 46,240 രൂപയിലാണ് സ്വര്‍ണം വ്യാപാരം തുടങ്ങിയത്. ചൊവ്വാഴ്ച 160 രൂപ സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടായി.
ബുധനാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന ശേഷം വ്യാഴം, വെള്ളി ദിവസങ്ങളില്‍ 120 രൂപ വീതം സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടായി. ശനിയാഴ്ചയാണ് 160 രൂപ കുറഞ്ഞത്. ഇതോടെ മാസത്തിൽ 240 രൂപ വർധനവ് രേഖപ്പെടുത്തി.
ഇടിയാനുള്ള കാരണം
ഫെഡറൽ റിസർവിൽ നിന്നുള്ള പലിശ നിരക്ക് കുറയ്ക്കൽ പ്രതീക്ഷ കുറച്ച് കൊണ്ട് കഴിഞ്ഞ വാരം പുറത്ത് വന്ന യുഎസ് തൊഴിൽ ഡാറ്റയാണ് സ്വർണ വില ഇടിയാനുള്ള കാരണം. തൊഴിൽ ഡാറ്റയ്ക്ക് പിന്നാലെ ഡോളറും ട്രഷറി വരുമാനവും കുതിച്ചുയർന്നതിനാൽ തിങ്കളാഴ്ച സ്വർണ്ണ വില താഴ്ന്നു.
സ്പോട്ട് ഗോൾഡ് 0.32 ശതമാനം ഇടിഞ്ഞ് ഔൺസിന് 2032.34 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഡോളർ സൂചിക എട്ട് ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്നു. 104.06 നിലവാരത്തിലാണ് ഡോളർ സൂചികയുള്ളത്.
10 വർഷത്തെ ട്രഷറി നോട്ടുകളുടെ യീൽഡ് 4 ശതമാനത്തിലധികമായി ഉയർന്നതും സ്വർണത്തിന് തിരിച്ചടിയായി. പലിശ നൽകുന്ന ഈ ഉത്പ്പന്നങ്ങളുടെ യീൽഡ് ഉയരുമ്പോൾ പലിശയില്ലാത്ത സ്വർണത്തോടുള്ള നിക്ഷേപ താൽപര്യം കുറയുന്നതാണ് ഇടിവിന് കാരണം.
യു.എസ് ലേബർ ഡിപ്പാർട്ട്‌മെൻ്റ് ഡാറ്റ വെള്ളിയാഴ്ചയാണ് പുറത്ത് വന്നത്. ജനുവരിയിൽ നോൺ ഫാം ശമ്പളപ്പട്ടികയിൽ 353,000 ജോലികൾ വർധിച്ചെന്നാണ് കണക്ക്. ഇത് റോയിട്ടേഴ്‌സിന്റെ പോളിൽ സാമ്പത്തിക വിദഗ്ധർ പ്രവചിച്ച 180,000 പ്രവചനത്തിൻ്റെ ഇരട്ടിയാണ്. ഇതാണ് ഡോളറിനെ ശക്തമാക്കിയത്.
കഴിഞ്ഞ ആഴ്ച ചേർന്ന ഫെഡറൽ റിസർവ് യോഗത്തിൽ ചെയർമാൻ ജെറോം പവൽ മാർച്ചിൽ പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യത തള്ളിയിരുന്നു. എന്നാൽ പണപ്പെരുപ്പം സെൻട്രൽ ബാങ്കിൻ്റെ 2 ശതമാനം ലക്ഷ്യത്തിലേക്ക് മടങ്ങുന്നുവെന്ന അദ്ദേഹത്തിന്റെ ആത്മവിശ്വാസം സ്വർണത്തിന് കരുത്തായിരുന്നു. അതേസമയം ഡോളർ ശക്തമാകുന്നതാണ് സ്വർണത്തിന് തിരിച്ചടിയായത്.


Click it and Unblock the Notifications