ഇന്ത്യയില്‍ ബാങ്ക് സ്ഥിര നിക്ഷേപങ്ങളോടുള്ള താല്‍പര്യം പറയേണ്ടതില്ല. നിക്ഷേപിക്കുന്ന തുകയ്ക്ക് കാലാവധിയോളം ചലനമില്ലാതെ മികച്ച പലിശ ലഭിക്കാന്‍ സ്ഥിര നിക്ഷേപം തന്നെയാണ് ഇന്നും സാധാരണക്കാര്‍ തിരഞ്ഞെടുക്കുന്നത്. ചാഞ്ചാട്ടം തീരെയില്ലാത്തതിനാല്‍ സുരക്ഷിതത്വത്തോടെ നിക്ഷേപിക്കാന്‍ സാധിക്കും. ഇക്വിറ്റി, മ്യൂച്വൽ ഫണ്ടുകളിലുള്ള അപകട സാധ്യത ബാങ്ക് സ്ഥിര നിക്ഷേപത്തിനില്ല.
മികച്ച പലിശ കണ്ട് സ്ഥിര നിക്ഷേപത്തിലേക്ക് നീങ്ങുന്നവർ നിക്ഷേപത്തെ ബാധിക്കുന്ന നികുതിയെ പറ്റി അറിയണം. സ്ഥിര നിക്ഷേപത്തിലെ പലിശയ്ക്ക് മുകളിൽ സ്രോതസില്‍ നിന്നുള്ള നികുതി ബാങ്ക് ഈടാക്കുന്നുണ്ട്. ഇതോടൊപ്പം വരുമാനം അടിസ്ഥാന ഇളവ് പരിധി കടക്കുന്നരും നികുതി അടയ്ക്കണം. എത്ര ശതമാനം നികുതി അടയ്ക്കേണ്ടി വരുമെന്ന് വിശദമായി നോക്കാം.
സ്രോതസിൽ നിന്നുള്ള നികുതി
സാമ്പത്തിക വർഷത്തിൽ സ്ഥിര നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന പലിശ വരുമാനം 40,000 രൂപയിൽ കൂടുതലാണെങ്കിൽ (മുതിർന്ന പൗരന്മാർക്ക് 50,000 രൂപ) ബാങ്ക് സ്രോതസിൽ നിന്ന് നികുതി ഈടാക്കും.വർഷത്തിൽ ക്രെഡിറ്റ് ചെയ്ത മുഴുവൻ പലിശയുടെയും 10 ശതമാനം സ്രോതസിൽ നിന്നുള്ള നികുതി കുറയ്ക്കും.

ടിഡിഎസ് നിരക്ക്
ബാങ്ക് സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കിയാൽ നികുതി ബാധ്യതയിൽ നിന്ന് ഒഴിവാക്കുന്നില്ല. ലഭിക്കുന്ന പലിശ വരുമാനത്തിന് നികുതി സ്ലാബിനെ അടിസ്ഥാനമാക്കി നികുതി ചുമത്തും. അതേസമയം, 10 ശതമാനം ഫിക്സഡ് നിരക്കിൽ ടിഡിഎസ് കുറയക്കും.
നിക്ഷേപകന്റെ മൊത്ത വരുമാനം അനുസരിച്ച് സ്രോതസിൽ നിന്നുള്ള നികുതി റീഫണ്ടിനോ അല്ലെങ്കിൽ ഇതിനകം സ്രോതസിൽ നിന്നുള്ള നികുതിക്ക് മുകളിൽ അധിക നികുതി അടയ്‌ക്കേണ്ടിയോ വരും. നിക്ഷേപകന് പാൻ കാർഡ് ഇല്ലെങ്കിൽ 20 ശതമാനം നിരക്കിലാണ് സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കുക.
15ജി, 15എച്ച് ഫോം സമർപ്പിക്കാം
സാമ്പത്തിക വർഷത്തിലെ നികുതി ബാധ്യത പൂജ്യമാണെങ്കിൽ സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കാതിരിക്കാൻ നിക്ഷേപകൻ 15ജി ഫോം സമർപ്പിച്ചാൽ മതിയാകും. മുതിർന്ന പൗരന്മാരാണെങ്കിൽ 15എച്ച് ഫോം ആണ് സമർപ്പിക്കേണ്ടത്. സാമ്പത്തിക വർഷാരംഭത്തിൽ തന്നെ ഫോം സമർപ്പിക്കാൻ നിക്ഷേപകർ ശ്രദ്ധിക്കണം.
നികുതി കണക്കാക്കുന്നത് എങ്ങനെ
സ്ഥിര നിക്ഷേപത്തില്‍ നിന്നുള്ള പലിശ വരുമാനം 'ഇന്‍കം ഫ്രം അദര്‍ സോഴ്‌സ്' എന്ന രീതിയിലാണ് കണക്കാക്കുക. ഇതിന് ടാക്‌സ് സ്ലാബിന് അനുസരിച്ച് നികുതി കണക്കാക്കും. ഉയര്‍ന്ന ടാക്‌സ് സ്ലാബില്‍ വരുന്നവരാണെങ്കില്‍ 30 ശതമാനം നിരക്കില്‍ നികുതി ചുമത്തും. ഇതോടൊപ്പം സര്‍ചാര്‍ജും സെസ്സും ഈടാക്കും.
അഡ്വാൻസ് ടാക്സ്
സ്രോതസിൽ നിന്നുള്ള നികുതിക്ക് മുകളിലുള്ള നികുതി ബാധ്യത 10,000 രൂപയ്ക്ക് മുകളിൽ കടക്കുകയാണെങ്കിൽ നാല് തവണകളായി അഡ്വാൻസ് ടാക്സ് അടയ്ക്കേണ്ടതുണ്ട്. ബിസിനസ് വരുമാനം ലഭിക്കാത്ത മുതിർന്ന പൗരന്മാർ മുൻകൂർ നികുതി നൽകേണ്ടതില്ല.
നികുതി ഇളവുകൾ
സ്ഥിര നിക്ഷേപങ്ങളുടെ പലിശയുമായി ബന്ധപ്പെട്ട് നിക്ഷേപകർക്ക് യാതൊരു നികുതി ഇളവും ലഭിക്കുകയില്ല. മുതിർന്ന പൗരന്മാർക്ക് സെക്ഷൻ 80ടിടിബി പ്രകാരം 50,000 രൂപ വരെ നികുതി ഇളവ് ലഭിക്കും. സാമ്പത്തിക വർഷത്തിൽ ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ, സഹകരണ സംഘങ്ങൾ എന്നിവയിൽ നിന്ന് ലഭിക്കുന്ന ഏത് തരത്തിലുള്ള പലിശയ്ക്കും (സേവിംഗ്സ് അക്കൗണ്ട്, സ്ഥിര നിക്ഷേപം, ആവർത്തന നിക്ഷേപം) ഈ കിഴിവ് ലഭിക്കും.
ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപം
സ്ഥിര നിക്ഷേപത്തിൽ നികുതി ഇളവ് ലഭിക്കുന്നൊരു മാർഗമാണ് ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപം. 5 വർഷം ലോക്-ഇൻ പിരിയഡുള്ള നിക്ഷേപമാണിത്. നിക്ഷേപിക്കുന്ന തുകയിൽ 1.50 ലക്ഷം രൂപ വരെ സാമ്പത്തിക വർഷത്തിൽ നികുതി ഇളവ് ലഭിക്കും. എന്നാൽ പലിശയ്ക്ക് മുകളിൽ നികുതി ഇളവ് ലഭിക്കില്ല. മുകളിൽ വിശദീകരിച്ച രീതിയിൽ പലിശയിൽ നിന്ന് നികുതി ഈടാക്കും.


Click it and Unblock the Notifications