ഇന്ത്യയില്‍ ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാര്‍ഗങ്ങളിലൊന്നാണ് സ്ഥിര നിക്ഷേപം. സേവിംഗ്‌സ് അക്കൗണ്ടുകളേക്കാള്‍ ഉയര്‍ന്ന പലിശ നിരക്കും ഓഹരി, ബോണ്ട് നിക്ഷേപങ്ങളേക്കാൾ സുരക്ഷിതത്വവും സ്ഥിര നിക്ഷേപത്തിന് ലഭിക്കും. ഇക്കാരണങ്ങളാല്‍ തന്നെ സുരക്ഷിതമായി പണം സൂക്ഷിക്കാന്‍ സ്ഥിര നിക്ഷേപത്തെ ആശ്രയിക്കുന്നവരാണ് കൂടുതല്‍. എന്നാൽ പണം നിക്ഷേപിക്കുന്നതിനോടൊപ്പം നിങ്ങളുടെ പലിശ വരുമാനത്തിന് എങ്ങനെയാണ് നികുതി ഈടാക്കുന്നതെന്നും നിക്ഷേപകൻ അറിയേണ്ടതുണ്ട്. നികുതി ബാധ്യത കൃത്യമായി അറിയാനും അടച്ചു തീർക്കാനും ഇത് സഹായിക്കും.
ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപം
പൊതുവെ സ്ഥിര നിക്ഷേപം നികുതി ഇളവ് ലഭിക്കുന്ന നിക്ഷേപങ്ങളുടെ കൂട്ടത്തിലല്ല. എന്നാല്‍ ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരമുള്ള 1.50 ലക്ഷം രൂപയുടെ നികുതി ഇളവ് ലഭിക്കും. നികുതിബാധകമായ വരുമാനത്തില്‍ നിന്ന് ഈ ഇളവ് നേടാം. 5 വര്‍ഷ ലോക് ഇന്‍ പിരിയഡ് ഉള്ളവയാണ് ഈ നിക്ഷേപങ്ങള്‍.
ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളാണ് ടാക്‌സ് സേവിംഗ് സ്ഥിരനിക്ഷേപം അനുവദിക്കുന്നത്. 5 വര്‍ഷ കാലാവധിയുള്ള ഇവയില്‍ നിന്ന് നേരത്തെയുള്ള പിന്‍വലിക്കലോ ഈട് നല്‍കി വായ്പ എടുക്കാനോ സാധിക്കില്ല. വ്യക്തിഗത അക്കൗണ്ടായും സംയുക്ത അക്കൗണ്ടായും ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപമിടാം. എന്നാല്‍ ആദ്യ അക്കൗണ്ട് ഹോള്‍ഡര്‍ക്ക് മാത്രമാണ് നികുതി ഇളവ് ലഭിക്കുകയുള്ളൂ.

പലിശയ്ക്ക് നികുതി നല്‍കേണ്ടതുണ്ടോ
സ്ഥിര നിക്ഷേപത്തിലെ പലിശ വരുമാനം നികുതി ബാധകമാണ്. ' ഇന്‍കം ഫ്രം അദര്‍ സോഴ്‌സ്' എന്ന ഭാഗത്തിലാണ് സ്ഥിര നിക്ഷേപത്തിലെ പലിശ വരുമാനം ചേര്‍ക്കുന്നത്. ഇത് നികുതിദായകന്റെ സ്ലാബ് നിരക്ക് അനുസരിച്ച് നികുതി കണക്കാക്കും. ഉയര്‍ന്ന നികുതി സ്ലാബില്‍ ഉള്‍പ്പെടുന്നൊരാളാണെങ്കില്‍ 30 ശതമാനം നികുതിയും സെസും സര്‍ചാര്‍ജും അടക്കം നല്‍കേണ്ടി വരും.
ടിഡിഎസ് ഈടാക്കുന്നത് എങ്ങനെ
സാമ്പത്തിക വർഷത്തിൽ സ്ഥിര നിക്ഷേപത്തിൽ നിന്നും ക്രെഡിറ്റ് ചെയ്യുന്ന പലിശ വരുമാനം നിശ്ചിത പരിധിയേക്കാൾ കൂടുതലാണെങ്കില്‍ ബാങ്കുകള്‍ സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കും. സാധാരണ നിക്ഷേപകരുടെ പലിശ വരുമാനം 40,000 രൂപ കടന്നാലാണ് നികുതി ഈടാക്കുക. മുതിര്‍ന്ന പൗരന്മാര്‍ക്ക് 50,000 രൂപയാണ് പരിധി. പരിധി കടന്നാൽ വര്‍ഷത്തില്‍ ക്രെഡിറ്റ് ചെയ്ത മുഴുവന്‍ പലിശയുടെയും 10 ശതമാനം സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കും. നിക്ഷേപകന് പാന്‍ കാർഡ് ഇല്ലെങ്കിൽ 20 ശതമാനം ടിഡിഎസ് ഈടാക്കും.
സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കിയതിന്റെ പേരിൽ നികുതി ബാധ്യതയിൽ നിന്ന് ഒഴിയുന്നില്ല. പലിശ വരുമാനം നികുതദായകന്റെ നികുതി സ്ലാബിനെ അടിസ്ഥാനമാക്കിയാണ് ചുമത്തുന്നത്. അതേസമയം സ്രോതസിൽ നിന്നുള്ള നികുതി 10 ശതമാനം എന്ന നിശ്ചിത നിരക്കിലും ഈടാക്കും. ഈ സാഹചര്യത്തിൽ ഒന്നുകിൽ ടിഡിഎസ് റീഫണ്ട് വഴി അധികമായി അടച്ച നികുതി തിരികെ ലഭിക്കും. അല്ലെങ്കില്‍ ഇതിനകം കുറച്ച ടിഡിഎസ് കഴിഞ്ഞുള്ള നികുതി മാത്രം അടച്ചാൽ മതിയാകും.
നികുതി നൽകാതെ സ്ഥിര നിക്ഷേപം
സാമ്പത്തിക വര്‍ഷത്തിൽ ആദായ നികുതി ബാധ്യത ഇല്ലാത്ത വ്യക്തിയാണെങ്കിൽ സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കുന്നത് ഒഴിവാക്കാൻ സാധിക്കും. ഇതിനായി ബാങ്കിൽ 15ജി ഫോം സമര്‍പ്പിക്കണം. മുതിര്‍ന്ന പൗരന്മാര്‍ ഫോം 15എച്ച് ആണ് സമര്‍പ്പിക്കേണ്ടത്. നികുതി ബാധ്യതയില്ലെന്ന് തെളിയിക്കുന്ന ഈ രേഖകൾ സമർപ്പിച്ചാൽ ബാങ്ക് ടിഡിഎസ് കിഴിക്കില്ല. ഇതോടൊപ്പം നികുതി ബാധ്യതയില്ലാത്ത വ്യക്തിക്ക് ആദായ നികുതി റിട്ടേൺ സമർപ്പിച്ചാലും ടിഡിഎഫ് റീഫണ്ട് ലഭിക്കും.

അഡ്വാൻസ് ടാക്സ്
അതേസമയം ടിഡിഎസിന് മുകളിലും കൂടുതല്‍ നികുതി ബാധ്യത വരുകയാണെങ്കിൽ, ഇത് 10,000 രൂപയേക്കാൾ കൂടുതലായാൽ അഡ്വാൻസ് ടാക്സ് നൽകേണ്ടതായി വരും. നാല് തവണകളായി അഡ്വാൻസ് ടാക്സ് അടയ്ക്കാം. ബിസിനസ് വരുമാനം ഇല്ലാത്ത മുതിര്ഡന്ന പൗരന്മാർ അഡ്വാൻസ് ടാക്സ് അടയ്ക്കേണ്ടതില്ല.


Click it and Unblock the Notifications